ചിക്കൻ ഫ്രൈയുടെ പേരിൽ കോട്ടയം, ഏറ്റുമാനൂരിൽ ഹോട്ടൽ ജീവനക്കാരനും ഉപഭോക്താവും തമ്മിൽ പൊരിഞ്ഞ അടി. ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന ഹോട്ടലിലാണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയ ആൾക്ക് ഹോട്ടൽ ജീവനക്കാരൻ്റെ മർദനത്തിൽ പരിക്കേറ്റു. തുടർന്ന് തിരുവഞ്ചൂർ സ്വദേശിയും ഏറ്റുമാനൂർ ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റിലെ ജീവനക്കാരനുമായ നിധിൻ (34) ആശുപത്രിയിൽ ചികിത്സ തേടി.
ഹോട്ടലിൽ എത്തിയ നിധിൻ പൊറോട്ടയും ചിക്കൻ ഫ്രൈയുമാണ് ഓർഡർ ചെയ്തത്. അതിഥി തൊഴിലാളിയാണ് ഓർഡർ എടുത്തത്. ചിക്കൻ്റെ ചെസ്‌റ്റ് പീസ് വേണമെന്ന് നിധിൻ അയാളോട് പ്രത്യേകം പറഞ്ഞിരുന്നു. പക്ഷെ യുവാവിന് ലഭിച്ചത് വിങ്സ് പീസ് ആയിരുന്നു. ഇത് മാറ്റി നൽകണമെന്ന് നിധിൻ പറഞ്ഞെങ്കിലും ഓർഡർ ചെയ്ത ഭക്ഷണം തിരികെയെടുക്കാൻ ജീവനക്കാരൻ തയ്യാറായില്ല.
വേണമെങ്കിൽ കഴിച്ചാൽ മതിയെന്നായിരുന്നു ജീവനക്കാരൻ്റെ മറുപടി. നിധിൻ തൊഴിലാളിയോട് തട്ടികയറുകയും പ്രകോപിതനായ തൊഴിലാളി നിധിനെ മർദിക്കുകയുമായിരുന്നു. നിധിന്റെ നെറ്റിയിൽ മുറിവേറ്റിട്ടുണ്ട്. സംഭവത്തിനു ശേഷം ജീവനക്കാരൻ കടന്നുകളഞ്ഞെന്ന് നിധിൻ പറയുന്നു. പരാതി ലഭിക്കാത്തതിനാൽ സംഭവത്തിൽ ഏറ്റുമാനൂർ പോലീസ് കേസെടുത്തിട്ടില്ല.

