ബന്ധുനിയമന വിവാദത്തിനൊടുവിൽ തന്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് പേഴ്‌സണൽ സ്റ്റാഫ് പദവി രാജിവെച്ച സംഭവത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി സണ്ണി ജോസഫ്. ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമപ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും രാജി അദ്ദേഹത്തിന്റെ തികച്ചും വ്യക്തിപരമായ തീരുമാനമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, കൂടുതൽ രാഷ്ട്രീയ വിവാദങ്ങൾ ഒഴിവാക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടതു പ്രകാരമാണോ ബെന്നി തോമസ് രാജി സമർപ്പിച്ചത് എന്ന മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങളോട് വ്യക്തമായ മറുപടി നൽകാതെ മന്ത്രി ഒഴിഞ്ഞുമാറി.
ബന്ധുവെന്ന പരിഗണനയിലല്ല ബെന്നി തോമസിനെ നിയമിച്ചത്. അദ്ദേഹത്തിന്റെ ദീർഘകാലത്തെ പൊതുപ്രവർത്തന പരിചയവും പ്രാഗത്ഭ്യവും മുൻനിർത്തിയാണ് തന്റെ വകുപ്പിലേക്ക് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. അങ്ങനെയൊരാളുടെ സേവനം വകുപ്പിന് ആവശ്യമായിരുന്നു. ഈ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളിൽ ഒരു അടിസ്ഥാനവുമില്ല. നിയമപരമായി യാതൊരു തടസ്സവും ഇതിന് ഉണ്ടായിരുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബെന്നി തോമസ് ആരാണെന്നും അദ്ദേഹത്തിന്റെ ജനസ്വാധീനം എന്താണെന്നും അറിയണമെങ്കിൽ പേരാവൂരിൽ ചെന്ന് അന്വേഷിച്ചാൽ മതിയെന്നും മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫിൽ സഹോദരീ ഭർത്താവായ ബെന്നി തോമസിനെ നിയമിച്ച വാർത്ത പുറത്തുവന്നതോടെ വലിയ രീതിയിലുള്ള രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിതുറന്നത്. പ്രതിപക്ഷമുൾപ്പെടെ വലിയ രീതിയിൽ വിമർശനം ഉന്നയിച്ച പശ്ചാത്തലത്തിലാണ്, ബെന്നി തോമസ് തന്റെ സ്ഥാനം രാജിവെച്ചത്.

