മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി ബെന്നി തോമസിനെ നിയമിച്ചത് ഡിസിസി നിർദ്ദേശപ്രകാരമാണെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് വ്യക്തമാക്കി. ബെന്നി തോമസ് ബന്ധുവായതുകൊണ്ടല്ല നിയമനമെന്നും, അദ്ദേഹത്തിന്റെ ദീർഘകാല രാഷ്ട്രീയ-സംഘടനാ പ്രവർത്തന പരിചയം മുൻനിർത്തിയാണ് തീരുമാനമെടുത്തതെന്നും മാർട്ടിൻ ജോർജ് പറഞ്ഞു. വിഷയത്തിൽ മാധ്യമങ്ങൾ ഉയർത്തുന്ന വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ കണ്ണൂർ ഡിസിസി സെക്രട്ടറിയാണ് ബെന്നി തോമസ്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, ഡിസിസി ജനറൽ സെക്രട്ടറി, ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തുടങ്ങി വർഷങ്ങളുടെ രാഷ്ട്രീയ പാരമ്പര്യം ബെന്നിക്ക് ഉണ്ടെന്ന് എം.എൽ.എയുടെ ഓഫീസ് വിശദീകരിക്കുന്നു. മന്ത്രിമാരുടെ ബന്ധു നിയമനങ്ങളെ മുൻകാലങ്ങളിൽ രൂക്ഷമായി വിമർശിച്ച കോൺഗ്രസിനെതിരെ ഈ വിഷയം ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. സമൂഹമാധ്യമങ്ങളിലടക്കം വിഷയം വലിയ ചർച്ചയാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അതേസമയം, വിവാദത്തിൽ സണ്ണി ജോസഫ് എം.എൽ.എ ഇതുവരെ പ്രതികരിച്ചിട്ടില്ല.

