ഇന്ത്യയിൽ താമസിക്കുന്ന എല്ലാവരും ഹിന്ദുക്കളാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഹിന്ദു എന്നത് ഒരു മതപരമായ വ്യക്തിത്വമല്ലെന്നും മറിച്ച് രാജ്യത്തിന്റെ നാഗരികമായ സത്തയെയാണ് അത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദു എന്നത് ഒരു നാമമല്ലെന്നും ഇന്ത്യയുടെ സാംസ്കാരിക സ്വഭാവത്തെ വിവരിക്കുന്ന ഒരു വിശേഷണമാണെന്നും മോഹൻ ഭാഗവവത് പറഞ്ഞു. 'സംഘയാത്രയുടെ 100 വർഷങ്ങൾ' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങൾ ഇന്ത്യക്കാരനാണെങ്കിൽ ഈ സ്വഭാവം നിങ്ങളിൽ അന്തർലീനമാണ്. മുസ്ലീങ്ങളും ക്രിസ്ത്യാനികളും രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് അഭിപ്രായപ്പെട്ട മോഹൻ ഭാഗവത് ഇന്ത്യയുടെ ആഗോള നേതൃത്വം രൂപപ്പെടുന്നത് വെറും വാചകക്കസർത്തിലൂടെയല്ല മറിച്ച് മാതൃകകളിലൂടെയായിരിക്കുമെന്നും പറഞ്ഞു.
രാജ്യത്തെ ഹിന്ദുക്കളെ അദ്ദേഹം നാല് വിഭാഗങ്ങളായി തരംതിരിച്ചു. തങ്ങളുടെ ഹിന്ദു ഐഡന്റിറ്റി അഭിമാനപൂർവ്വം പരസ്യമായി പ്രഖ്യാപിക്കുന്നവരാണ് ഒന്നാമത്തെ വിഭാഗം. തങ്ങൾ ഹിന്ദുവാണെന്ന് സമ്മതിക്കുന്നവരും എന്നാൽ അതിൽ പ്രത്യേകിച്ച് ഒന്നും കാണാത്തവരുമാണ് രണ്ടാമത്തെ കൂട്ടർ. സ്വന്തം വ്യക്തിത്വത്തെക്കുറിച്ച് രഹസ്യമായി മാത്രം സംസാരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മൂന്നാം വിഭാഗമെങ്കിൽ, സ്വന്തം ഹിന്ദു ഐഡന്റിറ്റി മറന്നുപോയവരോ അല്ലെങ്കിൽ അത് മറക്കാൻ നിർബന്ധിതരായവരോ ആണ് നാലാമത്തെ വിഭാഗമെന്ന് അദ്ദേഹം വിവരിച്ചു.ഇന്ത്യാ വിഭജനത്തെ "ഹിന്ദു ഭാവത്തിന്റെ" അല്ലെങ്കിൽ ഹിന്ദു വികാരത്തിന്റെ തകർച്ചയുമായാണ് ആർഎസ്എസ് മേധാവി ബന്ധിപ്പിച്ചത്. മതാടിസ്ഥാനത്തിലാണ് വിഭജനം നടന്നതെന്നും എന്നാൽ നമ്മൾ ഹിന്ദുക്കളായതിനാൽ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വ്യത്യാസങ്ങളും ഇടയ്ക്കിടെയുള്ള സംഘർഷങ്ങളും നിലനിൽക്കുമ്പോഴും ഇന്ത്യ ഏകീകൃതമായി തുടരുന്നത് ഇവിടുത്തെ നാഗരിക മൂല്യങ്ങൾ കാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

