തിരുവിതാംകൂർ ദേവസ്വം ബോർഡ് നടത്തിയ ആഗോള അയ്യപ്പ സംഗമത്തിൽ കൂടുതൽ വിശദീകരണമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. അയ്യപ്പ സംഗമം നടത്തിയത് കേരളത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടി. മക്കയും മദീനയും വളർന്നത് വിശ്വാസത്തിൻ്റെ പേരിലാണ്. ശബരിമല വികസിച്ചാൽ കേരളവും വികസിക്കുമെന്നും ജയരാജൻ പറഞ്ഞു. ഒരു പടി കൂടി കടന്ന് ശബരിമല അടക്കമുള്ള തീർത്ഥാടന കേന്ദ്രങ്ങൾ വളർന്നു വരുന്നത് നാടിന് ഐശ്വര്യമാണെന്ന് കൂടി മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് നിലപാടറിയിച്ചു.
“ലോകത്തിൽ ഇത്തരത്തിൽ അനവധി പുണ്യകേന്ദ്രങ്ങളുണ്ട്. ശബരിമല, ഗുരുവായൂർ, തിരുപ്പതി, പഴനി, ഇവിടെയല്ലാം ലക്ഷക്കണക്കിന് ആളുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഫലമായി വലിയ തോതിലുള്ള സാമ്പത്തിക പ്രവാഹം ഉണ്ടാകും. നാടിന് ഉണർവാണിത്”. തീർത്ഥാടനത്തിലൂടെ നാടിനുണ്ടാകുന്ന വികസനം തെളിയിക്കുന്നതിനു വേണ്ടി ജയരാജൻ ചൂണ്ടിക്കാട്ടിയത് മക്കയെയും മദീനയെയുമാണ്. “മക്കയും മദീനയുമൊക്കെ ഇസ്‌ലാം മതവിശ്വാസികളുടെ പുണ്യകേന്ദ്രമാണ്. ആ പുണ്യകേന്ദ്രങ്ങളിൽ എത്രപേരാണ് വരുന്നത്.സൗദി അറേബ്യയുടെ സാമ്പത്തിക വളർച്ചയുടെ ഒരുഭാഗം അതാണ്”- ജയരാജൻ പറഞ്ഞു.
തിരുപ്പതിയിലെ ലഡുവിൽ മൃഗത്തിന്റെ കൊഴുപ്പുണ്ടെന്ന് പറഞ്ഞ് വർഗീയ സംഘർഷം നടത്തിയവരാണ് ആർഎസ്എസുകാരെന്നും അദ്ദേഹം പറഞ്ഞു. ഭക്‌തിയിൽ സിപിഐഎമ്മുകാർ പിഎച്ച്ഡിയാണെന്നും ആർഎസ്എസുകാർ എട്ടാം ക്ലാസിൽ എട്ടുതവണ തോറ്റവരാണെന്നും ജയരാജൻ പ്രതികരിച്ചിരുന്നു. ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ഹൈന്ദവ സംഘടനകൾ ശബരിമല സംരക്ഷണ സംഗമം എന്ന പേരിൽ പന്തളത്ത് മറ്റൊരു പരിപാടിയും സംഘടിപ്പിച്ചിരുന്നു. ബിജെപി മുൻ തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയായിരുന്നു ബദൽ സംഗമത്തിന്റെ ഉദ്ഘാടകൻ.

