PRAVASI

വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് നാളെ

Blog Image

വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് നാളെ നിയമസഭയിൽ അവതരിപ്പിക്കും. സംസ്ഥാനത്തിന്റെ സാമ്പത്തിക നില മോശമാണെന്ന് വ്യക്തമാക്കി സർക്കാർ നേരത്തെ ധവളപത്രം പുറത്തിറക്കിയിരുന്നു. ഇതിനു പിന്നാലെ വരുമാന വർധന ലക്ഷ്യമിട്ടുള്ള കർശന നടപടികൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് സൂചന. ആർ. ശങ്കറിനും ഉമ്മൻ ചാണ്ടിക്കും ശേഷം ബജറ്റ് അവതരിപ്പിക്കുന്ന കോൺഗ്രസ് മുഖ്യമന്ത്രി എന്ന പ്രത്യേകത കൂടി ഈ ബജറ്റിനുണ്ട്.


പ്രധാനമായും കിഫ്ബിയുടെ പ്രവർത്തനരീതിയിൽ സമൂലമായ മാറ്റങ്ങൾ വരുത്താനാണ് സർക്കാർ നീക്കം. കിഫ്ബിയെ പൂർണ്ണമായും ധനവകുപ്പിന്റെ നിയന്ത്രണത്തിലാക്കാനും, ഇതിന്റെ സാമ്പത്തിക വിനിയോഗം ബജറ്റിന്റെ ഭാഗമാക്കാനും നിയമഭേദഗതികൾ കൊണ്ടുവന്നേക്കും. സംസ്ഥാന ധനസ്ഥിതിയെക്കുറിച്ച് പഠിച്ച വിദഗ്ധ സമിതിയുടെ നിർദേശങ്ങൾ അടിസ്ഥാനമാക്കിയായിരിക്കും ഈ പുനഃസംഘടന.

നിലവിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്ന കിഫ്ബിയുടെ സാമ്പത്തിക സമാഹരണത്തിലും വിനിയോഗത്തിലും ധനവകുപ്പിന് പൂർണ്ണ അധികാരം നൽകും. മോട്ടോർ വാഹന നികുതിയിനത്തിൽ കിഫ്ബിക്ക് ലഭിക്കുന്ന 3300 കോടി രൂപ ഉൾപ്പെടെ പ്രതിവർഷം ലഭിക്കുന്ന 4000 കോടി രൂപ നേരിട്ട് സംസ്ഥാന ഖജനാവിലെത്തിക്കാൻ നടപടിയുണ്ടാകും.

വിപണിയിൽ നിന്ന് ഉയർന്ന പലിശയ്ക്ക് കടമെടുക്കുന്ന രീതി അവസാനിപ്പിക്കും. പദ്ധതികളുടെ പ്രൊജക്റ്റ് മാനേജ്മെന്റിലും ക്വാളിറ്റി കൺട്രോളിലും മാറ്റങ്ങൾ വരുത്തും. കരാറായതും നിയമപരമായ ബാധ്യതയുള്ളതുമായ പദ്ധതികൾ സർക്കാർ നേരിട്ട് ഏറ്റെടുക്കുന്ന വിധത്തിൽ നിയമഭേദഗതികൾ ബജറ്റിൽ പ്രഖ്യാപിച്ചേക്കും.

കിഫ്ബിയിലെ തസ്തികകൾ, ജീവനക്കാരുടെ നിയമനം, ദിവസവേതനക്കാർ തുടങ്ങി 512 പേരുടെ കാര്യത്തിലും നയപരമായ തീരുമാനങ്ങൾ ബജറ്റിലുണ്ടാകുമെന്ന് സൂചനയുണ്ട്. സംസ്ഥാനത്തിന്റെ വികസനത്തിന് ഊന്നൽ നൽകുന്നതിനൊപ്പം സാമ്പത്തിക അച്ചടക്കം ഉറപ്പുവരുത്താനുള്ള കടുത്ത തീരുമാനങ്ങളായിരിക്കും ബജറ്റിന്റെ മുഖമുദ്രയെന്നാണ് വിലയിരുത്തപ്പെടുന്നത്.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.