PRAVASI

'ബഷീറിന്റെ കൊലയാളിയെ ഇരുത്തരുത്'; മാധ്യമപ്രവർത്തകരുടെ പ്രതിഷേധത്തിൽ വാർത്താസമ്മേളനത്തില്‍ നിന്നിറങ്ങി ശ്രീറാം

Blog Image


തിരുവനന്തപുരം: കൃഷി മന്ത്രി ടി സിദ്ദിഖിനൊപ്പം വാര്‍ത്താ സമ്മേളനത്തിനെത്തിയ കൃഷി വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ മാധ്യമ പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇറങ്ങിപ്പോയി. 'കെഎം ബഷീറിന്റെ കൊലയാളി'യെ വാര്‍ത്താസമ്മേളനത്തില്‍ ഒപ്പമിരുത്താന്‍ കഴിയില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ നിലപാട് സ്വീകരിക്കുകയും ശക്തമായ പ്രതിഷേധം അറിയിക്കുകയുമായിരുന്നു. പിന്നാലെ ശ്രീറാം വെങ്കിട്ടരാമന്‍ പുറത്തിറങ്ങി.വിഷയം പൂര്‍ത്തീകരിച്ചശേഷം സംസാരിക്കാമെന്ന് പറഞ്ഞ് മന്ത്രി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ സഹകരിക്കാന്‍ ഒരുക്കമായിരുന്നില്ല. തുടര്‍ന്ന് താന്‍ ഇറങ്ങിക്കോളാം എന്ന് പറഞ്ഞ് ശ്രീറാം വെങ്കിട്ടരാമന്‍ ഇറങ്ങുകയായിരുന്നു. നിയമസഭയിലെ മീഡിയ റൂമിലായിരുന്നു വാര്‍ത്താസമ്മേളനം.

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഏകപ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. രണ്ടാം പ്രതിയായിരുന്ന വഫ ഫിറോസിനെ കോടതി കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. കേസില്‍ ഓഗസ്റ്റ് ഒന്നിന് വിചാരണ ആരംഭിക്കും.

2019 ഓഗസ്റ്റ് മൂന്നിനാണ് കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയത്. പുലര്‍ച്ചെ ഒരുമണിയോടെ തിരുവനന്തപുരം മ്യൂസിയത്തിന് സമീപം ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചാണ് കെ എം ബഷീര്‍ മരിച്ചത്. വഫ ഫിറോസിന്റെ പേരിലുളളതായിരുന്നു ബഷീറിനെ ഇടിച്ച വാഹനം. വാഹനമോടിച്ചത് വഫയാണ് എന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രീറാമിന്റെ ശ്രമം. പൊലീസും ആദ്യം വാഹനമോടിച്ചത് വഫയാണ് എന്ന് പറഞ്ഞിരുന്നു. എന്നാല്‍ ദൃക്സാക്ഷികളും മാധ്യമപ്രവര്‍ത്തകരും ഇടപെട്ടതോടെ ശ്രീറാമിന്റെയും പൊലീസിന്റെയും നീക്കം പൊളിയുകയായിരുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.