PRAVASI

നാം മറ്റുള്ളവരാല്‍ പരിഹസിക്കപ്പെടുവാന്‍ ഇടം കൊടുക്കരുത് (സദൃശ്യ. 22:10)

Blog Image

പരിഹാസിയെ നീക്കിക്കളക; അപ്പോള്‍ പിണക്കം പോയ്ക്കൊള്ളും; കലഹവും നിന്ദയും നിന്നുപോകും.
 മറ്റുള്ളവരെ കളിയാക്കുകയും പുച്ഛിച്ച് അപമാനിക്കുന്നതിനെയാണ് പരിഹാസി എന്ന് വിളിക്കുന്നത്. പലര്‍ക്കും പൊതുസമൂഹത്തില്‍ വച്ച് ആക്ഷേപിക്കുന്നതിനും,അപമാനിക്കുന്നതിനും ഒരു മടിയില്ലാതെ പ്രവര്‍ത്തിക്കും. ദൈവവചനം പറയുന്നത് അങ്ങനെയുള്ളവരെ നീക്കി കളയുക. അപ്പോള്‍ കലഹവും നിന്ദയും നിന്നു പോകും. എന്നാല്‍ മറ്റുള്ളവരാല്‍ നാം പരിഹസിക്കപ്പെടുവാന്‍ നാം ഇടം കൊടുക്കരുത് അതായത് ഒരു ദൈവ പൈതലിന്‍റെ ജീവിതം മറ്റുള്ളവര്‍ക്ക് മാതൃക ആയിരിക്കണം . അതല്ലാതെ പേരില്‍ ക്രിസ്ത്യാനിയും നേരില്‍ ലോക മനുഷ്യനുമായി മാറരുത്. ഇപ്പോള്‍ നിത്യതയില്‍ വിശ്രമിക്കുന്ന വി. എ. തോമസ് എന്ന ദൈവഭക്തന്‍ ഒരിക്കല്‍ തന്‍റെ പ്രസംഗസമയത്ത് ഇപ്രകാരം പറയുകയുണ്ടായി. കഴുത്തില്‍ കുരിശ്ഇട്ടിരിക്കുന്ന നിനക്ക് എന്തിനാണ് എളിയില്‍ കഠാരി? കുരിശ് സഹനത്തിന്‍റെയും, കഷ്ടതയുടെയും ഒക്കെ പ്രതീകമായി പലരും ശരീരത്തില്‍ തൂക്കിയിട്ട് നടക്കുമ്പോള്‍ അക്രമത്തിന്‍റെയും, പ്രതികാരത്തിന്‍റെയും ഒക്കെ അടയാളമായി കൊണ്ടുനടക്കുന്ന ഗുണ്ടകളുടെ കത്തി എളിയില്‍ തിരുകി വെച്ച് ആത്മീയ വിഷയങ്ങളില്‍ ഇടപെടുന്നതിന്‍റെ യുക്തി എന്താണ്. ഇവിടെയാണ് നാം പരിഹസിക്കപ്പെടുന്നത്. എന്‍റെ ചെറുപ്പകാലത്ത് മാര്‍ത്തോമാ സഭയില്‍ ആയിരുന്നു മാതാപിതാക്കളും സഹോദരങ്ങളും എല്ലാ അംഗങ്ങള്‍ ആയിരുന്നത്. ഒരു പൊത്തുവരുത്ത ജീവിതം തുടര്‍ന്നു. പ്രാര്‍ത്ഥനയുണ്ട്, കൂട്ടായ്മകള്‍ ഉണ്ട് എല്ലാ ആത്മീയ വിഷയങ്ങളിലും പങ്കെടുക്കുകയും ചെയ്തു വന്നിരുന്നു. എന്നാല്‍ പള്ളി കമ്മിറ്റി കൂടുന്ന ദിവസം അവിടുത്തെ സെക്രട്ടറി,ട്രഷര്‍ എന്ന തസ്തികളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം കത്തിക്കുത്ത് നടന്നിരിക്കും. അതാണ് ആ ദൈവദാസന്‍ പ്രസംഗത്തിലൂടെ പറഞ്ഞത്. കഴുത്തില്‍ കുരിശുള്ള നിനക്ക് എളിയില്‍ എന്തിനാണ് കഠാരി എന്ന്. നാം പരിഹാസികളായി തീരുന്നതിന് കാരണം നാം തന്നെ അതിന് കാരണമുണ്ടാക്കി കൊടുക്കുന്നതിനാല്‍ ആണ്. എന്നാല്‍ അവിടം കൊണ്ട് അവസാനിക്കുന്നില്ല. ദൈവമക്കള്‍ എന്ന പേര് എടുത്ത് സമൂഹത്തില്‍ നടക്കുന്ന മൂല്യച്യുതികളെ എടുത്തു കാണിച്ചു ഒരു സാധാരണക്കാരനായ മനുഷ്യന്‍റെ പറഞ്ഞ ചില വിഷയങ്ങള്‍ ഈ അവസരത്തില്‍ എടുത്ത് കാണിച്ചില്ല എങ്കില്‍ ദൈവ സന്നിധിയില്‍ നാം കുറ്റക്കാരാകും. ഇവിടെ പരിഹാസം അല്ല വിമര്‍ശനവും അല്ല പ്രത്യുതാ ആത്മീയത്തില്‍ വന്നു ഭവിച്ച അപകടമായ ഒരു അവസ്ഥയെ അദ്ദേഹം തുറന്നു കാട്ടുകയാണ്. ഈ സന്ദേശം ഞാനൊരു വീഡിയോ വഴിയാണ് കാണുവാന്‍ ഇടയായത്. പരമാര്‍ത്ഥമായ വിഷയങ്ങള്‍ആണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. അതിനാല്‍ പഞ്ച പുച്ഛം അടക്കിയിരുന്നു കേള്‍ക്കുവാനെ സാധിക്കുകയുള്ളൂ. ദൈവജനത്തിന് ഒരു മടങ്ങി വരവ് ആവശ്യമാണ്. വീഡിയോയില്‍ കൂടെ ആ മനുഷ്യന്‍ പറഞ്ഞ വാക്കുകളുടെ പ്രസക്തഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. വേര്‍പെട്ട സമൂഹത്തോടുള്ള ഒരു സന്ദേശമാണെങ്കിലും എല്ലാവര്‍ക്കും ഇത് ബാധകമാണ്. ഇക്കാലങ്ങളില്‍ മാറിക്കൊണ്ടിരിക്കുന്ന ആത്മീകത്തിലെ കാര്യങ്ങള്‍ മിക്ക പാസ്റ്റര്‍മാരും വ്യാപാരസ്ഥാപനങ്ങളുടെ ഉടമകളായി മാറി, ചര്‍ച്ചുകള്‍ ഒരു മാര്‍ക്കറ്റ് ആയി മാറിക്കൊണ്ടിരിക്കുന്നു, പ്രസംഗപീഠങ്ങള്‍ പലതും വെറും ഒരു സ്റ്റേജ് മാത്രമായി മാറിയിരിക്കുന്നു, ആരാധനകള്‍ വെറും നാമം മാത്രമായും പ്രഹസനങ്ങളും ആയി മാറിക്കഴിഞ്ഞു, പ്രസംഗകര്‍ പലരും സാമ്പത്തിക ലക്ഷ്യത്തോടെ പ്രസംഗിക്കുകയും അതോടൊപ്പം ലഭിക്കുന്ന പണം എടുത്തു കൊണ്ട് പോവുകയും ചെയ്യുന്നു. എന്നാല്‍ പാപത്തെ എടുത്തു മാറ്റുവാന്‍ ഇവരുടെ പ്രസംഗങ്ങള്‍ കൊണ്ട് സാധിക്കുന്നില്ല, ദൈവത്തിന്‍റെ അഭിഷേകത്തെ ഇന്‍റര്‍നെറ്റിലൂടെ പകര്‍ന്ന് പണം സമ്പാദിക്കുന്ന പല സുവിശേഷകന്മാരും ഇക്കാലങ്ങളില്‍ വിലസുന്നുണ്ട്, ദൈവം എന്നു പറയുന്നത് ഒരു വ്യാപാരി അല്ല, സ്വര്‍ഗ്ഗം എന്ന് പറയുന്നത് ഒരു സ്ഥാപനവും അല്ല, ചില വിശ്വാസികള്‍ സഭകള്‍ തേടി പോകുമ്പോള്‍ മറ്റു ചിലര്‍ ഷോപ്പിംഗ് മാളുകളില്‍ സെയില്‍ നോക്കി പോകും, പ്രസംഗപീഠം വെറുമൊരു ഷോക്കേഴ്സ് പോലെ മാറിയിരിക്കുന്നു, ആരാധനകള്‍ മിക്കതും ടിവി പ്രോഗ്രാം ആയി മാറിക്കഴിഞ്ഞു, ജനങ്ങള്‍ ആവശ്യങ്ങള്‍ വരുമ്പോള്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കും ലഭിച്ച് കഴിയുമ്പോള്‍ ഭൂരിഭാഗം ആളുകളും ദൈവത്തെ മറക്കും, ഗായക സംഘങ്ങള്‍ സമര്‍പ്പണത്തെ പറ്റി ശ്രുതി മധുരമായ ഗാനങ്ങള്‍ പാടും എന്നാല്‍ അവര്‍ സ്വയം സമര്‍പ്പിക്കുകയില്ല, ചിലര്‍ക്ക് ദൈവകരങ്ങളില്‍ ഇരിക്കാന്‍ വലിയ താല്പര്യമാണ് എങ്കിലും കര്‍ത്ത ത്വംനടത്തുവാന്‍ അനുവദിക്കുകയില്ല, പ്രാര്‍ത്ഥനകള്‍ രഹസ്യത്തില്‍ ചെയ്യേണ്ട പലതും സോഷ്യല്‍ മീഡിയയിലൂടെ പ്രക്ഷേപണം ചെയ്യുകയാണ്, സ്നേഹത്തെക്കുറിച്ച് വായ് തോരാതെ പ്രസംഗിക്കും എന്നാല്‍ അയല്‍വാസികളോട് മിണ്ടുകയില്ല, ദൈവവചനം അലങ്കരിച്ചു വയ്ക്കുവാന്‍ ഉള്ളതല്ല പ്രത്യുത ജീവിതം അതിലൂടെ പ്രവര്‍ത്തിപദത്തില്‍ എത്തിക്കണം, ചിലര്‍ കലാപരിപാടികള്‍ ഉണ്ടെങ്കില്‍ ഓടിയെത്തും എന്നാല്‍ പ്രാര്‍ത്ഥന മുറിയില്‍ എത്താതെ അത് അടച്ചിടും, ചിലര്‍ ജീവിതങ്ങള്‍ക്ക് മാറ്റം വരുത്തുവാന്‍ ശ്രമിക്കും എന്നാല്‍ പഴയ വഴികളെ വിട്ടു മാറുകയില്ല. ചിലര്‍ ജീവിക്കുന്നത് പുതിയ ആഗ്രഹങ്ങള്‍ക്കും വാഗ്ദത്തങ്ങള്‍ക്കുംവേണ്ടിയാണ് എന്നാല്‍ പഴയ അനുഗ്രഹങ്ങളെ ഓര്‍ത്ത് ദൈവത്തിന് മഹത്വം അര്‍പ്പിക്കാതെ അപ്പാടെ അത് മറന്നു പോകുന്നു, സുഖജീവിതങ്ങള്‍ക്കും അനുഗ്രഹങ്ങള്‍ക്കും വേണ്ടി ആഗ്രഹിക്കുന്നു എന്നാല്‍ പ്രതിസന്ധികളെ തരണം ചെയ്ത് വളരുവാന്‍ ആഗ്രഹിക്കുന്നില്ല ആരാധനകള്‍ക്കും, സ്ഥലങ്ങള്‍ക്കും ഒക്കെ മാറ്റം സംഭവിച്ചു കാണുവാന്‍ താല്പര്യപ്പെടുന്നു എന്നാല്‍ ഹൃദയ മാറ്റത്തിനു വേണ്ടിയുള്ള ആഗ്രഹം കുറവാണ്, ദൈവം വലിയ സമൂഹത്തെ അല്ല പ്രതീക്ഷിക്കുന്നത് പ്രത്യുത സമര്‍പ്പണം ഉള്ളവരെയാണ് ആവശ്യം, ദൈവം കഴിവുള്ളവരെ അല്ല അന്വേഷിക്കുന്നത് പകരം ഒരുക്കമുള്ള വരെയാണ്. ചിലര്‍ നിത്യജീവന് വേണ്ടി ദൈവത്തെ തേടുമ്പോള്‍ മറ്റു ചിലര്‍ ദൈവത്തില്‍ നിന്ന് അനുഗ്രഹങ്ങളും നന്മകളും മാത്രമാണ് പ്രതീക്ഷിക്കുന്നത്. ഇങ്ങനെയുള്ള വിഷയങ്ങളാണ് നാം പരിഹാസികളായി തീരുവാനുള്ള അവസരങ്ങള്‍ ഒരുക്കി കൊടുക്കുന്നത്. യെശയ്യാവിന്‍റെ പ്രവചന പുസ്തകം 51ന്‍റെ ഒന്നാം വാക്യത്തില്‍ നാം വായിക്കുന്നത് ഇപ്രകാരമാണ്.നീതിയെ പിന്തുടരുന്നവരും യഹോവയെ അന്വേഷിക്കുന്നവരും ആയുള്ളോരേ, എന്‍റെ വാക്കു കേള്‍പ്പിന്‍!!; നിങ്ങളെ വെട്ടിയെടുത്ത പാറയിലേക്കും നിങ്ങളെ കുഴിച്ചെടുത്ത ഖനിഗര്‍!!ഭത്തിലേക്കും തിരിഞ്ഞുനോക്കുവിന്‍!!
ഒരുകാലത്ത് ജീവിതം എങ്ങനെ മുന്നോട്ടു നയിക്കും എന്ന് ഭാരപ്പെട്ടും തലമുറകളുടെ ഭാവി എന്തായിത്തീരും എന്നുള്ള ആശങ്കയില്‍ കഴിഞ്ഞ മാതാപിതാക്കള്‍ ദൈവത്തോട് നിലവിളിച്ച് പ്രാര്‍ത്ഥിച്ചതിന്‍റെ മറുപടിയായി ദൈവം തലമുറകളെ അനുഗ്രഹിച്ച് നല്ല വിദ്യാഭ്യാസവും, ജോലിയും, ആരോഗ്യവും,ഒക്കെ നല്‍കി അനുഗ്രഹിച്ചു അഭിവൃദ്ധി നല്‍കി. യിസ്രയേല്‍ജനം മിസ്രയേമില്‍ കിടന്നു നിലവിളിച്ചതിന്‍റെ ഫലമായി തലമുറകള്‍ക്ക് പാലും തേനും ഒഴുകുന്ന ദേശത്ത് എത്തിച്ചു. അവിടെവെച്ച് അവര്‍ ജീവന്‍റെ നാഥനെ മറന്നു ജാതികളുമായി ഇടകലരുവാന്‍ തുടങ്ങി. ജാതികളുടെ വഴിയും, അവരുടെ ആരാധനകളിലേക്കും അവര്‍ തിരിയുവാന്‍ സംഗതി വന്നു. യിരെമ്യ പ്രവാചകന്‍ ജനത്തോട് ദൈവത്തിന്‍റെ അരുളപ്പാട് അറിയിച്ചത്4:1ല്‍ വായിക്കുന്നത് യിസ്രയേലേ, നീ മനംതിരിയുമെങ്കില്‍ എന്‍റെ അടുക്കലേക്കു മടങ്ങി വന്നുകൊള്‍ക എന്നു യഹോവയുടെ അരുളപ്പാടു; നിന്‍റെ മ്ളേച്ഛവിഗ്രഹങ്ങളെ എന്‍റെ മുമ്പില്‍നിന്നു നീക്കിക്കളയുമെങ്കില്‍ നീ അലഞ്ഞു നടക്കേണ്ടിവരികയില്ല. കാനാനിലേക്കുള്ള യാത്രാമധ്യേയില്‍ സീനായി പര്‍വ്വതത്തില്‍ വച്ച് മോശെ മുഖാന്തരം ലഭിച്ച ദൈവത്തിന്‍റെ പത്ത് കല്പനകളില്‍ ഒന്നാമതായി കൊടുത്ത പ്രമാണമാണ് 'അടിമ വീടായ മിസ്രയീം മില്‍ നിന്ന് നിന്നെ കൊണ്ടുവന്ന യഹോവയായ ഞാന്‍ നിന്‍റെ ദൈവമാകുന്നു ഞാനല്ലാതെ അന്യ ദൈവങ്ങള്‍ നിനക്ക് ഉണ്ടാകരുത്, ഒരു വിഗ്രഹം ഉണ്ടാക്കരുതെന്ന് കല്‍പ്പിച്ച യഹോവയുടെ വാക്കുകള്‍ മറന്ന് പാലും തേനും ഒഴുകുന്ന ദേശത്ത് ചെന്നപ്പോഴേക്കും പ്രമാണങ്ങള്‍ക്കൊക്കെ അയവ് വരുത്തി സ്വന്തം ഇഷ്ടപ്രകാരം ജീവിതം ആരംഭിച്ചത് പോലെയാണ് ഇന്നത്തെ ആത്മീയ ലോകത്തിനും സംഭവിച്ചിരിക്കുന്നത്. യിരെമ്യാവ് പ്രവാചകനിലൂടെ ദൈവത്തിന്‍റെ വാക്കുകളില്‍ ഇപ്രകാരമാണ്ഞാനോ നിന്നെ ദത്തെടുത്തു, നിനക്കു ജാതികളുടെ അതിഭംഗിയുള്ള അവകാശമായ മനോഹരദേശം നല്കേണ്ടതു എങ്ങനെ എന്നു വിചാരിച്ചു; നീ എന്നെ: എന്‍റെ പിതാവേ എന്നു വിളിക്കും, എന്നെ വിട്ടുമാറുകയുമില്ല എന്നും ഞാന്‍ വിചാരിച്ചു.
യിസ്രായേല്‍ മക്കള്‍ വളഞ്ഞ വഴികളില്‍ നടന്നു തങ്ങളുടെ ദൈവമായ യഹോവയെ മറന്നുകളഞ്ഞതിനാല്‍ അവര്‍ മൊട്ടക്കുന്നുകളിന്മേല്‍ കരഞ്ഞു യാചിക്കുന്നതു കേള്‍ക്കുന്നു! വിശ്വാസത്യാഗികളായ മക്കളെ മടങ്ങിവരുവീന്‍  (യിരെമ്യാവ് 3 :19, 23)
ഇങ്ങനെ ദൈവത്തെ വിട്ടുമാറി ജാതികളുടെ വഴികളില്‍ കൂടി യാത്ര ചെയ്യുന്നതിനാല്‍ യഹോവയായ ദൈവം പറയുന്നത് ഭൂമിയെ കേള്‍ക്കാ ഈ ജനം എന്‍റെ വചനങ്ങളെ ശ്രദ്ധിക്കാതെ എന്‍റെ ന്യായപ്രമാണത്തെ നിരസിച്ചു കളഞ്ഞതുകൊണ്ട് ഞാന്‍ അവരുടെ വിചാരങ്ങളുടെ ഫലമായി അനര്‍ത്ഥം അവരുടെ മേല്‍ വരുത്തും. ദൈവം പ്രവാചകനോട് പറയുകയാണ് അതുകൊണ്ട് നീ ഈ ജനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കരുത്. അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനയും യാചനയും കഴിക്കരുത്. ഞാന്‍ നിന്‍റെ അപേക്ഷ കേള്‍ക്കുകയില്ല. പ്രിയരേ! ദൈവത്തെ സേവിക്കാന്‍ ഇറങ്ങിത്തിരിച്ചവരില്‍ പലരും മണ്ണേ പ്രതി മാണിക്യം വെടിഞ്ഞിരിക്കുകയാണ്. ലോക മനുഷ്യരെ ക്കാളും അധംപതിച്ച രീതിയിലാണ് പലരുടെയും പോക്ക്. ഇതെവിടെ ചെന്ന് അവസാനിക്കും. സഭകളില്‍ ശുശ്രൂഷകന്മാര്‍ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യുവാനും പറയുവാനും ഇല്ല. അതെല്ലാം നിശ്ചയിക്കുന്നത് സഭാ കമ്മറ്റികളും അതിനോട് ബന്ധപ്പെട്ടവരുമാണ്. ദൈവത്തിനു പ്രസാദം എന്ന് ചിന്തിച്ചിട്ട് പലതും ചെയ്യുന്നുണ്ട്. എന്നാല്‍ ദൈവത്തില്‍ നിന്നുള്ള അംഗീകാരം ലഭിച്ചിട്ടുണ്ടോ എന്ന് ശോധന ചെയ്യണം. ഇക്കാലങ്ങളില്‍ ക്രിസ്തുവിനു വേണ്ടി നിലനില്‍ക്കണമെങ്കില്‍ നാം പലതിലും വില കൊടുക്കേണ്ടി വരും. എങ്കില്‍ മാത്രമേ പ്രിയനോടൊപ്പം പറന്നുയരുവാന്‍ സാധ്യമാകയുള്ളൂ. ദൈവത്താല്‍ ഉള്ള തെരഞ്ഞെടുപ്പ് അല്ല വലുത് പ്രത്യുതാ ദൈവത്തിനു വേണ്ടി നിലനില്‍ക്കുക എന്നതാണ് പരമപ്രധാനമായ വിഷയം. ആകയാല്‍ മറ്റുള്ളവരില്‍ നാം അപഹസ്യരായി തീരാതെ വിളിച്ചവന്‍റെ വിളിക്ക് ഒത്തവണ്ണം വിശുദ്ധിയെ തികച്ച് നാഥന്‍റെ വരവിന് വേണ്ടി ഒരുങ്ങിയിരിക്കാം. അതോടൊപ്പം അനേകരെ ഒരുക്കി എടുക്കുവാനും ഉള്ള കൃപയ്ക്കായി ദൈവത്തോട് അപേക്ഷിക്കാം ദൈവം അനുഗ്രഹിക്കട്ടെ.

 പാസ്റ്റര്‍ പി. പി. കുര്യന്‍

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.