തമിഴ്‌നാട്ടിലെ വാൽപ്പാറയിൽ മലയാളികൾ സഞ്ചരിച്ച മിനിവാൻ മറിഞ്ഞ് മലപ്പുറം സ്വദേശികളായ ഒൻപത് പേർ മരിച്ചു. മലപ്പുറം പാങ്ങ് ചേണ്ടി പാറമ്മൽ എൽ.പി. സ്കൂളിലെ അധ്യാപകരും അവരുടെ കുടുംബാംഗങ്ങളുമാണ് അപകടത്തിൽപ്പെട്ടത്. പൊള്ളാച്ചി-വാൽപ്പാറ പാതയിലെ 13-ാം ഹെയർപിൻ വളവിൽ വെച്ച് നിയന്ത്രണം വിട്ട മിനിവാൻ സംരക്ഷണ ഭിത്തി തകർത്ത് കൊക്കയിലേക്ക് മറിയുകയായിരുന്നു. മരിച്ചവരിൽ ഏഴ് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടുന്നു.
ഡ്രൈവർ ഉൾപ്പെടെ 14 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റ അഞ്ചുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇവരെ പൊള്ളാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളവ് തിരിയുന്നതിനിടെ വാൻ തെന്നിമാറിയതാണ് അപകടത്തിന് കാരണമായതെന്ന് കരുതപ്പെടുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്നാണ് മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം നടത്തിയത്. പൂർണ്ണമായും തകർന്ന വാഹനത്തിൽ നിന്ന് അതിസാഹസികമായാണ് ആളുകളെ പുറത്തെടുത്തത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി പൊള്ളാച്ചി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ തമിഴ്‌നാട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

