രമേശ്ജിയുടെ നാലുപതിറ്റാണ്ടു നീണ്ട പൊതുജീവിതം കേവല രാഷ്ട്രീയത്തിൽ ഒതുങ്ങുന്നതല്ല. സാമൂഹിക വിപത്തുകളോട് കൃത്യമായി പ്രതികരിക്കുകയും തിന്മകളെ ചെറുക്കുകയും വിഷയങ്ങൾക്ക് പരിഹാരം കാണുകയും ചെയ്യുന്ന ഗാന്ധിയൻ സമീപനമാണ് അദ്ദേഹം പുലർത്തുന്നത്.
കേരളം മയക്കുമരുന്നു ഹബ്ബായി മാറുമ്പോൾ പ്രൗഡ് കേരള എന്ന രാഷ്ട്രീയാതീതമായ പ്ലാറ്റ്ഫോമിലൂടെ ആ വിപത്തിനെതിരെയുള്ള ബോധവല്ക്കരണത്തിനായി Walk against Drugs സന്ദേശവുമായി കേരളത്തിന്റെ പതിനാലുജില്ലയിലും അദ്ദേഹം സഞ്ചരിച്ചത് സ്ഥാനമാനങ്ങൾക്കു വേണ്ടിയല്ല, സാമൂഹിക പ്രതിബദ്ധതയാലാണ്.
ഗാന്ധിഗ്രാമം പദ്ധതിയിലൂടെ പാർശ്വവല്കൃതരെ ചേർത്തുപിടിക്കുന്നതും അഖിലേന്ത്യാ ദലിത് കോൺക്ലേവിലൂടെ ദലിത് പ്രശ്നങ്ങളെ ഭരണകൂടത്തിനു മുന്നിലേയ്ക്ക് വ്യക്തതയോടെ അവതരിപ്പിച്ചതും ഏതെങ്കിലും കസേര കണ്ടിട്ടല്ല. പൊതുപ്രവർത്തനം ഇത്തരം ഉത്തരവാദിത്വങ്ങൾ കൂടി ചേരുന്നതാണെന്നത് അദ്ദേഹത്തിന്റെ കാഴ്ചപ്പാടും നിലപാടുo ആയതു കൊണ്ടാണ്.

ഇവയുടെയൊക്കെ തുടർച്ചയെന്ന നിലയിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടും പ്രത്യേകിച്ചു യുവാക്കളോടും സംവദിക്കാനും അവരുടെ അഭിപ്രായങ്ങൾ കേൾക്കാനുമായി കാലത്തിനിണങ്ങിയ ഒരു പ്ലാറ്റ്ഫോം എന്ന നിലയിൽ അദ്ദേഹം ആരംഭിച്ച പോഡ്കാസ്റ്റ് ആണ് 'കേരള യാത്ര'.
അതിന്റെ പേരിൽ പെയ്ഡ് മാധ്യമങ്ങളെ ഉപയോഗിച്ചു ഇറക്കിയ കാർഡിനെ മുൻനിർത്തി രമേശ്ജിക്കു നേരെ ചെളിവാരിയെറിയുന്നവർ ആരായാലും അവർ കോൺഗ്രസ് ചരിത്രത്തിനു നേരെ മുഖം തിരിച്ചു നിൽക്കുന്ന അവസരവാദികൾ മാത്രമാണ്.
നിങ്ങൾ ആക്രമിക്കും തോറും ഞങ്ങളീ നേതാവിനൊപ്പം ചേർന്നു നിൽക്കും. അദ്ദേഹത്തെക്കുറിച്ച് ഇനിയുമിനിയും പറയും' .
പക്ഷേ ഞങ്ങൾ ഒരിക്കലും ഒരു കോൺഗ്രസ് നേതാവിനെയും അവഹേളിക്കില്ല. തെറി വിളിക്കില്ല. ഞങ്ങളുടെ രാഷ്ട്രീയ സംസ്കാരം, കോൺഗ്രസ് സംസ്കാരം അതല്ല. എല്ലാവരും ചേരുന്നതാണു കോൺഗ്രസ് എന്നു ഞങ്ങൾക്കറിയാം. പക്ഷേ രമേശ് ജിയെ അവഹേളിക്കുന്നവരോട് ഒരു വാക്ക്. രമേശ് ചെന്നിത്തലയെ ഒഴിവാക്കി കോൺഗ്രസ് ചരിത്രമെഴുതാൻ നിങ്ങൾക്കാവില്ല.
അടിക്കുറിപ്പ്: കോൺഗ്രസ് നിയമസഭാ കക്ഷി നേതാവാരെന്നു പാർട്ടി തീരുമാനിക്കും. അതാരായാലും അംഗീകരിക്കും. അത്രേയുള്ളൂ.

ബെറ്റിമോൾ മാത്യു

