ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ യാത്ര ചെയ്ത യുവതി വാഹനാപകടത്തിൽ മരിച്ചു. പുറയാർ ഗാന്ധിപുരം മഠത്തിപ്പറമ്പിൽ ഹരിപ്രസാദിന്റെ മകൾ നന്ദന ഹരിപ്രസാദ് (23) ആണ് മരിച്ചത്. ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി അലക്ഷ്യമായി മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണമായത്. കൂടെയുണ്ടായിരുന്ന ബൈക്ക് യാത്രികൻ അത്താണി സ്വദേശി അശ്വിൻ ആന്റണി (22) പരിക്കുകളോടെ ചികിത്സയിലാണ്.
തിങ്കളാഴ്ച രാവിലെ 10.30-ഓടെ ആലുവ അമ്പാട്ടുകാവിനും മുട്ടത്തിനും ഇടയിലായിരുന്നു അപകടം. അത്താണി നീരജ എയർലൈൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരിയായ നന്ദന ജോലി സംബന്ധമായ ആവശ്യത്തിനായി ഇടപ്പള്ളിയിലേക്ക് പോകാൻ അശ്വിന്റെ ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയതായിരുന്നു. റോഡരികിൽ നിർത്തിയിട്ടിരുന്ന ഗ്യാസ് ലോറി പെട്ടെന്ന് വലതുവശത്തേക്ക് വെട്ടിച്ച് മുന്നോട്ടെടുത്തപ്പോൾ പിന്നാലെ വന്ന ബൈക്കിൽ തട്ടി. നിയന്ത്രണം വിട്ട ബൈക്കിലേക്ക് പിന്നാലെ വന്ന കാറും ഇടിച്ചു. റോഡിലേക്ക് തലയടിച്ച് വീണ നന്ദനയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.
അബോധാവസ്ഥയിലായ നന്ദനയെ ഉടൻ തന്നെ കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. സെൻട്രൽ ജി.എസ്.ടി. ഓഫീസിലെ ജീവനക്കാരൻ ഹരിപ്രസാദിന്റെയും ശ്രീമൂലനഗരം പി.എച്ച്.സി.യിലെ നഴ്സ് സാന്റിയുടെയും മകളാണ് നന്ദന. നിവേദ്യ ഏക സഹോദരിയാണ്.ലോറി ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിംഗാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനം. കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ചൊവ്വാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും.

