അമ്മയുടെ 30 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണു വനിതാ പ്രസിഡൻറിനെയും ജനറൽ സെക്രട്ടറിയെയും ലഭിക്കുന്നത്.ദേവനെ 27 വോട്ടുകൾക്കാണു ശ്വേത തോൽപ്പിച്ചത്. രവീന്ദ്രനെതിരെ കുക്കുപരമേശ്വരന്റെ വിജയം 37 വോട്ടിനും. ഉണ്ണി ശിവപാലാണ് പുതിയ ട്രഷറർ.പുതിയ ഭരണസമിതിയിൽ 8 വനിതകളുണ്ട്.12 താരങ്ങളാണ് എക്സിക്യൂട്ടീവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വനിതാ സംവരണ സീറ്റുകളിൽ മത്സരിച്ച സരയു മോഹൻ, അഞ്ജലി നായർ, ആശ അരവിന്ദ്, നീന കുറുപ്പ് എന്നിവർ വിജയിച്ചു നടി സജിത ബേട്ടി പരാജയപ്പെട്ടു. ജനറൽ സീറ്റുകളിൽ മത്സരിച്ച കൈലാഷ്, സന്തോഷ് കീഴാറ്റൂർ, ടിനി ടോം, ജോയ് മാത്യു വിനു മോഹൻ, ഡോ റോണി ഡേവിഡ് രാജ്, സിജോയ് വർഗീസ് എന്നിവരും വിജയിച്ച് എക്‌സിക്യൂട്ടീവ് അംഗങ്ങളായി നന്ദ പൊതുവാൾ പരാജയപ്പെട്ടു.അൻസിബ ഹസൻ ജോയിൻ്റ് സെക്രട്ടറിയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് ഉയർത്തിവിട്ട വിവാദക്കൊടുങ്കാറ്റുകളെ തുടർന്നു നിലവിലെ ഭരണസമിതി കഴിഞ്ഞ ഓഗസ്‌റ്റ് 27ന രാജിവച്ചതിനെ തുടർന്നാണു തിരഞ്ഞെടുപ്പ് ഉണ്ടായത്.ഒപ്പം നിന്നവരോടു നന്ദി പറഞ്ഞ ശ്വേത ഔദ്യോഗികമായി 'അമ്മ അമ്മയായെന്നു പ്രതീകരിച്ചു. "അമ്മ തിരഞ്ഞെടുപ്പ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഉയർത്തിവിട്ട വിവാദങ്ങളുടെ കാറും കോളും ചൂഴ്ന്നുനിന്ന ഒരു വർഷം പിന്നിട്ടാണു താരസംഘടനയുടെ തലപ്പത്തേക്ക് ഒരു കൂട്ടം വനിതകൾ കടന്നിരിക്കുന്നത് വനിതാ അംഗങ്ങളുടെ പരാതികൾ പൊതുസമൂഹത്തിലെത്തിയ കാലം മുതൽ 'അമ്മയ്ക്ക് ആൺ മക്കളേയുള്ളോ, പെൺമക്കളില്ലേ' എന്ന് അടിക്കടി മുഴങ്ങിയ ചോദ്യങ്ങൾക്കുള്ള മറുപടി കൂടിയാണ് ഈ വനിതാ വിജയം.
ശ്വേത മേനോൻ ഏതാനും ദിവസങ്ങൾ കൊണ്ടു നേരിട്ടതു ദുഷ്കരമായ പ്രതിസന്ധികളാണ്. പ്രഫഷനു വേണ്ടി ചെയ്ത കാര്യങ്ങൾ പോലും വ്യക്‌തിവൈരാഗ്യം തീർക്കാനുള്ള കുന്തമുനകളായി ചിലർ ഉപയോഗിച്ചപ്പോൾ തളരാതെ മുന്നോട്ടു പോയെന്നതാണു ശ്വേതയുടെ വിജയത്തിന് ഇരട്ടിമധുരം സമ്മാനിക്കുന്നത്.വിവാദങ്ങളെ നേരിട്ടു തന്നെയാണു ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനും മത്സരത്തിനിറങ്ങിയത്.1991ലെ സ്വാതന്ത്ര്യദിനത്തിൽ റിലീസായ 'അനശ്വരം' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ശ്വേത രഞ്ജിത്തിന്റെ പാലേരി മാണിക്യത്തിലൂടെ മികച്ച നടിക്കുള്ള സംസ്‌ഥാന പുരസ്‌കാരവും നേടിയിട്ടുണ്ട്. 85ൽ റിലീസ് ചെയ്ത 'ഒരേ തൂവൽ പക്ഷികൾ എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള പുരസ്ക്‌കാരം കുക്കുവും നേടിയിട്ടുണ്ട്. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ തിരഞ്ഞെടുക്കപ്പെട്ടതാകട്ടെ എതിരില്ലാതെയാണ്.ജയൻ ചേർത്തലയും ലക്ഷ്‌മി പ്രിയയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു ജയിച്ചു സരയു മോഹൻ, അഞ്ജലി നായർ, ആശ അരവിന്ദ്, നീന കുറുപ്പ് എന്നിവർ എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലെ സ്ത്രീ സംവരണ സീറ്റുകളിലേക്കും കൈലാഷ്, സന്തോഷ് കീഴാറ്റൂർ, ടിനി ടോം, ജോയ് മാത്യു, വിനു മോഹൻ, ഡോ. റോണി ഡേവിഡ് രാജ്, സിജോയ് വർഗീസ് എന്നിവർ പൊതു സീറ്റുകളിലേക്കും
വിജയിച്ചു.അഭിഭാഷകനായ മനോജ് ചന്ദ്രനായിരുന്നു വരണാധികാരി പൂജപ്പുര രാധാകൃഷ്ണനും കുഞ്ചനും തിരഞ്ഞെടുപ്പു നടപടികൾ നിയന്ത്രിച്ചു. 507 അംഗങ്ങളിൽ 298 പേർ വോട്ടു ചെയ്‌തു. മോഹൻലാൽ, സുരേഷ് ഗോപി, ടൊവിനോ, ജയസൂര്യ, ബേസിൽ, മുകേഷ്, സിദ്ധിഖ്, ജഗദീഷ് തുടങ്ങിയവർ വോട്ട് ചെയ്തെതെങ്കിലും ചെന്നൈയിലുള്ള മമ്മൂട്ടിക്കു പങ്കെടുക്കാൻ കഴിഞ്ഞില്ല. ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, കുഞ്ചാക്കോ ബോബൻ, ആസിഫലി, ഉണ്ണി മുകുന്ദൻ, മഞ്ജു വാര്യർ , ഉർവശി, നിവിൻ പോളി തുടങ്ങിയവരും എത്തിയില്ല.


