ട്രംപ് ആദ്യതവണ അമേരിക്കൻ പ്രസിഡൻ്റായിരുന്ന കാലയളവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സൗഹൃദം വലിയ ചർച്ചയായിരുന്നു. ട്രംപിൻ്റെ ഏറ്റവും അടുത്ത ഫ്രണ്ട് എന്ന രീതിയിൽ ട്രോളൻമാർ അതിനെ വലിയ ആഘോഷമാക്കിയിരുന്നു. എന്നാൽ അമേരിക്കയുടെ പ്രസിഡന്‍റായി ഒരിടവേളക്ക് ശേഷം വീണ്ടും ട്രംപ് അധികാരമേൽക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ലെന്ന്. വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കറായിരിക്കും പങ്കെടുക്കുക. ജനുവരി 20നാണ് സത്യപ്രതിജ്ഞ.
പ്രധാന ലോകനേതാക്കളെല്ലാം പങ്കെടുക്കുന്ന ചടങ്ങിൽ മോദി പങ്കെടുക്കാത്തത് എവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ട്രംപുമായി ഉടക്കിലുള്ള ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗ് ഉൾപ്പെടെ പങ്കെടുക്കുമ്പോഴാണ് പ്രധാനമന്ത്രി വിട്ടു നിൽക്കുന്നത്. ഇതുവരെ ക്ഷണിച്ച വിശിഷ്ടാതിഥികളുടെ പട്ടിക സംബന്ധിച്ച റിപ്പോർട്ടുകൾ പ്രകാരം ലോകനേതാക്കളുടെ നീണ്ട നിരയാണ് ചടങ്ങിനെത്തുന്നത്. അമേരിക്ക ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിൽ അത്യാഡംബരപൂർണമായിരിക്കും ചടങ്ങുകൾ നടക്കുക.
അതേസമയം സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്ന വിദേശകാര്യ മന്ത്രി ജയശങ്കർ പുതിയ ഭരണകൂടത്തിലെ പ്രമുഖരുമായി ചർച്ച നടത്തുമെന്നുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈ മാസം 20ന് അമേരിക്കൻ സമയം ഉച്ചയ്ക്ക് 12 മണിയോടെ വാഷിംഗ്ടൺ ഡിസിയിലെ യുഎസ് ക്യാപിറ്റോളിലാണ് ട്രംപിൻ്റെ സ്ഥാനാരോഹണ ചടങ്ങ് നടക്കുന്നത്.

