ഹണി റോസ് ഉൾപ്പെടെയുള്ള സിനിമ താരങ്ങളെ ഇനിയും താൻ ഉദ്ഘാടനത്തിനായി ക്ഷണിക്കുമെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു. മാർക്കറ്റിംഗ് മാത്രമാണ് ഇതിലൂടെ താൻ ലക്ഷ്യമാക്കുന്നതെന്നും സിനിമാതാരങ്ങളോട് ഇക്കാര്യം പറഞ്ഞിട്ട് തന്നെയാണ് അവരെ വിളിക്കാറുള്ളതെന്നും മാർക്കറ്റിംഗ് എന്ന ഉദ്ദേശം മാത്രമേ തനിക്കുണ്ടായിരുന്നുള്ളൂ എന്നും ബോബി ചെമ്മണ്ണൂർ മാധ്യമങ്ങളോട് പറഞ്ഞു.
കേസിന് പിന്നിൽ എന്തെങ്കിലും തരത്തിലുള്ള ഗൂഢാലോചന ഉള്ളതായി അറിയില്ല. വിഷയം തന്റെ ബിസിനസിനെ ഒരുതരത്തിലും ബാധിച്ചിട്ടില്ല. തന്റെ ജീവനക്കാരും ഉപഭോക്താക്കളും തന്നെ വിശ്വസിക്കുന്നുണ്ടെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.
നടി ഹണി റോസിന് എതിരായ ലൈംഗികാധിക്ഷേപ കേസിൽ ജാമ്യം ലഭിച്ച ബോബി ചെമ്മണ്ണൂർ ഇന്നാണ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്. ജാമ്യം ലഭിച്ചതിന് ശേഷം ഉണ്ടായ നാടകീയ സംഭവങ്ങളിൽ ഹൈക്കോടതി ബോബിയെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. ബോബി ചെമ്മണ്ണൂർ കോടതിയോട് നിരുപാധികം മാപ്പ് അപേക്ഷിച്ചതിനെത്തുടർന്ന് കോടതി ഈ കേസ് തീർപ്പാക്കിയിരുന്നു.

