ഏഷ്യാനെറ്റിലെ 'സിനിമാല' എന്ന പരിപാടിയിലൂടെ മിനിസ്ക്രീനിലാണ് ഞാൻ ആദ്യമായി സലിംകുമാറിന്റെ തമാശകൾ കണ്ടു തുടങ്ങിയത്. പിന്നീട്, മലയാള സിനിമയിലെ കോമഡി സീനുകളിലെ അവിഭാജ്യഘടകമായി മാറാൻ സലിം കുമാറിന് അധിക നാൾ കാത്തിരിക്കേണ്ടി വന്നില്ല. നായകൻ തന്നെ കോമഡി ചെയ്യുന്ന സിനിമകളിൽ, നായകനൊപ്പം നിറസാന്നിധ്യമാകുന്ന മുഴുനീള ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ചിരപ്രതിക്ഷ്ഠ നേടിയ അനുഗ്രഹീത കലാകാരൻ. ആരെയും അമ്പരിപ്പിക്കുന്ന വേഷപകർച്ച സലിംകുമാറിനെ ഏറെ വ്യത്യസ്തനാക്കിയിരുന്നു. പതിവായി, പ്രേക്ഷകരെ ചിരിപ്പിക്കുന്ന കഥാപരിസരങ്ങളിൽ നിന്നും വ്യത്യസ്തമായി, തികച്ചും ഗൗരവമുള്ള കഥാപാത്രങ്ങളിലേക്കുള്ള സലിംകുമാറിന്റെ പരകായപ്രവേശം പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു എന്നതാണ് സത്യം. 'അച്ഛനുറങ്ങാത്ത വീട്' സിനിമയാക്കാൻ തീരുമാനിച്ച ലാൽ ജോസ് ഒരിക്കൽ പറഞ്ഞത് ഇവിടെ അനുസ്മരിക്കുന്നു. സിനിമയുടെ പേരിൽ അർത്ഥമാകുന്ന ആ പ്രധാന കഥാപാത്രത്തെക്കുറിച്ചുള്ള ആലോചനയിൽ മുഴുകിയപ്പോൾ ലാൽ ജോസിന്റെ മനസ്സിലേക്ക് അവിചാരിതമായി കടന്നു വന്ന രൂപമായിരുന്നു സലിംകുമാറിന്റേത്. സലിം കുമാർ എന്ന നടന്റെ കണ്ണുകളിലെ തീക്ഷണതായാണ് ആ കാസ്റ്റിംഗിന് ലാൽ ജോസിനെ പ്രേരിപ്പിച്ചത്. അച്ഛനുറങ്ങാത്ത വീട് കണ്ടിറങ്ങിയ പ്രേക്ഷകരുടെ നെഞ്ചിൽ ആ കഥാപത്രം കുടിയിരുന്നെങ്കിൽ സലിം കുമാർ എന്ന വലിയ നടന്റെ അനഭിനയത്തികവാണ് അടയാപ്പെടുത്തിയത്. സമാനമായി, ആദാമിന്റെ മകൻ അബുവിലെ പ്രധാന കഥാപാത്രമായ അബുവിനെ അനശ്വരമാക്കിയ സലിം കുമാറിനെ തേടി സംസ്ഥാന അവാർഡും ദേശീയ അവാർഡിലും എത്തിയപ്പോൾ, അർഹതക്കുള്ള അംഗീകാരമായാണ് ലോക മലയാളി സമൂഹം വിലയിരുത്തിയത് . സിനിമയിലെ കഥാപാത്രങ്ങൾ എന്നപോലെ, ജീവിതത്തിലും സലിംകുമാർ നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിരുന്നു.

തന്റെ രാഷ്ട്രീയ നിലപാടിലും അദ്ദേഹം വ്യത്യസ്തനായിരുന്നു. പൊതുവെ, " കാറ്റ് നോക്കി തൂറ്റുന്ന" സിനിമാക്കാരുടെ അവസരവാദ രാഷ്ട്രീയ നിലപാടുകളിൽ നിന്നും വ്യത്യസ്തമായി, തന്റെ രാഷ്ട്രീയ നിലപാട് തുറന്നു പറയുവാൻ സലിംകുമാർ തന്റേടം കാട്ടിയിരുന്നു. കാലയവനികക്ക് പിന്നിലേക്ക് മറഞ്ഞ പ്രിയപ്പെട്ട സലിംകുമാറിന് പ്രണാമം
.jpg)
ചാണ്ടി കറുകപ്പറമ്പിൽ

