ഡല്‍ഹി കേന്ദ്രമാക്കി എന്‍സിപി എംഎല്‍എ തോമസ്.കെ.തോമസ് നടത്തിയ നീക്കങ്ങള്‍ ഫലപ്രാപ്തിയിലേക്ക് എന്ന് സൂചന. ശശീന്ദ്രന് പകരം തോമസ്.കെ.തോമസ് മന്ത്രിയായേക്കും.ബുധനാഴ്ച സന്തോഷവാർത്ത വന്നേക്കുമെന്നാണ് ഡല്‍ഹി ചര്‍ച്ചകള്‍ക്ക് ശേഷം തോമസിന്റെ പ്രതികരണം. സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ കൂടി ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചതാണ് തോമസിന് അനുകൂലമായത്. ശരദ് പവാറിനെ കണ്ട് തോമസും എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി.ചാക്കോയും അതൃപ്തി അറിയിച്ചിരുന്നു.
നിലവിലെ അന്തരീക്ഷം എതിരാണെന്ന് മന്ത്രി ശശീന്ദ്രനും മനസിലാക്കിയിട്ടുണ്ട്. പാര്‍ട്ടി പറഞ്ഞാല്‍ മന്ത്രി സ്ഥാനത്ത് നിന്നും മാറാം എന്ന നിലപാടിലേക്ക് അദ്ദേഹവും എത്തിയിട്ടുണ്ട്.എൻസിപി സംസ്ഥാന എക്സിക്യൂട്ടീവ് യോഗം കഴിഞ്ഞദിവസം കൊച്ചിയിൽ ചേർന്നിരുന്നു. 150 അംഗ എക്സിക്യൂട്ടീവിൽ പങ്കെടുത്തവരില്‍ 123 പേരും മന്ത്രിമാറ്റം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.


