PRAVASI

വെന്തുരുകി യുഡിഎഫ് :കോൺഗ്രസിന് തീയിട്ട വി.ഡി.സതീശന്റെ ‘മകൾ’

Blog Image

വി.ഡി.സതീശനെതിരെ കോൺഗ്രസിന്റെ സകല തലത്തിലും പ്രതിഷേധം. മകളെ പോലെ എന്നു വി.ഡി. സതീശൻ തുറന്നുസമ്മതിച്ച നടി കൊളുത്തിയ തീയിലാണ് കോൺഗ്രസ് ഈ ദിവസങ്ങളിൽ എരിയുന്നത്. നിയമസഭ തെരഞ്ഞെടുപ്പിനായി കോടികളെറിഞ്ഞ പടയൊരുക്കമാണ് കേരളത്തിൽ കോൺഗ്രസിനായി നടക്കുന്നത്. മൂന്നാം പിണറായി സർക്കാർ എന്നതിനോട് ജനം മുഖംതിരിച്ചിരിക്കുന്നു എന്നുതന്നെയാണ് കോൺഗ്രസിൻ്റെ കണക്കുകൂട്ടൽ. അതുകൊണ്ട് തന്നെ വിജയരഥമേറാമെന്ന ഉറച്ച പ്രതീക്ഷയിൽ നിന്നാണ് ഇപ്പോഴത്തെ പതനം. സാമുദായിക സമവാക്യങ്ങളിൽ വന്ന മാറ്റവും ബിജെപിക്കുള്ള പ്രാമുഖ്യവും എൽഡിഎഫിനെ താഴെയിറക്കും എന്ന പ്രതീതി പൊതുവിൽ ഉണ്ടാക്കിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി നേടിയ ഉജ്വലവിജയവും യുഡിഎഫിനെ ആകമാനം ബൂത്തുതലം മുതൽ ഉണർത്തിയിട്ടുമുണ്ട്. അനുകൂലമായ ഈ സാഹചര്യങ്ങളെയെല്ലാം സതീശൻ വളർത്തുന്ന ‘കുട്ടികൾ’ തകിടം മറിച്ചു എന്ന പ്രതിഷേധം യുഡിഎഫ് ഘടകകക്ഷികളിലും കോൺഗ്രസിലെ സതീശനിതര ഗ്രൂപ്പുകളിലുമുണ്ട്. മുറുമുറുപ്പ് പരാതിയായി ഹൈക്കമാൻ്റിലേക്കും എത്തുകയാണ്.

കേരളം പിടിക്കാനുള്ള അനുകൂല സാഹചര്യത്തെ ഇല്ലാതാക്കി എന്നതിനൊപ്പം വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയും ഇന്ത്യാസഖ്യവും ഉയർത്തുന്ന പ്രതിഷേധത്തിന്റെ അലയൊലി കൂടിയാണ് ഇല്ലാതാക്കുന്നത്. രാഹുൽ ഗാന്ധി ന്യൂനപക്ഷങ്ങൾക്കിടെ ഉണ്ടാക്കിയിട്ടുള്ള പ്രതീക്ഷകളെ, യുഡിഎഫിന് അനുകൂലമാക്കാം എന്ന സാഹചര്യമാണ് ഉണ്ടായിരുന്നു, അതുകൂടിയാണ് പുതിയ വിവാദത്തോടെ തൂത്തെറിയപ്പെടുന്നത്. ഇന്ത്യാസഖ്യത്തിന്റെ ഭാഗമായ കേരളത്തിലെ എൽഡിഎഫ്, രാഹുലിന്റെ വോട്ടർ പട്ടിക വെളിപ്പെടുത്തലുകളെ പ്രചാരണ ആയുധമാക്കുന്നില്ല. സിപിഎം മുഖപത്രമായ ദേശാഭിമാനി വോട്ടർ പട്ടിക വിവാദത്തെ മുക്കിയെന്ന ആരോപണം നേരിടുകയുമാണ്. രാഹുൽ മുന്നേറ്റത്തെ അനുകൂലമായി ഉപയോഗിക്കേണ്ട രാഷ്ട്രീയ സാഹചര്യത്തെ ഉപതിരഞ്ഞെടുപ്പിലൂടെ എംഎൽഎയായ രാഹുൽ മാങ്കൂട്ടത്തിൽ തകർത്തു എന്ന വിലയിരുത്തലുകളാണ് ഇപ്പോൾ ഉയരുന്നത്.

സതീശ് ബ്രിഗേഡ് എന്ന നിലയിൽ വളർത്തിയ രണ്ടുപേരാണ് വെളിപ്പെടുത്തൽ നടത്തിയ നടിയും രാഹുൽ മാങ്കൂട്ടത്തിലും. മധ്യനിര നേതാക്കളെയെല്ലാം വെട്ടി ഈ ‘റീൽ യൂത്തിനെ’ മക്കളായി വളർത്തുന്ന തിരക്കിലായിരുന്നു സതീശൻ എന്നാണ് പാർട്ടിക്കുള്ളിലെ ആരോപണം. മകളെന്നു വിശേഷിപ്പിക്കപ്പെട്ട നടിയുടെ പരാതി ആദ്യം സതീശൻ അറിഞ്ഞിട്ടും പരിഹരിക്കാൻ കഴിയാതിരുന്ന സാഹചര്യമാണ് ഇപ്പോൾ തിരിഞ്ഞുകുത്തി കരിമരുന്നിന് തീപിടിച്ച അവസ്ഥയിൽ എത്തിച്ചത്. എന്നാൽ നടി പരാതി പറഞ്ഞെന്ന് സതീശൻ തന്നോടു പറഞ്ഞിട്ടില്ല എന്നാണ് വാർത്താസമ്മേളനത്തിൽ രാഹുൽ പ്രതികരിച്ചത്. അപ്പോൾ പിന്നെ പരാതി പരിഹരിക്കാനും, യുവ എംഎൽഎയെ തിരുത്താനും വിഡി സതീശൻ എന്തുചെയ്തുവെന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്.

രാഹുലിന് എതിരെ ആരോപണം ഉന്നയിക്കപ്പെട്ട ഉടൻ രാജി ആവശ്യപ്പെട്ടത് രമേശ് ചെന്നിത്തലയായിരുന്നു എന്നതും കോൺഗ്രസിനുള്ളിലെ വികാരം പ്രതിഫലിപ്പിക്കുന്നതാണ്. രൂക്ഷമായ ആരോപണത്തെ തുടർന്ന് ഹൈക്കമാൻഡ് നിർദ്ദേശം നൽകിയാണ് രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത്. എന്നാൽ ഷാഫി പറമ്പിലടക്കം കേരളത്തിലെ കോൺഗ്രസ് നേതാക്കൾ അത്തരം ഒരു ആവശ്യം ഒരിടത്തും നിന്നും ഉയർന്നില്ല എന്നാണ് പറയുന്നത്. കോൺഗ്രസിനും യുഡിഎഫിനുമുള്ളിൽ കടുത്ത നീക്കങ്ങളാണ് വരാനിരിക്കുന്നത് എന്നു വ്യക്തം. ചുണ്ടത്തെത്തിയ കേരള ഭരണം സതീശനും മക്കളും ചേർന്നു തട്ടിത്തെറിപ്പിച്ചു എന്ന അടക്കംപറച്ചിൽ പരാതിയായും അന്വേഷണമായും നീളുമ്പോൾ ആദ്യം തുലാസിലാകുക വി.ഡി.സതീശന്റെ പ്രതിപക്ഷ നേതൃസ്ഥാനമാകും.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.