യുദ്ധത്തിന്റെ പുകമഞ്ഞ് മങ്ങിക്കൊണ്ടിരിക്കുമ്പോഴും, ഒരു സത്യമാണ് ലോകം വീണ്ടും തിരിച്ചറിഞ്ഞിരിക്കുന്നത് ഇറാൻ എന്നത് വെറും ഒരു രാഷ്ട്രമല്ല, മറിച്ച് ആയിരം വർഷങ്ങൾക്കപ്പുറം നീളുന്ന ഒരു ജീവിച്ചിരിക്കുന്ന നാഗരികതയാണ്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണികൾ ഉയർന്നുനിന്ന സമയത്തുപോലും, ലോക ശ്രദ്ധ പിടിച്ചുപറ്റിയത് ഇറാന്റെ സൈനിക ശക്തിയല്ല മറിച്ച് , അതിന്റെ തകർന്നുപോകാത്ത സാംസ്കാരിക പാരമ്പര്യമാണ്. ഇസ്ഫഹാനിലെ 400 വർഷം പഴക്കമുള്ള സി-ഒ-സെഹ് പോൾ പാലം പോലെ, ഇറാന്റെ ചരിത്രവും നിലനിൽപ്പും കാലത്തിന്റെ കൊടുങ്കാറ്റുകളെ മറികടന്ന് ഇന്നും അഭിമാനത്തോടെ നിലകൊള്ളുകയാണ്.
മെസൊപ്പൊട്ടേമിയയുടെയോ ഈജിപ്തിന്റെയോ പുരാതന മഹത്വങ്ങൾ പലപ്പോഴും കാലത്തിന്റെ ഒഴുക്കിൽ മാറിപ്പോയെങ്കിലും, ഇറാൻ അതിന്റെ ഐഡന്റിറ്റി ഒരിക്കലും വിട്ടുകൊടുത്തിട്ടില്ല. പാലിയോലിത്തിക് കാലഘട്ടത്തിൽ നിന്നുതന്നെ മനുഷ്യവാസത്തിന്റെ തെളിവുകൾ ഇവിടെ നിലനിന്നിരുന്നു. സാഗ്രോസ് പർവതനിരകളിലെ ഗുഹകളിൽ നിന്ന് കണ്ടെത്തിയ പുരാതന ഉപകരണങ്ങൾ, ഈ ഭൂമിയുടെ ആഴമുള്ള ചരിത്രത്തെ സൂചിപ്പിക്കുന്നു. നവീന ശിലായുഗത്തിൽ തന്നെ കൃഷിയും മൃഗസംരക്ഷണവും ആരംഭിച്ച ഈ നാട്, ലോകത്തിന്റെ ആദ്യകാല സംസ്കാരങ്ങളിലൊന്നായി ഉയർന്നുവന്നത് യാദൃശ്ചികമല്ല.
കാലക്രമത്തിൽ, ഏലം മുതൽ അക്കീമെനിഡ് സാമ്രാജ്യം വരെയുള്ള ഘട്ടങ്ങളിൽ ഇറാൻ ലോകത്തിന്റെ ആദ്യ സൂപ്പർ പവറുകളിൽ ഒന്നായി മാറി. മഹാനായ സൈറസ് സ്ഥാപിച്ച സാമ്രാജ്യം വെറും ശക്തിയുടെ അടയാളമല്ലായിരുന്നു, സഹിഷ്ണുതയുടെയും മനുഷ്യാവകാശങ്ങളുടെയും ആദ്യ രൂപരേഖയായ “സൈറസ് സിലിണ്ടർ” ലോകത്തിന് സമ്മാനിച്ച ഒരു നാഗരികതയുടെ തെളിവായിരുന്നു അത്. പിന്നീട് സസാനിയൻ സാമ്രാജ്യം ഈ പാരമ്പര്യത്തെ ഉയർന്ന തലത്തിലേക്ക് കൊണ്ടുപോയി, റോമൻ ലോകത്തെയും ബൈസന്റിയൻ സാമ്രാജ്യത്തെയും പോലും സ്വാധീനിച്ചു.
ഇസ്ലാമിക അധിനിവേശം പോലും ഈ സംസ്കാരത്തെ ഇല്ലാതാക്കാനായില്ല. മറിച്ച്, ഇറാൻ തന്റെ ഭാഷയും പാരമ്പര്യവും സംരക്ഷിച്ചുകൊണ്ട് പുതിയ സാഹചര്യങ്ങളെ സ്വന്തമാക്കി. ഫാർസി ഭാഷ ഇന്നും ശക്തമായി നിലനിൽക്കുന്നത്, ഈ നാഗരികതയുടെ ആത്മാവാണ്. “അറബികൾ ഇറാനെ കീഴടക്കി, പക്ഷേ പേർഷ്യക്കാർ ഇസ്ലാമിനെ കീഴടക്കി” എന്ന ചൊല്ല് വെറും വാചകമല്ല; ചരിത്രത്തിന്റെ സത്യമാണ്. ശാസ്ത്രത്തിലും തത്ത്വചിന്തയിലും പേർഷ്യൻ പണ്ഡിതന്മാർ നൽകിയ സംഭാവനകൾ, ആഗോള പുരോഗതിയുടെ അടിത്തറയായി മാറി.
മംഗോളിയൻ അധിനിവേശം പോലുള്ള വിനാശകരമായ സംഭവങ്ങളും ഈ നാഗരികതയെ തകർക്കാനായില്ല. നഗരങ്ങൾ ചാരമായെങ്കിലും, സംസ്കാരം നിലനിന്നു. അധിനിവേശക്കാർ തന്നെ ഒടുവിൽ പേർഷ്യൻ സംസ്കാരത്തെ സ്വീകരിച്ച് അതിന്റെ ഭാഗമായത്, ഇറാന്റെ അതിജീവന ശേഷിയുടെ ഏറ്റവും വലിയ തെളിവാണ്. ഒരു “സാംസ്കാരിക ഫീനിക്സ്” പോലെ, ചാരത്തിൽ നിന്ന് വീണ്ടും ഉയിർത്തെഴുന്നേൽക്കാനുള്ള കഴിവാണ് ഈ നാടിന്റെ യഥാർത്ഥ ശക്തി.
ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളിലും ഈ പാരമ്പര്യം ശക്തമായി പ്രതിഫലിക്കുന്നു. ആധുനിക ഇറാൻ, തന്റെ 7,000 വർഷത്തെ ചരിത്രത്തെ ഒരു ആയുധമായി തന്നെ ഉപയോഗിക്കുന്നു, എന്നാൽ അത് ബോംബുകളല്ല, മറിച്ച് സ്വത്വത്തിന്റെ ശക്തിയാണ്. ഉപരോധങ്ങളും സൈനിക ഭീഷണികളും നേരിടുമ്പോൾ, ഈ ദീർഘമായ ചരിത്രം തന്നെ രാജ്യത്തിന് ആത്മവിശ്വാസവും പ്രതിരോധ ശേഷിയും നൽകുന്നു.
ഇറാന്റെ നിലനിൽപ്പിന്റെ രഹസ്യം മൂന്ന് പ്രധാന തൂണുകളിലാണ് ഭാഷ, ഭരണപരമായ മികവ്, അതിലും പ്രധാനമായി “ഇറാനിയൻ ആശയം” എന്ന സാംസ്കാരിക ബോധം. ഫാർസി ഭാഷയുടെ തുടർച്ച, ചരിത്രം നഷ്ടപ്പെടാതിരിക്കാൻ സഹായിച്ചു. അധിനിവേശക്കാർ പോലും ആശ്രയിച്ച ഭരണ സംവിധാനങ്ങൾ, ഈ നാടിന്റെ സംഘാടന ശേഷിയെ തെളിയിക്കുന്നു. അതേസമയം, ആരെത്തിയാലും അവരെ തന്നെ തന്റെ സംസ്കാരത്തിലേക്ക് ആഗിരണം ചെയ്യുന്ന ഒരു അപൂർവ കഴിവാണ് ഇറാന്റെ ഏറ്റവും വലിയ ശക്തി.
ഇന്നത്തെ ലോകം മനസ്സിലാക്കേണ്ടത് ഒരു കാര്യം മാത്രമാണ്, ഇറാൻ എന്നത് ഒരു സാധാരണ രാഷ്ട്രമല്ല. അതിനെ സൈനികമായി തകർക്കാമെന്ന് കരുതുന്നവർക്ക്, ചരിത്രം തന്നെയാണ് മറുപടി നൽകുന്നത്. അലക്സാണ്ടറോ മംഗോളിയൻ അധിനിവേശക്കാരോ പോലും ഇല്ലാതാക്കാൻ കഴിയാത്ത ഒരു നാഗരികതയെ, ആധുനിക ഭീഷണികൾ കൊണ്ട് തകർക്കാമെന്ന ധാരണ തന്നെ ഒരു തെറ്റിദ്ധാരണയാണ്. അതുകൊണ്ട് തന്നെ, ഇന്നത്തെ സംഘർഷങ്ങൾക്കപ്പുറം, ഇറാൻ ഒരു ആശയമാണ് കാലത്തെ വെല്ലുന്ന ഒരു പൈതൃകം. അതിനെ മനസ്സിലാക്കാതെ അതിനെ നേരിടാൻ ശ്രമിക്കുന്നത്, ചരിത്രം വീണ്ടും ആവർത്തിക്കുന്ന ഒരു പാഠമായി മാത്രം മാറും.

