INDIAN

പ്രസംഗങ്ങള്‍ക്ക് വര്‍ഗീയ സ്വഭാവം നല്‍കി ഒരിക്കലും ഹിന്ദു-മുസ്ലിം രാഷ്ട്രീയം കളിച്ചിട്ടില്ല:പ്രധാനമന്ത്രി നരേന്ദ്ര മോദി

Blog Image
വോട്ടിന് വേണ്ടിയാണോ എല്ലാം ചെയ്യേണ്ടത്, രാജ്യത്തിന് വേണ്ടിയല്ലെയെന്നും മോദി ചോദിച്ചു. അധികാരത്തിന് വേണ്ടി കാര്യങ്ങള്‍ ചെയ്യുന്നതിന് ഞാന്‍ എതിരാണ്. താന്‍ എന്ത് ചെയ്യുന്നുണ്ടെങ്കിലും അത് രാജ്യത്തിന് വേണ്ടിയാണ്. വോട്ട് അതിന്റെ ഉപോല്‍പ്പന്നമാണെന്നും മോദി

താന്‍ ഒരിക്കലും ഹിന്ദു-മുസ്ലിം രാഷ്ട്രീയം കളിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രസംഗങ്ങള്‍ക്ക് വര്‍ഗീയ സ്വഭാവം നല്‍കിയതിനെതിരെയും പ്രധാനമന്ത്രി ആഞ്ഞടിച്ചു. പ്രീണന രാഷ്ട്രീയത്തില്‍ ഏര്‍പ്പെടുന്ന പാര്‍ട്ടികളെ ലക്ഷ്യമിട്ടായിരുന്നു തന്റെ പ്രതികരണമെന്നും നരേന്ദ്ര മോദി വിശദീകരിച്ചു. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മോദിയുടെ പ്രതികരണം.
'ഞാന്‍ ഒരിക്കലും ഹിന്ദു-മുസ്ലിം രാഷ്ട്രീയം കളിച്ചിട്ടില്ല. ഒരിക്കലും അത് ചെയ്യുകയുമില്ല. പക്ഷെ ഞാന്‍ മുത്തലാഖ് തെറ്റാണെന്ന് പറഞ്ഞാല്‍ എന്നെ മുസ്ലിം വിരുദ്ധനാക്കും. ആ നിലയില്‍ ഞാന്‍ മുദ്രകുത്തപ്പെട്ടാല്‍ അതെന്റെ വിഷയമല്ല വിമര്‍ശകരുടെ കുഴപ്പ'മാണെന്നും മോദി പറഞ്ഞു. 'പ്രതിപക്ഷം പൂര്‍ണ്ണമായും വര്‍ഗീയ അജണ്ടയാണ് പിന്തുടരുന്നത്. ഞാന്‍ അത് തുറന്ന് കാണിക്കുകയാണ്. ന്യൂനപക്ഷങ്ങളെ കരാര്‍ സമ്പ്രദായത്തില്‍ കൊണ്ടുവരുമെന്ന് അവര്‍ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറയുന്നതാണ് പ്രശ്‌നം. ഞാന്‍ ആ രീതിയെ എതിര്‍ക്കുന്നുവെങ്കില്‍ അത് മതേതരത്വ നിലപാട് കൊണ്ടാണ്. പക്ഷെ ഞാന്‍ ന്യൂനപക്ഷമെന്നോ മുസ്ലിം എന്നോ ഉപയോഗിക്കുമ്പോള്‍ ഞാന്‍ ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നുവെന്ന നിലയിലാണ് എടുക്കപ്പെടുന്ന'തെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.


തന്റെ ആക്രമണം ന്യൂനപക്ഷങ്ങള്‍ക്കെതിരെ അല്ലെന്നും ഇന്ത്യയുടെ മതേതരത്വം തകര്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ ലക്ഷ്യം വച്ചാണെന്നും മോദി വിശദീകരിച്ചു. പ്രതിപക്ഷം പ്രീണനരാഷ്ട്രീയം കളിക്കുന്നുവെന്നും ഭരണഘടനയുടെ ആത്മാവിനെ നശിപ്പിക്കുന്നുവെന്നും മോദി കുറ്റപ്പെടുത്തി.

ഇവിടെ ജാതിയുടെ അടിസ്ഥാനത്തിലുള്ള വിവേചനം ഉണ്ടാകാന്‍ പാടില്ലെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും മോദി വ്യക്തമാക്കി. 'ഒരു ഗ്രാമത്തില്‍ 700 പേരുണ്ടെന്ന് സങ്കല്പിക്കുക. നൂറ് പേര്‍ക്കാണ് ഒരു പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ജാതി പരിഗണിക്കാതെ 100 പേര്‍ക്കും അത് ലഭിക്കണമെന്നാണ് ഞാന്‍ കരുതുന്നു. ഭരണത്തില്‍ ഒരു തരത്തിലുള്ള വിവേചനവും പാടില്ലെ'ന്നും മോദി വ്യക്തമാക്കി. ചര്‍ച്ചകള്‍ മുഴുവനായി കേള്‍ക്കണമെന്നും മോദി ആവശ്യപ്പെട്ടു. എവിടെയും മുസ്ലിം-ഹിന്ദു എന്ന നിലയില്‍ പറഞ്ഞിട്ടില്ല. ഞങ്ങള്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക വിശദീകരിക്കുകയായിരുന്നു. കഴിഞ്ഞ 75 വര്‍ഷമായി കോണ്‍ഗ്രസ് നിങ്ങളെ വിഡ്ഡികളാക്കുകയാണെന്ന് താന്‍ മുസ്ലിങ്ങളോട് വിശദീകരിക്കുകയായിരുന്നുവെന്നും മോദി വ്യക്തമാക്കി.

വോട്ടിന് വേണ്ടി കാര്യങ്ങള്‍ ചെയ്യുന്ന രീതി രാജ്യത്ത് ഇല്ലാതാക്കണമെന്നും ഒരു ചോദ്യത്തിന് ഉത്തരമായി മോദി പറഞ്ഞു. വോട്ടിന് വേണ്ടിയാണോ എല്ലാം ചെയ്യേണ്ടത്, രാജ്യത്തിന് വേണ്ടിയല്ലെയെന്നും മോദി ചോദിച്ചു. അധികാരത്തിന് വേണ്ടി കാര്യങ്ങള്‍ ചെയ്യുന്നതിന് ഞാന്‍ എതിരാണ്. താന്‍ എന്ത് ചെയ്യുന്നുണ്ടെങ്കിലും അത് രാജ്യത്തിന് വേണ്ടിയാണ്. വോട്ട് അതിന്റെ ഉപോല്‍പ്പന്നമാണെന്നും മോദി വിശദീകരിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.