ബെംഗളൂരുവിലാണ് ഡെർമറ്റോളജിസ്റ്റായ ഡോ ക്രിതിക എം റെഡ്ഢി കൊല്ലപ്പെട്ടത്. ആറു മാസം മുമ്പ് സ്വാഭാവിക മരണമെന്ന് പറഞ്ഞു പൊലീസ് എഴുതിത്തള്ളിയ കേസാണ് ഇപ്പോൾ കൊലപതാകമെന്ന് തെളിഞ്ഞത്. സംഭവത്തിൽ ഭർത്താവായ ഡോ മഹേന്ദ്ര റെഡ്ഡിയെ പൊലീസ് പിടികൂടി. ഡോക്ടർ എന്ന പദവി ദുരുപയോഗം ചെയ്താണ് മഹേന്ദ്ര ഭാര്യയെ കൊലപ്പെടുത്തിയത്. നാളുകൾ നീണ്ടു നിന്ന ആസൂത്രണത്തിന് ശേഷമാണ് ക്രിതികയെ മഹേന്ദ്ര കൊലപ്പെടുത്തിയത്. വിവാഹത്തിന് മുൻപ് ക്രിതികയ്ക്ക് ഉണ്ടായിരുന്ന ആരോഗ്യ പ്രശ്നങ്ങൾ ഭാര്യയുടെ കുടുംബം മറച്ചു വച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് വിവരം. വിവാഹം കഴിഞ്ഞു ഒരു വർഷം മാത്രമാണ് ഇവർ ഒന്നിച്ചു താമസിച്ചത്. ഭാര്യയെ ഘട്ടംഘട്ടമായി കൊല്ലാനായിരുന്നു മഹേന്ദ്ര പദ്ധതിയിട്ടത്.
ക്രിതികയ്ക്ക് ഗ്യാസ്ട്രിക്, മെറ്റബോളിക് തകരാറുകൾ ഉണ്ടായിരുന്നു. ഈ അസുഖം മാറ്റാനെന്ന പേരിലാണ് മഹേന്ദ്ര പലതവണയായി അനസ്തേഷ്യ മരുന്ന് കുത്തിവെച്ചത്. ഡോക്ടറായതിനാൽ ഒടി, ഐസിയു സൗകര്യങ്ങൾ ദുരുപയോഗം ചെയ്താണ് ഇയാൾ മരുന്ന് എടുത്തത്. ആദ്യം കുറച്ചു ഡോസിലാണ് ഇയാൾ നൽകിയിരുന്നത്. പിന്നീട് ഇത് അമിത അളവിൽ നൽകിയതാണ് മരണത്തിന് കാരണമായത്. തുടക്കത്തിൽ ആർക്കും അസ്വാഭാവികതയൊന്നും തോന്നിയില്ല. എന്നാൽ മുറിയിൽ നിന്ന് കണ്ടെടുത്ത കാനുല സെറ്റുകളും ഇൻജെക്ഷൻ ട്യൂബുകളും മറ്റ് മെഡിക്കൽ ഉപകരണങ്ങളും നിർണായക തെളിവുകളായി. ഇതാണ് പ്രതിയിലേക്ക് എത്താൻ കാരണമായത്.
ക്രിതികയുടെ മൂത്ത സഹോദരിയുടെ സംശയങ്ങളാണ് അന്വേഷണത്തിന് വഴിവച്ചത്. സഹോദരിയുടെത് സ്വാഭാവിക മരണമാണെന്ന് വിശ്വസിക്കാൻ റേഡിയോളജിസ്റ്റായ ഡോ നികിത റെഡ്ഡിക്കു കഴിഞ്ഞില്ല. അവരുടെ നിർബന്ധ പ്രകാരമാണ് ആശുപത്രി അധികൃതർ മറാത്തഹള്ളി പൊലീസിൽ മെഡിക്കോ ലീഗൽ കേസ് ഫയൽ ചെയ്തത്. ഫോറൻസിക് പരിശോധന ഫലം വന്നപ്പോൾ ആ സംശയം സത്യമെന്ന് തെളിയുകയും ചെയ്തു.

