ശബരിമലയിലെ സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ ദുരൂഹത. പോറ്റിക്ക് വട്ടിപ്പലിശ ഇടപാടുകൾ ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന നിർണ്ണായക രേഖകൾ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (എസ്ഐടി) പിടിച്ചെടുത്തു. ഉണ്ണികൃഷ്ണൻ പോറ്റി 2020ന് ശേഷം വട്ടിപ്പലിശയ്ക്ക് പണം നൽകി തുടങ്ങിയിരുന്നുവെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. ഈടായി നിരവധി പേരുടെ ഭൂമിയുടെ ആധാരങ്ങൾ പോറ്റി സ്വന്തം പേരിലേക്കും കുടുംബാംഗങ്ങളുടെ പേരിലേക്കും മാറ്റിയെടുത്തു.
പോറ്റിയുടെ വീട്ടിൽ എട്ട് മണിക്കൂർ നീണ്ട പരിശോധനയിൽ, വട്ടിപ്പലിശ ഇടപാടുകളുമായി ബന്ധപ്പെട്ട ആധാരങ്ങളും മറ്റ് നിർണായക രേഖകളും എസ്ഐടി സംഘം പിടിച്ചെടുത്തു. കൂടാതെ, പ്രധാന വിവരങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്കും സ്വർണവും പണവും കണ്ടെത്തി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സാമ്പത്തിക സ്രോതസിൽ ദുരൂഹതകൾ നിലനിൽക്കുന്നുണ്ട്. ഇതേ കേസിൽ പ്രതി ചേർത്തിട്ടുള്ള മുരാരി ബാബുവിനെ ഉടൻ തന്നെ കസ്റ്റഡിയിലെടുത്ത് പോറ്റിയോടൊപ്പം ഇരുത്തി ചോദ്യം ചെയ്യും. അതോടെ കൂടുതൽ വിവരങ്ങൾ പുറത്ത് വരും.

