കൊച്ചി: സി.എം.ആർ.എൽ– എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ടി. വീണ ഉൾപ്പെടെയുള്ളവരുടെ സ്വത്തുക്കൾ ഈയാഴ്ച എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയേക്കും. മരവിപ്പിച്ച സ്വത്തുക്കളുടെ വിശദാംശങ്ങൾ അഡ്ജ്യൂഡിക്കേറ്റിങ് കമ്മിറ്റിക്ക് ഇ.ഡി കൈമാറി. സി.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ വി.എൻ. ശശിധരൻ കർത്തയുടെയും ബന്ധുക്കളുടെയും 29 കോടി രൂപയും, വീണ ടിയുടെ 17 ലക്ഷത്തോളം രൂപയും നിലവിൽ ഇ.ഡി മരവിപ്പിച്ചിട്ടുണ്ട്. വീണയെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
2017 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ ഐ.ടി മാർക്കറ്റിംഗ് കൺസൾട്ടന്റ്’എന്ന പേരിൽ വീണ ടി. ഇൻവോയിസുകളൊന്നുമില്ലാതെ 45 ലക്ഷത്തോളം രൂപ കൈപ്പറ്റിയതായി ഇ.ഡി വ്യക്തമാക്കുന്നു. എക്സാലോജിക്കിന് പ്രതിമാസം 3 ലക്ഷം രൂപ വീതം ലഭിച്ചിരുന്നു. ചരക്ക് നീക്കത്തിന്റെ ചെലവ് എന്ന വ്യാജേന ട്രാൻസ്‌പോർട്ടിംഗ് കമ്പനികളുടെ അക്കൗണ്ടുകളിലേക്ക് സി.എം.ആർ.എൽ പണം അയക്കും. ഈ തുക പിൻവലിച്ച് 7 ശതമാനം കമ്മീഷൻ കിഴിച്ച ശേഷം സി.എം.ആർ.എല്ലിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ട്രാൻസ്‌പോർട്ടർമാർ പണമായി തിരികെ നൽകുകയായിരുന്നു രീതി. വീണയ്ക്ക് പങ്കാളിത്തമുള്ള ലേക് ഇന്ത്യ കോർപ്പറേഷൻ എന്ന കമ്പനിയെ കേന്ദ്രീകരിച്ചും ഇ.ഡി അന്വേഷണം വ്യാപിപ്പിക്കും. സി.എം.ആർ.എൽ സാമ്പത്തിക നഷ്ടത്തിലായിരുന്നപ്പോഴും പൊതു ഓഹരിയുടമകൾക്ക് ലാഭവിഹിതം നൽകാതെ, മാനേജ്‌മെന്റിലെ ഉന്നതർക്ക് അമിത പ്രതിഫലം നൽകിയതായും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്.

