ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും രാഷ്ട്രീയ ചലനം. എഐഎഡിഎംകെ വീണ്ടും എൻഡിഎയിൽ ചേർന്നു. 2026ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഒന്നിച്ചു മത്സരിക്കുമെന്നും അമിത്ഷാ പറഞ്ഞു. ഇപിഎസിന്റെ സാനിദ്ധ്യത്തിലായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. അതിനിടെ, നൈനാർ നാഗേന്ദ്രനെ തമിഴ്നാട് ബിജെപി പ്രസിഡന്റായി തെരഞ്ഞെടുത്തു. അണ്ണാമലൈയുടെ സംഘാടന ശേഷി ദേശീയ തലത്തിൽ ഉപയോഗിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. തമിഴ്നാട്ടിൽ എൻഡിഎ സഖ്യം അധികാരത്തിൽ എത്തും. എടപ്പാടിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും എഐഎഡിഎംകെ എൻഡിഎയിൽ ചേരുന്നത് ഒരു ഉപാധിയും ഇല്ലാതെയാണെന്നും അമിത് ഷാ പറഞ്ഞു. ഒപിഎസിനെയും ടിടിവി ദിനകരനെയും ഉൾപ്പെടുത്തുമോ എന്ന ചോദ്യത്തിനു എഐഎഡിഎംകെയുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടില്ലെന്നും അമിത് ഷാ മറുപടി നൽകി. സീറ്റ് വിഭജനം, മന്ത്രിസഭ രൂപീകരണം പിന്നീട് ചർച്ച ചെയ്യും. ഡിഎംകെയ്ക്ക് ആശയക്കുഴപ്പം വേണ്ട. ഭിന്ന നിലപാട് ഉള്ള വിഷയങ്ങളിൽ പൊതുമിനിമം പരിപാടി ഉണ്ടാക്കും. എടപ്പാടി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണെന്നും അമിത് ഷാ പറഞ്ഞു. അണ്ണാമലൈ ആണ് ഇപ്പോഴും സംസ്ഥാന ബിജെപി പ്രസിഡന്റ് എന്ന് അമിത് ഷാ പറഞ്ഞു. അണ്ണാമലൈയെ നീക്കണമെന്ന ഉപാധി ഉണ്ടായിരുന്നോ എന്ന ചോദ്യത്തിനായിരുന്നു മറുപടി. അണ്ണാമലൈയുടെ ഭാവി ബിജെപിക്ക് വിടൂ എന്നും അമിത് ഷാ കൂട്ടിച്ചേർത്തു.