LITERATURE

പ്രകൃതി, പുനരുജ്ജീവനം, വിദ്യാഭ്യാസം

Blog Image
പ്രകൃതിയുടെ പുനരുജ്ജീവനം എന്ന വിഷയം എങ്ങനെ പുതിയ തലമുറയെ പഠിപ്പിക്കാം എന്ന് ഓൺലൈനിൽ തിരയുമ്പോൾ ആണ് തായ്‌ലൻഡിലെ "Ourland" എന്നൊരു പ്രസ്ഥാനത്തെ പറ്റി അറിയുന്നത്.

പ്രകൃതിയുടെ പുനരുജ്ജീവനം എന്ന വിഷയം എങ്ങനെ പുതിയ തലമുറയെ പഠിപ്പിക്കാം എന്ന് ഓൺലൈനിൽ തിരയുമ്പോൾ ആണ് തായ്‌ലൻഡിലെ "Ourland" എന്നൊരു പ്രസ്ഥാനത്തെ പറ്റി അറിയുന്നത്.
ഒരു നാഷണൽ പാർക്കിനോട് ചേർന്ന് കൃഷിയിടമായിരുന്ന ഭൂമി വിലക്ക് വാങ്ങി അതിൽ സ്വാഭാവികമായ മരങ്ങൾ ഒക്കെ നട്ടുപിടിപ്പിച്ച് പ്രകൃതിയോടടുപ്പിച്ച് അവിടെ ലോകത്തെമ്പാടുനിന്നും ഉള്ള സ്‌കൂൾ വിദ്യാർത്ഥികൾക്ക് പ്രകൃതിയെപ്പറ്റി, പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെപ്പറ്റി, സാധ്യതകളെപ്പറ്റി, രീതികളെപ്പറ്റി, മനുഷ്യരും മൃഗങ്ങളും തമ്മിൽ ഉടലെടുക്കുന്ന സംഘർഷത്തെ പറ്റി ഒക്കെ പഠിപ്പിക്കുന്ന ഒരു പ്രസ്ഥാനമാണ് Ourland. ബാങ്കോക്കിൽ നിന്നും ഏതാണ്ട് ഇരുന്നൂറ് കിലോമീറ്റർ ദൂരെ ബർമ്മ അതിർത്തിയോട് ചേർന്ന്, കാഞ്ചനബുരി എന്ന ജില്ലയിൽ ആണ് അവരുടെ ആസ്ഥാനം. ഒരു ദിവസത്തെ സന്ദർശനം മുതൽ മാസങ്ങൾ നീണ്ടു നിൽക്കുന്ന ഇന്റേൺഷിപ്പ് വരെ പല തരത്തിൽ വിദ്യാർഥികൾ ഇവിടം സന്ദർശിക്കുന്നു, പഠിക്കുന്നു.
ജനുവരിയിൽ വേൾഡ് മലയാളി ഫെഡറേഷന്റെ വാർഷിക സമ്മേളനത്തിന് പോകുമ്പോൾ അവിടം സന്ദർശിക്കണം എന്ന് തീരുമാനിച്ച് അവരുമായി ബന്ധപ്പെട്ടു.
അപ്പോഴല്ലേ രസം. 
ഈ പ്രസ്ഥാനത്തിന്റെ പ്രധാന നടത്തിപ്പുകാരൻ ഒരു മലയാളി ആണ്. വിജോ വർഗീസ്‌ ! (ഈ മലയാളി എത്താത്ത നാടില്ല എന്ന് പറയുന്നത് വെറുതെയല്ല).
പല കാരണങ്ങളാൽ ജനുവരിയിൽ യാത്ര നടന്നില്ല. പക്ഷെ കഴിഞ്ഞയാഴ്ച വീണ്ടും ബാങ്കോക്കിൽ എത്തിയപ്പോൾ ഒരിക്കൽ കൂടി വിജോയെ ബന്ധപ്പെട്ടു.
ഒരു ദിവസം Ourland    എത്തി, അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ കണ്ടു. ഒരു ദിവസം രാത്രി അവിടെ ക്യാംപ് ചെയ്തു. അദ്ദേഹവുമായി ഏറെ നേരെ നേരം സംസാരിച്ചു,
അറിഞ്ഞിരിക്കേണ്ട ആളാണ്. 
വിജോയുടെ അച്ഛൻ ബിർളയുടെ സ്ഥാപനങ്ങളിൽ ആണ് ജോലി ചെയ്തിരുന്നത്. കേരളത്തിൽ ആണ് വിജോ ജനിച്ചതെങ്കിലും ഒമ്പത് മാസം മുതൽ തായ്‌ലൻഡിൽ ആണ് താമസം. പഠിച്ചതും, തൊഴിൽ ചെയ്തതും ഒക്കെ അവിടെ തന്നെയാണ്. സ്വാഭാവികമായും തായ് ഭാഷ ഒക്കെ അനായാസം കൈകാര്യം ചെയ്യും.
കമ്പ്യൂട്ടർ സയൻസിൽ ബിരുദ ധാരിയാണ്. പക്ഷെ തൊഴിൽ എടുത്തത് ഓട്ടോമോട്ടീവ് ജേർണലിസ്റ്റ് ആയിട്ടാണ്.
കുറച്ചു നാൾ കഴിഞ്ഞപ്പോൾ അതും വേണ്ടെന്നു വച്ചു. പ്രകൃതിയോട് ചേർന്നുള്ള എന്തെങ്കിലും തൊഴിലാണ് കൂടുതൽ സന്തോഷവും സംതൃപ്തിയും നൽകുന്നതെന്ന് മനസ്സിലാക്കി, അതിലേക്ക് തിരിഞ്ഞു.
(ലോകത്തെമ്പാടും ഇത്തരം ആളുകളുടെ എണ്ണം കൂടി വരികയാണ്. കഴിഞ്ഞ വർഷം ബാംഗ്ലൂരിനടുത്ത് ഷൂലഗിരിയിൽ ബാംഗ്ലൂരിൽ ഐ ടി രംഗത്തുണ്ടായിരുന്ന  ഏറെ മലയാളികൾ ചേർന്ന് നടത്തുന്ന Sanctity Ferme എന്ന പ്രസ്ഥാനത്തെ പറ്റി എഴുതിയിരുന്നല്ലോ, ബാംഗ്ലൂർ തമിഴ് നാട് അതിർത്തിയിലുള്ള നവദർശനം ട്രസ്റ്റ് മറ്റൊരു ഉദാഹരണമാണ്).
പാരിസ്ഥിതികമായ തന്ത്രപ്രധാനമായ ഒരു സ്ഥലത്താണ് Our Land എന്ന പ്രസ്ഥാനം സ്ഥിതി ചെയ്യുന്നത്. Salakphra Wildlife Sanctuary ക്കും Kwae Yai River ഇടക്കുള്ള നദീതീരത്തുള്ള ഏറെ സ്ഥലം സർക്കാർ ആളുകൾക്ക് കൃഷി ചെയ്യാനായി തുറന്നു കൊടുത്തു. വന്യമൃഗങ്ങൾക്ക്, പ്രത്യേകിച്ച് ആനകൾക്ക്, നദിയിലേക്ക് വെള്ളം കുടിക്കാൻ പോകാനുള്ള വഴിയിൽ ആണ് ഇത്തരത്തിൽ കൃഷിഭൂമി ഉണ്ടായത്. സ്വാഭാവികമായും മൃഗങ്ങളും കൃഷി ചെയ്യുന്നവരും തമ്മിൽ സംഘർഷം ഉണ്ടായി. 
ഈ സാഹചര്യത്തിൽ ആണ് അവർലാൻഡും  മറ്റു കുറച്ചു സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും ഉൾപ്പെട്ട ഒരു സംഘം നാഷണൽ പാർക്കിനും നദിക്കും ഇടക്കുള്ള ഒരു ചെറിയ ഭാഗം പുനരുജ്ജീവിപ്പിക്കുന്നത്. ഇതോടെ വന്യമൃഗങ്ങൾ ഈ വഴിയിലൂടെ നദിയിലേക്ക് വരാൻ തുടങ്ങി, കൃഷിയിടങ്ങളിലെ ശല്യം കുറഞ്ഞു.
ഈ പുനരുജ്ജീവിപ്പിക്കപ്പെടുന്ന പ്രകൃതിയിൽ വിജോ ഒരു വിദ്യാഭ്യാസ ക്യാംപ് ഉണ്ടാക്കി. ഒരേ സമയം ഏതാണ്ട് മുപ്പത് ആളുകൾക്ക് താമസിച്ച് പ്രകൃതിയെ പറ്റി പഠിക്കാനുള്ള സംവിധാനം അവർലാണ്ടിൽ  ഉണ്ട്. മിക്കവാറും സ്‌കൂൾ വിദ്യാർത്ഥികളുടെ സംഘമാണ് വരുന്നത്. കെട്ടുറപ്പുള്ളതും എന്നാൽ മിനിമം സൗകര്യങ്ങൾ മാത്രം  ഉള്ളതുമായ താമസമാണ് ഒരുക്കിയിട്ടുള്ളത്. നാട്ടുകാരാണ് ജോലിക്ക് നിൽക്കുന്നവർ എല്ലാം. അവർലാൻഡിന്  ചുറ്റുമുള്ള പ്രകൃതിയാണ് പഠനവിഷയവും പുസ്തകവും. നദിയിലൂടെ അഞ്ചു കിലോമീറ്റർ ഫ്‌ളോട്ട് ചെയ്ത് വരാനും, ആ സമയത്ത്  നദിയിലെ ആവാസ വ്യവസ്ഥയെ പറ്റി പഠിക്കാനും ഉള്ള അവസരം ഉണ്ട്. മിക്കവാറും ആനകൾ ആ വഴി വന്നു പോകും, ചിലപ്പോൾ ഒക്കെ ചെറിയ നാശ നഷ്ടങ്ങൾ ഉണ്ടാക്കും, പക്ഷെ അതിലപ്പുറം പ്രശ്നങ്ങൾ ഉണ്ടാകാറില്ല എന്നാണ് പറഞ്ഞത്.
കേരളത്തിലും മനുഷ്യനും മൃഗങ്ങളും തമ്മിൽ ഉള്ള സംഘർഷം കൂടി വരികയാണല്ലോ. അതിൻ്റെ കാരണങ്ങളെ പറ്റി, എങ്ങനെ ആണ് ഈ വിഷയം കൈകാര്യം ചെയ്യാൻ പറ്റുന്നത് എന്നതിന്റെ പറ്റി, ലോകത്തെ നൂറു കോടി സ്‌കൂൾ വിദ്യാർഥികളിലേക്കും പ്രകൃതി പുനരുജീവനത്തിന്റെ ആവശ്യകതയും അറിവും എത്തിക്കുന്നതിനെ പറ്റി എല്ലാം രാത്രി വൈകുന്നത് വരെ ചർച്ച ചെയ്തു.  
രാത്രി കെട്ടിടത്തിന് മുകളിൽ നാലുവശത്തേക്കും തുറന്ന ടെറസിൽ കിടന്നുറങ്ങി. കനത്ത മഴയായിരുന്നത് കൊണ്ടാകണം, രാത്രി ആനകൾ ഒന്നും ആ വഴി വന്നില്ല.
വിജോയുടെ ജീവിതത്തിൽ നിന്നും പ്രസ്ഥാനത്തിൽ നിന്നും ഏറെ പഠിക്കാനുണ്ട്.  ഈ വിഷയത്തിൽ താല്പര്യമുളളവർക്ക് Ourland വെബ്‌സൈറ്റ് താഴെ കൊടുത്തിരിക്കുന്നു.
പല വരവ് വരേണ്ടി വരും.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.