PRAVASI

പ്രീവെഡ്ഡിങ് ഷൂട്ടിനായി ബാലി; യാത്ര മുടങ്ങിയതോടെ പെരുമാറ്റത്തിൽ അസ്വാഭാവികത! ദുരൂഹതകളുടെ ചുരുളഴിയുന്നു

Blog Image

മുംബൈയിലെ യുവ വ്യവസായി കേതൻ അഗർവാളിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പ്രതിശ്രുത വധു സിയാ ഗോയലും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് കേതനെ ലോഹഗഡ് കോട്ടയിലെ കൊക്കയിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിലെ എഫ്ഐആർ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഈ വർഷം ഫെബ്രുവരിയിലാണ് സിയയും കേതനും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. ജൂണിൽ പ്രീ-വെഡ്ഡിങ് ഫോട്ടോഷൂട്ടിനായി ബാലിയിലേക്ക് പോകാൻ ഇവർ തീരുമാനിച്ചിരുന്നുവെങ്കിലും, കേതന്റെ പാസ്‌പോർട്ടിലെ സാങ്കേതിക പ്രശ്‌നങ്ങൾ കാരണം യാത്ര മുടങ്ങി. ഇതിനുശേഷം സിയയുടെ പെരുമാറ്റത്തിൽ അസ്വാഭാവികമായ മാറ്റങ്ങൾ കണ്ടിരുന്നതായി കേതന്റെ പിതാവ് വിശാൽ അഗർവാൾ ആരോപിക്കുന്നു. നിസാര കാര്യങ്ങൾക്ക് പോലും സിയ നിരന്തരം ബഹളമുണ്ടാക്കുമായിരുന്നു.

ജൂൺ 18-നാണ് കൊലപാതകം നടക്കുന്നത്. തന്റെ ജന്മദിനമാണെന്ന് പറഞ്ഞ് ലോഹഗഡ് കോട്ടയിലേക്ക് കൊണ്ടുപോകണമെന്ന് സിയ കേതനോട് ആവശ്യപ്പെട്ടു. കേതന്റെ മാതാവ് ഇതിന് വിസമ്മതിക്കുമെന്നറിയാമായിരുന്ന സിയ, നേരിട്ട് ഫോൺ വിളിച്ച് രാഖി അഗർവാളിൽ നിന്ന് യാത്രയ്ക്കുള്ള അനുവാദം നേടിയെടുത്തു. തുടർന്ന് അന്ന് രാവിലെ കേതൻ സിയയെയും കൂട്ടി കോട്ടയിലേക്ക് പുറപ്പെട്ടു. എന്നാൽ, രാവിലെ 10.45-ഓടെ കേതൻ അബദ്ധത്തിൽ കൊക്കയിൽ വീണുവെന്ന് സിയ കേതന്റെ അമ്മയെ ഫോണിലൂടെ അറിയിക്കുകയായിരുന്നു.

സംഭവത്തിന് ശേഷം സിയയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ കേതന്റെ പിതാവും ബന്ധുക്കളും ജൂൺ 21-ന് അപകടസ്ഥലം സന്ദർശിച്ചു. സിയയുടെ ഫോൺ നിരന്തരം ബിസിയായിരുന്നതും, ‘സുഹൃത്ത്’ ചേതൻ ചൗധരിയെക്കുറിച്ച് ഇടയ്ക്കിടെ സംസാരിച്ചിരുന്നതും കുടുംബത്തിന്റെ സംശയം വർദ്ധിപ്പിച്ചു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിയയും ചേതനും തമ്മിലുള്ള പ്രണയബന്ധം വെളിച്ചത്താവുകയും, ഇരുവരും ചേർന്നാണ് ആസൂത്രിതമായി കേതനെ കൊലപ്പെടുത്തിയതെന്ന് വ്യക്തമാവുകയും ചെയ്തു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.