ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ ഫെഡറൽ കോടതി ഇന്ന് (തിങ്കളാഴ്ച) വിധിച്ചു. ടാൽ അലക്സാണ്ടർ, ഓറൻ അലക്സാണ്ടർ, അലോൺ അലക്സാണ്ടർ എന്നിവർക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിയിക്കപ്പെട്ടു.ഏകദേശം 20 വർഷത്തോളം നീണ്ടുനിന്ന ലൈംഗിക ചൂഷണവും സ്ത്രീകളെയും പെൺകുട്ടികളെയും കടത്തിയതുമായ ക്രിമിനൽ ഗൂഢാലോചന.അഞ്ചാഴ്ച നീണ്ട വിചാരണയ്ക്ക് ശേഷം ജൂറി ഇവരെ കുറ്റക്കാരായി പ്രഖ്യാപിച്ചു. ഇവർക്ക് ജീവപര്യന്തം തടവ് വരെ ലഭിക്കാൻ സാധ്യതയുണ്ട്.
ഇരകളായ സ്ത്രീകൾക്ക് മയക്കുമരുന്ന് നൽകി പീഡിപ്പിച്ചതായും, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പകർത്തിയതായും പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചു.ഓഗസ്റ്റ് 6-ന് ജഡ്ജി വലേരി ഇ. കാപ്രോണി ശിക്ഷ പ്രസ്താവിക്കും.കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ അറുപതോളം സ്ത്രീകളെ ഇവർ ഇരയാക്കിയതായാണ് റിപ്പോർട്ടുകൾ. പ്രമുഖരായ റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ എന്ന നിലയിലുള്ള സ്വാധീനം ഉപയോഗിച്ചായിരുന്നു ഇവരുടെ ചൂഷണം. ഈ വിധി നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലെ വലിയ വിജയമാണെന്ന് ഇരകൾ പ്രതികരിച്ചു.

