സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയില്‍ വച്ച് ഇന്ന് രാവിലെയാണ് തബലയുടെ ഉസ്‌താദ് ആയിരുന്ന സാക്കിര്‍ ഹുസൈന്‍ (73) വിട പറഞ്ഞത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം ആശുപത്രി ഐസിയുവില്‍ ചികിത്സയിലായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അദ്ദേഹം മരിച്ചത് എന്നാണ് പുറത്തുവന്ന വിവരം. എന്നാല്‍ ഇഡിയോപതിക് പൾമനറി ഫൈബ്രോസിസ് (ഐപിഎഫ്) കാരണമാണ് മരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
വിട്ടുമാറാത്ത ശ്വാസകോശരോഗമാണ് ഐപിഎഫ്. ഇതിന്റെ കാരണം അജ്ഞാതമാണ്. ശ്വാസകോശത്തില്‍ പാടുകള്‍ വരും. ഇത് ശ്വാസകോശങ്ങളെ കട്ടിയും ദൃഡവുമാക്കും. വികസിക്കാനും ഓക്സിജൻ അകത്തേക്ക് വലിക്കാനുള്ള കഴിവ് കുറയ്ക്കും. രോഗം പിടിമുറുക്കിയാല്‍ ശ്വാസതടസ്സം, ക്ഷീണം എന്നിവ സ്ഥിരമാകും എന്നാണ് വിദഗ്ധർ ഡോക്ടര്‍മാര്‍ പറയുന്നത്.
പൊടി, പുക, അല്ലെങ്കിൽ അണുബാധ ഇതാണ് ശ്വാസകോശങ്ങള്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. കേടായ കോശങ്ങള്‍ നന്നാക്കാൻ ശരീരം സ്വാഭാവികമായും ശ്രമിക്കും. പക്ഷെ ഇത് താല്‍ക്കാലികം മാത്രമാണ്. ശ്വാസകോശത്തില്‍ വരുന്ന അമിതമായ പാടുകള്‍ അതിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുന്നു.
ശ്വാസതടസം, വരണ്ട ചുമ, ക്ഷീണം, ശരീരഭാരം കുറയൽ എന്നിവയാണ് ലക്ഷണങ്ങൾ. രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുന്നു, ഇത് ഹൈപ്പർടെൻഷൻ, ഹൃദയസ്തംഭനം അല്ലെങ്കിൽ ശ്വസന പരാജയം തുടങ്ങിയ സങ്കീർണതകൾക്കാണ് കാരണമാകുന്നത്. ഐപിഎഫ് സ്ത്രീകളേക്കാൾ പുരുഷന്മാര്‍ ആണ് കൂടുതല്‍ വരുന്നത്. പുക വലിക്കുന്നവരില്‍ ഈ രോഗം കൂടുതല്‍ കണ്ടുവരുന്നു. ശ്വാസകോശം മാറ്റിവയ്ക്കല്‍ പോലുള്ള ചികിത്സകൊണ്ട് ചിലപ്പോള്‍ രക്ഷപ്പെട്ടേക്കും. നേരത്തെയുള്ള രോഗ നിര്‍ണയവും ചികിത്സയുമാണ് ഐപിഎഫിന് അത്യാവശ്യം.

