PRAVASI

സുനിതാ വില്യംസിൻ്റെ ഭൂമിയിലേക്കുള്ള മടക്കത്തിന് വീണ്ടും തിരിച്ചടി

Blog Image

നാസയുടെ ബഹിരാകാശ യാത്രികരായ സുനിതാ വില്യംസ്, ബുച്ച് വിൽമോർ എന്നിവരുടെ തിരികെയെത്തിക്കുന്നത് വൈകും. അടുത്ത വർഷം ഫെബ്രുവരിയിൽ ഇരുവരും ഭൂമിയിൽ മടങ്ങിയെത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ നിലവിലെ സാഹചര്യത്തിൽ അത് സാധ്യമല്ല. ഏറ്റവും പുതിയ വിവരം അനുസരിച്ച് 2025 മാര്‍ച്ചിനുശേഷം മാത്രമേ ബഹിരാകാശ യാത്രികർക്ക് തിരികെയെത്താൻ കഴിയുകയുള്ളൂ.

ഒരു പുതിയ സ്പേസ് എക്സ് ക്രൂ ഡ്രാഗൺ ക്യാപ്‌സ്യൂളിനുള്ള തയ്യാറെടുപ്പുകളാണ് രക്ഷാദൗത്യത്തിൻ്റെ കാലതാമസത്തിന് കാരണമെന്നാണ് നാസ നൽകുന്ന വിശദീകരണം. “ഒരു പുതിയ ബഹിരാകാശ പേടകത്തിൻ്റെ നിർമാണം, അസംബ്ലി, ടെസ്റ്റിങ് എന്നിവ വളരെ ശ്രമകരമായ ഒന്നാണ്. അത് വിശദമായിതന്നെ ശ്രദ്ധിക്കേണ്ടതുണ്ട്” – നാസയുടെ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാം മേധാവി സ്റ്റീവ് സ്റ്റിച്ച് പറയുന്നു. ഇലോൺ മസ്‌കിന്റെ ഡ്രാഗൺ ബഹിരാകാശ പേടകം വഴിയായിരിക്കും രക്ഷാദൗത്യമെന്ന് നാസ നേരത്തേ വ്യക്തമാക്കിയിരുന്നു.

2024 ജൂൺ 5ന് എട്ട് ദിവസത്തെ ദൗത്യത്തിൻ്റെ ഭാഗമായിട്ടാണ് സുനിതയും ബുച്ചറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. എന്നാൽ ഇവർ സഞ്ചരിച്ച ബോയിങ്ങിൻ്റെ സ്റ്റാർലൈനറിന് സാങ്കേതിക തകരാർ സംഭവിച്ചതിനെ തുടർന്ന് ഇരുവരും ബഹിരാകാശത്ത് കുടുങ്ങുകയായിരുന്നു. സെപ്റ്റംബറിൽ ബഹിരാകാശ യാത്രികരെ കൂട്ടാതെ സ്റ്റാര്‍ലൈനര്‍ മാത്രം നാസ ഭൂമിയിലേക്ക് തിരികെ എത്തിക്കുകയായിരുന്നു.

സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ത്രസ്റ്ററുകള്‍ക്കുണ്ടായ തകരാറുകളും ഹീലിയം ചോര്‍ച്ചയുമാണ് ബഹിരാകാശ യാത്രികരുടെ മടങ്ങിവരവിന് തിരിച്ചടിയായത്. ക്രൂ സ്പേസ് ട്രാൻസ്‌പോർട്ടേഷൻ നാസയുടെ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാമുമായി സഹകരിച്ച് ബോയിങ് വികസിപ്പിച്ച പുനരുപയോഗിക്കാവുന്ന ബഹിരാകാശ പേടകമാണ് സ്റ്റാര്‍ലൈനര്‍.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.