ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ ജനവിധിയെ പൂർണ്ണമായും മാനിക്കുന്നുവെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി റോഷി അഗസ്റ്റിൻ. പരാജയം ദൈവം അറിഞ്ഞുനൽകിയതാണെന്നും ഒരു തോൽവി കൊണ്ട് തന്റെ വിശ്വാസത്തെ വ്രണപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം വൈകാരികമായി പ്രതികരിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി റോയ് കെ. പൗലോസിനോടാണ് മന്ത്രി റോഷി അഗസ്റ്റിൻ പരാജയപ്പെട്ടത്.
തിരഞ്ഞെടുപ്പിൽ എവിടെയാണ് തെറ്റുപറ്റിയതെന്ന് പാർട്ടി പരിശോധിച്ച് തിരുത്തുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. “ഞാനൊരു ക്രിസ്തീയ വിശ്വാസിയാണ്. ഈ വിജയം എനിക്ക് അർഹതപ്പെട്ടതല്ലെന്ന് ദൈവം നിശ്ചയിച്ചു കാണും. പ്രതിസന്ധി ഘട്ടത്തിലും വിശ്വാസത്തെ മുറുകെ പിടിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു. മണ്ഡലത്തിൽ തുടങ്ങിവെച്ച വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ പുതിയ ജനപ്രതിനിധിക്ക് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പിനെ ബാധിച്ചതായി കരുതുന്നില്ലെന്നും മുന്നണി മാറ്റം സംബന്ധിച്ച് പാർട്ടി തലത്തിൽ ചർച്ചകൾ നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് വിജയം മാത്രം ലക്ഷ്യം വെച്ചല്ല രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 2021-ൽ ഫ്രാൻസിസ് ജോർജിനെ 5,573 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് റോഷി അഗസ്റ്റിൻ ജയിച്ചത്. എന്നാൽ ഇത്തവണ പോൾ ചെയ്ത വോട്ടുകളിൽ വന്ന കുറവും രാഷ്ട്രീയ അടിയൊഴുക്കുകളും റോഷിക്ക് തിരിച്ചടിയാവുകയായിരുന്നു.

