PRAVASI

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ആദ്യം ഓർഡിനറി ബസുകളിൽ മാത്രം

Blog Image

കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിൽ നിർണ്ണായകമായ പുരോഗതി. ഗതാഗത മന്ത്രി സി.പി. ജോണും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിൽ സെക്രട്ടറിയേറ്റിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് പദ്ധതി നടപ്പിലാക്കുന്ന രീതിയെക്കുറിച്ച് പ്രാഥമിക തീരുമാനമായത്. ജൂൺ 15-ഓടെ പദ്ധതി നിലവിൽ വരുമെന്ന് നേരത്തെ സർക്കാർ പ്രഖ്യാപിച്ചിരുന്നു.

ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിൽ മാത്രമായിരിക്കും സൗജന്യ യാത്ര ലഭ്യമാക്കുക. നൂറു ദിവസത്തേക്ക് ഈ രീതിയിൽ പദ്ധതി പരീക്ഷിച്ച് ഇതിന്റെ ലാഭനഷ്ടങ്ങൾ പഠിക്കാൻ ഗതാഗത കമ്മീഷണർക്ക് നിർദ്ദേശം നൽകും. തുടർന്ന് ലഭിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പദ്ധതി വ്യാപിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും. ഓർഡിനറി ബസുകൾ ലഭ്യമല്ലാത്ത മണ്ഡലങ്ങളിൽ കൂടുതൽ ബസുകൾ അനുവദിക്കുന്ന കാര്യവും സർക്കാർ പരിഗണനയിലുണ്ട്.

യാത്ര ചെയ്യുന്ന എല്ലാ സ്ത്രീകൾക്കും യാതൊരു മാനദണ്ഡങ്ങളുമില്ലാതെ സൗജന്യ യാത്ര അനുവദിക്കാനാണ് തീരുമാനം. ഇതിനായി കെഎസ്ആർടിസിക്ക് നഷ്ടം സംഭവിക്കാതിരിക്കാൻ പദ്ധതിയുടെ ചെലവ് സർക്കാർ നേരിട്ട് വഹിക്കും. കോർപ്പറേഷന് അധിക ബാധ്യത വരുത്താതെ പദ്ധതി നടപ്പിലാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.

സർക്കാർ പ്രഖ്യാപനത്തിൽ കെഎസ്ആർടിസിയിലെ പ്രതിപക്ഷ തൊഴിലാളി യൂണിയനുകൾ ആശങ്ക അറിയിച്ചിട്ടുണ്ട്. പദ്ധതി നടപ്പിലാക്കുമ്പോൾ കോർപ്പറേഷന് കോടിക്കണക്കിന് രൂപയുടെ ബാധ്യത ഉണ്ടായേക്കാമെന്നും, ആ തുക സർക്കാർ പൂർണ്ണമായും ഏറ്റെടുക്കണമെന്നുമാണ് സിഐടിയുവിന്റെ നിലപാട്. കെഎസ്ആർടിസിയിൽ ഈ ബാധ്യത അടിച്ചേൽപ്പിക്കാതെ സർക്കാർ തന്നെ സ്ഥാപനത്തെ പൂർണ്ണമായി ഏറ്റെടുക്കണമെന്ന് ബിഎംഎസും ആവശ്യപ്പെടുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.