PRAVASI

ഫാ. ജോസുകുട്ടി മഠത്തിപ്പറമ്പിൽ (പാറേമ്യാലിൽ) ന് CBCI ദേശീയ അവാർഡ്

Blog Image

കല്ലറ: കാത്തലിക്ക് ബിഷപ്പ് കോൺഫ്രൻസ് ഓഫ് ഇന്ത്യ സഭയ്ക്കും സമൂഹത്തിനും രാജ്യത്തിനും മാതൃകയായവരെ ആദരിക്കുന്നതിനായി ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ കല്ലറ സെന്റ് തോമസ് പഴയപള്ളി ഇടവകക്കും അഭിമാന നിമിഷം. സിബിസിഐ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ സലേഷ്യൻസ് ഓഫ് ഡോൺബോസ്‌കോ സഭയുടെ ഭാഗമായി അരുണാചൽ പ്രദേശ്, ആസ്സാം, നാഗാലാൻഡ് എന്നീ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മിഷനറിയായി സേവനം ചെയ്യുന്ന ഫാ. ജോസുകുട്ടി മഠത്തിപ്പറമ്പിൽ (പാറേമ്യാലിൽ) ലൂടെയാണ് ആ അവാർഡ് കല്ലറ പഴയപള്ളി ഇടവകയിലേക്കും എത്തുന്നത്. വിശുദ്ധ ബൈബിളിനെ ആഗോളതലത്തിൽ ജനങ്ങളിലേക്ക് ഡിജിറ്റലായി എത്തിക്കുന്നതിൽ നൽകിയ സമഗ്രമായ സംഭാവനകൾ പരിഗണിച്ചാണ് ഫാ. ജോസ് കുട്ടിക്ക് അവാർഡ് നൽകുന്നത്. ഫാ. ജോസ് കുട്ടിക്ക് പുറമെ കോട്ടയം അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അടക്കം 19 പേർക്കാണ് അവാർഡുകൾ നൽകുന്നത്. ഫെബ്രുവരി 9 ന് ബാംഗ്ലൂരിലെ സെന്റ് ജോൺസ് മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ വച്ചാണ് അവാർഡ്ദാന ചടങ്ങ് നടത്തപ്പെടുക.

കല്ലറ മഠത്തിപ്പറമ്പിൽ എം ജെ തോമസ് (കുഞ്ഞുമോൻ ) & ഗ്രേസിക്കുട്ടി ദമ്പതികളുടെ പുത്രനായ ഫാ. ജോസ്‌കുട്ടി 2011 ഡിസംബർ 31 ന് അന്തരിച്ച ആർച്ച് ബിഷപ്പ് മാർ. എബ്രഹാം വിരുത്തികുളങ്ങരയുടെ കൈവെയ്പ്പ് ശുഷ്രൂഷവഴി വൈദീക പട്ടം സ്വീകരിച്ചു. അരുണാചൽ പ്രദേശിലെ ഉൾഗ്രാമങ്ങളിൽ സേവനം ചെയ്തുവരുമ്പോൾ എഴുത്തും വായനയും അറിയാത്ത ജനങ്ങളുടെയും, സംസാരഭാഷ മാത്രമുള്ള സ്ഥലങ്ങളിലെ ജനങ്ങളുടേയുമൊക്കെ ബുദ്ധിമുട്ട് മനസ്സിലാക്കിയാണ്, വിശുദ്ധ ബൈബിളിനെ കേൾക്കുവാൻ സാധിക്കുന്ന ഓഡിയോ രൂപത്തിലേക്ക് മാറ്റുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. പൂർണ്ണമായും സൗജന്യമായി ഡൗൺലോഡ്ചെയ്യുവാൻ സാധിക്കുന്ന, 45 ഓളം ഭാഷകളിൽ വായിക്കുവാനും ശ്രവിക്കുവാനും സാധിക്കത്തക്കവിധത്തിൽ, ബൈബിൾ ഓൺ എന്ന ആപ്പിന് രൂപം കൊടുത്തുകൊണ്ട് ലോകമെമ്പാടുമുള്ള ജനങ്ങളിലേക്ക് ദൈവവചനം എത്തിക്കുവാൻ ഫാ. ജോസ്കുട്ടിക്കും ബൈബിൾ ഓൺ എന്ന ആപ്പിന്റെ സഹ സ്ഥാപകൻ തോംസൺ ഫിലിപ്പിനും സാധിച്ചു. പ്രാർത്ഥനകളും ഗാനങ്ങളുമടക്കം ആത്മീയയാത്രക്ക് ഏറെ സഹായകമായ ഒരു ഡിജിറ്റൽ പ്ലാറ്റഫോം ആയി ബൈബിൾ ഓൺ എന്ന ആപ്പിനെ മാറ്റിക്കൊണ്ട് സുവിശേഷ വൽക്കരണത്തിൽ നിർലോഭമായ സംഭാവന നൽകുവാൻ അദ്ദേഹത്തിന് സാധിച്ചു. The Commission for Bible under the Conference of the Catholic Bishops of India (CCBI) യുടെ ക്രിയേറ്റിവ് മിനിസ്റ്ററി അവാർഡ് അടക്കം വിവിധ അവാർഡുകൾ ബൈബിൾ ഓൺ ആപ്പിന്റെ സാരഥികളായ ഫാ. ജോസ്കുട്ടിയും തോംസൺ ഫിലിപ്പും നേടിയിട്ടുണ്ട്. വിദ്യാഭ്യാസത്തിൽ PhD നേടിയിട്ടുള്ള ഫാ. ജോസ്‌കുട്ടി വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ 18 ഓളം ഗോത്രഭാക്ഷകളിലേക്ക് തർജ്ജിമ ചെയ്ത ബൈബിൾ പ്രസിദ്ധീകരിക്കുകയും പുസ്തകങ്ങൾ രചിക്കുകയും ചെയ്തിട്ടുണ്ട്.

സലേഷ്യൻസ് ഓഫ് ഡോൺബോസ്‌കോയുടെ ദിമാപൂർ പ്രോവിൻസിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഫാ. ജോസ്‌കുട്ടി, ആസാം, മണിപ്പൂർ, മേഘാലയ, നാഗാലാന്റ് എന്നിവിടങ്ങളിലായാണ് വൈദീക പഠനം പൂർത്തിയാക്കിയത്. മണിപ്പൂരിൽ നൊവിഷ്യേറ്റ് പഠനത്തിനിടയിൽ അദ്ദേഹത്തിന്റെ മൂന്ന് വൈദീകരായ അധ്യാപകർ കൊലചെയ്യപെടുന്നതിന് സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്.

ഫാ. ജോസുകുട്ടി മഠത്തിപ്പറമ്പിൽ (പാറേമ്യാലിൽ)

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.