രാഹുൽ വിഷയത്തിൽ ഇനിയും കളിച്ചാൽ സിപിഎമ്മിൻ്റെ പല കഥകളും പുറത്തുവരുമെന്നും കേരളം ഞെട്ടുന്ന ഒരു വാർത്ത വരാനുണ്ടെന്നും വി.ഡി സതീശൻ. കാളയുമായി രാജീവ് ചന്ദ്രശേഖരിൻ്റെ വീട്ടിലേക്ക് മാർച്ച് നടത്തേണ്ടി വരുമെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ആര്യനാട്ടെ പഞ്ചായത്തംഗത്തിന്റെ ആത്മഹത്യ സിപിഎം പൊതുയോഗത്തിന് പിന്നാലെയാണെന്ന് കൂടി അദ്ദേഹം കൂട്ടിച്ചേർത്തു. സാമ്പത്തിക ബാധ്യതയുള്ളവരെ ഭീഷണിപ്പെടുത്തുന്ന പാർട്ടിയായി സിപിഎം മാറിയെന്നും സതീശൻ ആരോപിച്ചു.
‘ഞാൻ ഭീഷണിപ്പെടുത്തുകയാണെന്ന് നിങ്ങൾ വിചാരിക്കരുത്. ഭീഷണിയല്ലേ എന്ന് ചോദിച്ചാൽ ആണ്. ഈ കാര്യത്തിൽ സിപിഎമ്മുകാർ അധികം കളിക്കരുത്, കേരളം ഞെട്ടിപ്പോകും. വലിയ താമസം ഒന്നും വേണ്ട’ പ്രതിപക്ഷ നേതാവ് പറഞ്ഞു. ഉടൻ തന്നെ സിപിഎമ്മിൽ ഒരു പൊട്ടിത്തെറി ഉണ്ടാകുമെന്ന സൂചനയും അദ്ദേഹം നൽകി. ‘ബിജെപിക്കാരോട് ഒരു പ്രത്യേക കാര്യം പറയാനുണ്ട്. ഇന്നലെ ഒരു കാളയുമായി കന്റോൺമെന്റ് ഹൗസിലേക്ക് പ്രകടനം നടത്തി. ആ കാളയെ കളയരുത്. അത് പാർട്ടി ഓഫീസിൻ്റെ മുറ്റത്ത് കെട്ടിയിടണം. അടുത്ത് തന്നെ അത് ബിജെപിക്ക് ആവശ്യം വരും എന്ന് കൂടി അദ്ദേഹം പറഞ്ഞു.

