PRAVASI

എംപിമാരുടെ അംഗസംഖ്യയിലെ അനുപാതം അതുപോലെ തുടരും; ലോകസഭയിൽ സുപ്രധാന പ്രഖ്യാപനം നടത്തി പ്രധാനമന്ത്രി

Blog Image

വനിതാ സംവരണ ബില്ലിനോട് അനുബന്ധിച്ചുള്ള മണ്ഡല പുനർനിർണയത്തിലെ സംസ്ഥാനങ്ങളുടെ ആശങ്ക അകറ്റാൻ ലോക്സഭയിൽ പ്രധാനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം. രാജ്യത്തെ വിഘടിത കാഴ്ചപ്പോടാടെ കാണുന്നവർ വനിതാ സംവരണ ബില്ലിൽ കള്ളപ്രചാരണം നടത്തുകയാണ്. ഈ തീരുമാനം ആർക്കും ദോഷം ഉണ്ടാക്കില്ല. ലോക്സഭയിൽ സംസ്ഥാനങ്ങളുടെ അനുപാതം ഇതേ രീതിയിൽ തുടരും എന്നും നരേന്ദ്ര മോദി ഉറപ്പുനൽകി. വനിതാ സംവരണ ബില്ല് ഈ കാലത്തിന്റെ അനിവാര്യതയാണ്. ഇക്കാര്യത്തിൽ ഗ്യാരന്‍റി വേണമെങ്കിൽ അതും നൽകാമെന്ന് മോദി വ്യക്തമാക്കി. ഒരു സംസ്ഥാനങ്ങളോടും പക്ഷപാതം കാണിക്കില്ല. ഒരു അനീതിയും ഉണ്ടാകില്ല. വടക്കേ ഇന്ത്യയായും തെക്കേ ഇന്ത്യയായും രാജ്യത്തെ വിഘടിച്ചു കാണുന്നത് അനുവദിക്കാനാകില്ല. അത് ഉറപ്പ് നൽകുന്നുവെന്നും പ്രധാനമന്ത്രി ലോക്സഭയിൽ വ്യക്തമാക്കി. സ്ത്രീകളെ മാറ്റി നിറുത്തിയ പാപത്തിൽ നിന്ന് മുക്തി നേടാനുള്ള അവസരമാണ് വനിതാ സംവരണ ബിൽ. സ്ത്രീകൾക്ക് അവരുടെ അവകാശം ആണ് കിട്ടുന്നത്. മൂന്ന് പതിറ്റാണ്ടായി ഇ ബില്ല് തടയുന്നു. ഇനിയും അത് പാടില്ല. മോദിക്ക് രാഷ്ട്രീയ സ്വാർത്ഥതയാണെന്ന് ചിലർ കരുതുന്നു. നാളെ ബില്ല് പാസാക്കിയാൽ ക്രെഡിറ്റ് പ്രതിപക്ഷത്തിന് നൽകാം. തനിക്ക് ക്രെഡിറ്റ് വേണ്ടെന്നും മോദി പറഞ്ഞുവച്ചു. ബില്ല് പാസായാൽ എല്ലാ പാർട്ടികൾക്കും നന്ദി അറിയിക്കും. ബില്ലിന്റെ ക്രെഡിറ്റ് എല്ലാവർക്കും നൽകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വനിതാ ബിൽ ജനാധിപത്യത്തോടുള്ള രാജ്യത്തിന്‍റെ പ്രതിബന്ധതയാണ്. സ്ത്രീ നേതാക്കളുടെ ശബ്ദം ഇന്ത്യൻ പാർലമെന്‍റിനെ ശാക്തീകരിക്കും. പുതിയ പാർലമെന്‍റ് പണിതപ്പോൾ തന്നെ ഇതിനുള്ള സ്ഥലം ഉറപ്പാക്കിയിരുന്നു. രാഷ്ട്രീയത്തിന്റെ കണ്ണിലൂടെ ഈ ബില്ലിനെ നോക്കി കാണരുത്. വനിതകളെ ഇനിയും കാത്തുനിര്‍ത്താന്‍ ആവില്ല. രാജ്യത്തെ വികസനത്തിലേക്ക് നയിക്കാൻ കഴിവുള്ള വനിതകൾ തയ്യാറാണ്. അവരെ ഇനിയും തടയരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

രാജ്യത്തെ ജനസംഖ്യയിൽ പകുതി വരുന്ന സ്ത്രീകളെ ഭരണത്തിന്‍റെ ഭാഗമാക്കാനുള്ള വലിയ അവസരമാണ് ഇതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ അവസരം കളയരുതെന്നും പ്രധാനമന്ത്രി ലോക്സഭയിൽ ആവശ്യപ്പെട്ടു. രാജ്യത്തിന്‍റെ രാഷ്ട്രീയവും ദിശയും ഇത് മാറ്റി മറിയ്ക്കും. വനിതാ സംവരണ ബിൽ കാലഘട്ടത്തിന്‍റെ ആവശ്യമാണ്. രാജ്യത്തിന്‍റെ വികസനയാത്രയിലെ സുപ്രധാന നിമിഷമാകും വനിതാ സംവരണ ബിൽ പാസാക്കുന്നത്. രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണ് ബില്ലിനെ പലരും എതിർക്കുന്നത്. സ്ത്രീകൾക്ക് വേണ്ടിയുള്ള ഈ ബില്ലിനെ എതിർക്കുന്നവർക്ക് രാജ്യത്തെ സ്ത്രീകൾ മാപ്പ് നൽകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. വനിത ബില്ലിനെ എതിർത്തവരെ രാജ്യത്തെ സ്ത്രീകൾ മാപ്പു നൽകിയിട്ടില്ലെന്നും മോദി ചൂണ്ടിക്കാട്ടി. നമ്മൾ ഒരുമിച്ച് നിന്നാൽ അതിലൂടെ ഇതിഹാസം രചിക്കാമെന്നും എം പിമാരോട് പ്രധാനമന്ത്രി വ്യക്തമാക്കി. ഇത് ഒരു പാർട്ടിയുടെ മാത്രം രാഷ്ട്രീയ ലാഭത്തിന് ഇടയാക്കില്ല. ജനാധിപത്യത്തിനും രാജ്യ പുരോഗതിക്കും ഇത് സഹായകരമാകും. പഞ്ചായത്തിൽ സംവരണം അനുവദിച്ചവർ തന്നെ ലോക്സഭയിൽ ഇത് അനുവദിക്കാത്തത് വിരോധാഭാസമാണ്. സ്വന്തം സ്ഥാനം പോകും എന്ന ഭയമാണ് ചിലരെ നയിക്കുന്നതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ന് എതിർക്കുന്നവർ ദീർഘകാലം അതിന് വില നൽണ്ടി വരും. അതി പിന്നാക്ക വിഭാഗത്തിലുള്ള ഞാൻ രാജ്യത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയത് ഭരണഘടനയുടെ ശക്തി കൊണ്ടാണ്. അതുകൊണ്ട് വനിതകൾക്ക് സംവരണം ലഭിക്കാനായി എം പിമാരോട് അപേക്ഷിക്കാനാണ് വന്നതെന്നും നരേന്ദ്ര മോദി പറഞ്ഞു. ഈ ബില്ലിനെ രാഷ്ട്രീയ തുലാസ് കൊണ്ട് അളക്കരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അംഗങ്ങളുടെ ഉദ്ദേശശുദ്ധി രാജ്യത്തെ സ്ത്രീകൾ നിരീക്ഷിക്കുന്നുണ്ട്. 2024 ൽ ഇത് നടപ്പാക്കാൻ സമയം ഉണ്ടായിരുന്നില്ല. 2029 ലെങ്കിലും വനിതാ സംവരണ ബിൽ യാഥാർഥ്യമാക്കാൻ എല്ലാവരും സഹകരിക്കണമെന്നും മോദി ആവശ്യപ്പെട്ടു. എല്ലാ മേഖലയിലുമുള്ള സ്ത്രീകളുടെ മികവിനെയും നമ്മൾ അംഗീകരിക്കണം. ഒരുമിച്ച് ഒറ്റക്കെട്ടായി സ്ത്രീകളെ ശാക്തീകരിക്കാൻ പ്രവർത്തിക്കണം. രാജ്യത്തെ ഒറ്റക്കെട്ടായി കാണുക എന്നത് നമ്മളുടെ ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി, എം പിമാരെ ഓർമ്മിപ്പിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.