സംസ്ഥാനത്തെ വനിതകൾക്കായി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതിയുടെ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അറിയിച്ചു. പദ്ധതിയുടെ ഉദ്ഘാടന യാത്രയ്ക്കായി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ക്ഷണിച്ചിട്ടുണ്ടെന്നും, ഉദ്ഘാടന ദിവസം തമ്പാനൂർ മുതൽ സെക്രട്ടറിയേറ്റ് വരെ മുഖ്യമന്ത്രി ബസിൽ സഞ്ചരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്ത്രീകൾക്ക് ഈ ആനുകൂല്യം ലഭിക്കാൻ പ്രത്യേക കാർഡുകളോ സർട്ടിഫിക്കറ്റുകളോ ആവശ്യമില്ല. കൂടാതെ, ഈ സൗജന്യ യാത്ര കാരണം കെഎസ്ആർടിസിക്ക് യാതൊരുവിധ സാമ്പത്തിക ബാധ്യതയും ഉണ്ടാകില്ലെന്നും ഗതാഗത മന്ത്രി ആവർത്തിച്ചു.
പദ്ധതികൾക്കൊപ്പം കെഎസ്ആർടിസി ജീവനക്കാരുടെ ആനുകൂല്യങ്ങൾക്കും മുൻഗണന നൽകുമെന്നും മന്ത്രി പ്രഖ്യാപിച്ചു. കഴിഞ്ഞ പത്ത് വർഷമായി കെഎസ്ആർടിസി തൊഴിലാളികൾക്ക് ശമ്പളം കിട്ടുന്നത് ഒരു വലിയ വാർത്തയായി മാറുന്ന ഗതികേടാണുള്ളതെന്ന് അദ്ദേഹം വിമർശിച്ചു. ജീവനക്കാരുടെ ശമ്പളവും പെൻഷനും കൃത്യമായി കിട്ടിയോ എന്ന് അന്വേഷിക്കുന്നതിനായിരിക്കും ഈ സർക്കാർ ആദ്യ പരിഗണന നൽകുന്നത്. പെൻഷൻ എന്നത് ജോലി ചെയ്തവരുടെ അവകാശമാണെന്നും പെൻഷൻകാരെ നിലവിലെ ജീവനക്കാരെപ്പോലെ തന്നെ പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ തന്റെ ഓഫീസിലേക്കും വീട്ടിലേക്കും വരാൻ ജീവനക്കാർക്ക് പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

