ആലപ്പുഴ ഓമനപുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി. 28 വയസ്സുള്ള എയ്ഞ്ചൽ ജാസ്മിനാണ് മരണപ്പെട്ടിരിക്കുന്നത്. കഴുത്തിൽ തോർത്ത് മുറുക്കി കൊല്ലുകയായിരുന്നു. ഇന്നലെ രാത്രിയിലാണ് എയ്ഞ്ചലിനെ കൊല്ലപ്പെട്ട നിലയിൽ വീട്ടിൽ കണ്ടത്. തുടർന്ന് വീട്ടുകാർ എയ്ഞ്ചലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. യുവതിയുടെ കഴുത്തിലെ പാടുകൾ ഡോക്ടർമാർ ശ്രദ്ധിക്കുകയും വിവരം പോലീസിൽ അറിയിക്കുകയുമായിരുന്നു. പ്രാഥമിക പരിശോധനയിൽ തന്നെ മരണം സ്വാഭാവികമല്ല എന്ന് പോലീസ് മനസ്സിലായി.
ജാസ്മിന്റെ പിതാവ് ജിസ് മോൻ എന്ന ഫ്രാൻസിസിസിനെ മണ്ണഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. തുടർന്നുള്ള ചോദ്യം ചെയ്യലിൽ താൻ മകളെ കൊലപ്പെടുത്തി എന്ന് ഫ്രാൻസിസ് സമ്മതിച്ചു. ദിവസങ്ങളായി ഭർത്താവുമായി പിണങ്ങി വീട്ടിൽ താമസിക്കുന്ന മകൾ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് പതിവാണ്. ഇന്നലെ ഉണ്ടായ വഴക്കിനെ തുടർന്ന് താൻ മകളെ തോർത്ത് ഉപയോഗിച്ച് കഴുത്തു മുറുക്കി കൊല്ലുകയായിരുന്നു എന്ന് ഫ്രാൻസിസ് കുറ്റസമ്മതം നടത്തി.
ഭർത്താവുമായി പിണങ്ങി കഴിയുന്ന പെൺകുട്ടി ആത്മഹത്യ ചെയ്തിരിക്കാം എന്നാണ് ആദ്യഘട്ടത്തിൽ കരുതിയിരുന്നതെങ്കിലും ഹോസ്പിറ്റലിൽ എത്തിച്ചതോടെ മരണത്തിലെ അസ്വാഭാവികത പുറത്തു വരികയായിരുന്നു. പിടിയിലായ പ്രതിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. പ്രദേശവാസികളുടെയും ബന്ധുക്കളുടെയും കൂടുതൽ മൊഴികളും തെളിവുകളും ശേഖരിച്ചതിനുശേഷം മാത്രമേ കൊലപാതകത്തിന്റെ കാരണം മനസ്സിലാക്കാൻ കഴിയൂ എന്ന് മണ്ണഞ്ചേരി പോലീസ് അറിയിച്ചു.

