കുടുംബ ബന്ധങ്ങളുടെ ആർദ്രതയും പ്രാധാന്യവും ചർച്ച ചെയുന്ന ചിത്രമാണു വി.സി. അഭിലാഷിന്റെ എ പാൻ ഇന്ത്യൻ സ്റ്റോറി. ഭാര്യയും മകനും സഹോദരനുമുള്ള വീട്ടിൽ ജീവിക്കുന്ന റെജിയുടെ കുടുംബത്തിലേക്ക് സഹപ്രവർത്തകൻ കുടുംബസമേതം വരുന്നതും അതിനെ തുടർന്നുണ്ടാകുന്ന നാടകീയതയുമാണ് സിനിമയുടെ പ്രമേയം. സംവിധായകൻ വി.സി. അഭിലാഷുമായുള്ള സംഭാഷണത്തിൽ നിന്ന്...

പാൻ ഇന്ത്യൻ സ്റ്റോറി, പേരിൽ തന്നെ വ്യത്യസ്തത ഉണ്ടല്ലോ. പേരിന് പിന്നിലെ പ്രചോദനം?
ഇന്ത്യയിലെ ഏതു കുടുംബത്തിൽകൊണ്ട് കാണിച്ചാലും എല്ലാവർക്കും മനസിലാകുന്ന ഒരു കഥയാണ് സിനിമയിൽ. അത് തന്നെയാണ് ഇങ്ങനെ ഒരു പേരിടാനുള്ള കാരണവും.
താങ്കളുടെ മറ്റുള്ള സിനിമകളിൽനിന്ന് പാൻ ഇന്ത്യൻ സ്റ്റോറിയെ വ്യത്യസ്തമാക്കുന്നത് എന്താണ്?
കുടുംബത്തിന്റെ പ്രാധാന്യം എത്രത്തോളം ഉണ്ടെന്ന് വരച്ചു കാട്ടുന്ന ചിത്രമാണിത്.
ഐ.എഫ്.എഫ്.കെ ഓർമകളും അനുഭവങ്ങളും എന്തൊക്കെയാണ്?
എന്റെ ആദ്യത്തെ സിനിമ മേളയിൽ പ്രദർശിപ്പിക്കാതിരുന്നതിൽ സങ്കടമുണ്ടായിരുന്നു. എന്നാൽ ഈ വർഷം സിനിമ കണ്ടുകഴിഞ്ഞ് ജൂറി അംഗമായ ജിയോ ബേബി വിളിച്ച് അഭിനന്ദിച്ചപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം തോന്നി. ആദ്യത്തെ മേളകളിൽ പാസ് കിട്ടാൻ ഓടി നടന്നതും ക്യു നിന്ന് സിനിമ കണ്ടതും മുതൽ ഇപ്പോൾ അതിഥിയായി ക്ഷണിക്കപ്പെട്ടതുവരെ മറക്കാനാകാത്ത അനേകം ഐ.എഫ്.എഫ്.കെ. ഓർമകൾ ഉണ്ട്. ഐ എഫ് എഫ് കെ യിൽ പ്രദർശിപ്പിക്കുന്നതോടെ എന്റെ ചിത്രം വേറൊരു തലത്തിലേക്ക് എത്തുകയാണ്.

സിനിമയിലെ സൗഹൃദ ബന്ധങ്ങൾ എത്രത്തോളം പ്രാധാന്യമുള്ളതാണ്?
സിനിമയിൽ സൗഹൃദങ്ങൾക്ക് വളരെ പ്രസക്തിയുണ്ട്. അതിന്റെ ഉദാഹരണങ്ങളാണ് ഈ സിനിമയിൽ തന്നെ പ്രവർത്തിച്ചിരിക്കുന്ന വിഷ്ണുവും ജോണി ആന്റണി ചേട്ടനും. തികച്ചും സൗഹൃദത്തിന്റെ പേരിൽ എന്റെ സിനിമയുടെ ഭാഗമായവരാണ് അവർ. അതുകൊണ്ടുതന്നെ എനിക്ക് സിനിമയിലെ സൗഹൃദങ്ങൾ വളരെ വിലപ്പെട്ടതാണ്.
സിനിമ ജനങ്ങൾ എങ്ങനെ സ്വീകരിക്കുമെന്നാണ് തോന്നുന്നത്?
ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. പലരും പല തരത്തിലാണ് സിനിമയെ ആസ്വദിക്കാറ്. നമ്മുടെ ആശയം അവരിലേക്ക് എത്തിക്കാൻ ശ്രമിക്കുക എന്നത് മാത്രമാണ് നമ്മളെക്കൊണ്ട് ചെയ്യാൻ പറ്റുന്നത്, ബാക്കിയെല്ലാം അവരവരുടെ അഭിരുചി പോലെയാണ്.
മാധ്യമ രംഗത്ത് പ്രവർത്തിച്ച വ്യക്തി എന്ന നിലയിൽ, സിനിമാ മേഖലയിലേക്കുള്ള മാറ്റം എങ്ങനെ ഉണ്ടായിരുന്നു?
കുട്ടിക്കാലം മുതൽ സിനിമ തന്നെയായിരുന്നു മുഖ്യ ലക്ഷ്യം. മറ്റു ജോലികൾ എല്ലാം ജീവിതത്തിലെ വഴിയമ്പലങ്ങളായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. എന്നാലും ഏറെ ആഗ്രഹത്തോടെ കിട്ടിയ ജോലിയായിരുന്നു മാധ്യമപ്രവർത്തനം. പക്ഷേ പാഷൻ എക്കാലവും സിനിമയോട് തന്നെ.
ആദ്യത്തെ സിനിമയായ 'ആളൊരുക്കത്തിന്' ദേശീയ പുരസ്‌കാരമടക്കം നിരവധി അംഗീകാരങ്ങൾ ലഭിച്ചിരുന്നു. ഇത് പ്രചോദനമാണോ സമ്മർദമാണോ നൽകുന്നത്?
ആളൊരുക്കത്തിന്റെ വിജയം സന്തോഷം നൽകുന്നതാണ്. അടുത്ത ചിത്രങ്ങളെ അത് ഒരു തരത്തിലും ബാധിച്ചിട്ടില്ല. എന്നാലും വ്യത്യസ്തമായ കഥകൾ ജനങ്ങളിലേക്ക് എത്തിക്കണമെന്നുണ്ട് എപ്പോഴും.


