PRAVASI

ട്രം‌പ്-മോദി സൗഹൃദം ഇന്ത്യക്ക് ഗുണം ചെയ്തോ? (ലേഖനം)

Blog Image

അമേരിക്കയുമായുള്ള ഇന്ത്യയുടെ വ്യാപാര കരാർ ഇതുവരെ ഒപ്പു വെച്ചിട്ടില്ല. അതൊരു രാഷ്ട്രീയ പ്രഖ്യാപനം മാത്രമാണ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കരാർ പ്രഖ്യാപിച്ചു, പ്രധാനമന്ത്രി നരേന്ദ്ര മോദി അത് സ്ഥിരീകരിച്ചു – അത്രമാത്രം. തുടർന്ന്, യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീറും കൃഷി സെക്രട്ടറി ബ്രൂക്ക് റോളിൻസും കരാറിന്റെ വിശദാംശങ്ങൾ നൽകിയതോടെ ഇന്ത്യയിൽ പ്രതിഷേധങ്ങളും ഉയർന്നു. തുടർന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ മുന്നോട്ടുവന്ന് കൃഷി, ക്ഷീര മേഖലകളുടെ താൽപ്പര്യങ്ങൾ വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്ന് ഒരു വിശദീകരണവും നല്‍കി. കരട് രേഖ പുറത്തിറങ്ങിയതിനുശേഷം മാത്രമേ ഇരു രാജ്യങ്ങളും കരാറിൽ എത്തിയോ എന്ന് അറിയാൻ കഴിയൂ. എന്നാല്‍, വാണിജ്യ മന്ത്രിയുടെ ഒരു വിശദീകരണമെങ്കിലും അങ്ങേയറ്റം എതിർക്കപ്പെടേണ്ടതായിരുന്നു. അതായത്, ഇന്ത്യയ്ക്ക് ഗുണകരമായ ഒരു കരാർ ഉറപ്പാക്കാൻ പ്രധാനമന്ത്രി മോദി പ്രസിഡന്റ് ട്രംപുമായുള്ള സൗഹൃദം ഉപയോഗപ്പെടുത്തിയതായുള്ള അദ്ദേഹത്തിന്റെ പ്രസ്താവന.

പ്രധാനമന്ത്രി മോദിയെ ഇന്ത്യയേക്കാൾ വലുതായി ചിത്രീകരിക്കാനുള്ള വ്യർത്ഥമായ ശ്രമമായിരുന്നു പീയൂഷ് ഗോയലിന്റെ പ്രസ്താവന. മോദി പ്രസിഡന്റ് ട്രംപുമായി എത്ര കാലത്തെ പരിചയമുണ്ട്, എപ്പോഴാണ് അവര്‍ സൗഹൃദത്തിലായത് എന്ന് ആരും അദ്ദേഹത്തോട് ചോദിച്ചില്ല? ഇരുവരും ഒരുമിച്ച് സ്കൂളിലോ കോളേജിലോ പഠിച്ചിരുന്നോ? മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് അദ്ദേഹം രാഷ്ട്രീയേതര തലത്തിൽ ട്രംപുമായി സൗഹൃദത്തിലായിരുന്നോ?

ട്രംപ് മോദിയെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി മാത്രമേ അറിയൂ എന്നും, കരാർ മോദിയും ട്രംപും തമ്മിലുള്ളതല്ല, മറിച്ച് അമേരിക്കയും ഇന്ത്യയും തമ്മിലുള്ളതാണെന്നും എന്തേ ഈ നേതാക്കള്‍ ഓര്‍ത്തില്ല. ഇന്ത്യയുടെ വിപണി ശക്തിയും 1.4 ബില്യൺ ജനങ്ങളും ഉള്ളതുകൊണ്ടാണ് അമേരിക്കയോ മറ്റ് രാജ്യങ്ങളോ ഇന്ത്യയുമായി കരാറുകളിൽ ഏർപ്പെടുന്നത്. ട്രംപുമായുള്ള മോദിയുടെ സൗഹൃദം കാരണം ഇന്ത്യ ഒരു കരാറിൽ ഏർപ്പെട്ടുവെന്ന് പറയുന്നത് ഇന്ത്യയെയും അതിന്റെ 1.4 ബില്യൺ ജനങ്ങളെയും അപമാനിക്കുന്നതിനു തുല്യമാണ്.

ഇപ്പോള്‍ ഉണ്ടാക്കിയെന്നു പറയുന്ന കരാര്‍ ഉടമ്പടിയുടെ വിശദാംശങ്ങൾ അജ്ഞാതമാണ്. അതിനാൽ പ്രധാന കാര്യങ്ങൾ മാത്രമേ ചർച്ച ചെയ്യാൻ കഴിയൂ. ഏറ്റവും പ്രധാനപ്പെട്ട വിഷയം താരിഫ് കുറയ്ക്കലാണ്. ഇന്ത്യയ്ക്ക് മേൽ ചുമത്തിയ 50% താരിഫ് ട്രംപ് 18% ആയി കുറച്ചതായി പറയപ്പെടുന്നു. കഴിഞ്ഞ വർഷമാണ് ട്രംപ് ടിറ്റ്-ഫോർ-ടാറ്റ് താരിഫുകളുടെ പേരിൽ ഇന്ത്യയ്ക്ക് മേൽ 25% താരിഫ് ചുമത്തിയത്. തുടർന്ന് റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിന് ഇന്ത്യയെ ശിക്ഷിക്കാൻ 25% പിഴയും ചുമത്തി. മോദിയുമായുള്ള സൗഹൃദം ട്രംപ് പിന്നീട് അവഗണിച്ചു. തുടർന്ന്, ട്രംപ് രണ്ട് റഷ്യൻ കമ്പനികൾക്ക് മേൽ ഉപരോധം ഏർപ്പെടുത്തുകയും ദ്വിതീയ ഉപരോധങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യ റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ കുറയ്ക്കുകയും ചെയ്തു. അതിനുശേഷം മാത്രമാണ്, ഇന്ത്യയുടെ മേലുള്ള 25% താരിഫ് ഇപ്പോൾ പിൻവലിക്കാൻ കഴിയുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പ്രസ്താവിച്ചത്.

രസകരമെന്നു പറയട്ടെ അതിനുശേഷം, ഇന്ത്യ ഇനി റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്നും പകരം വെനിസ്വേലയിൽ നിന്ന് വാങ്ങുമെന്നും പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു. ഇന്ത്യ ഇതിനകം തന്നെ അമേരിക്കയിൽ നിന്നുള്ള എണ്ണ, വാതക വാങ്ങലുകൾ വര്‍ദ്ധിപ്പിക്കുകയും ചെയ്തു. അതിന്റെ ഫലമായി 25% താരിഫ് നീക്കം ചെയ്യപ്പെട്ടു. തങ്ങളുടെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റാൻ ഇഷ്ടമുള്ള ആരിൽ നിന്നും എണ്ണ വാങ്ങുമെന്ന് ഇന്ത്യ മുമ്പ് അവകാശപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ, യുഎസ് സമ്മർദ്ദവും ഉപരോധങ്ങളും കാരണം, റഷ്യയിൽ നിന്ന് കുറച്ച് എണ്ണ മാത്രമേ വാങ്ങുന്നുള്ളൂ. ഉപരോധങ്ങൾ കാരണം ഇറാനിൽ നിന്നുള്ള എണ്ണ വാങ്ങലുകൾ നിർത്തി വെയ്ക്കുകയും ചെയ്തു. അതിനർത്ഥം മറ്റ് ഗൾഫ് രാജ്യങ്ങളെയും വെനിസ്വേലയെയും അമേരിക്കയെയും ആശ്രയിക്കുന്നത് വർദ്ധിക്കുമെന്നാണ്.

ശിക്ഷാ തീരുവ നീക്കം ചെയ്തതിന് ശേഷം, ട്രം‌പ് 25% പരസ്പര താരിഫ് 18% ആയി കുറച്ചു. എട്ട് മാസം മുമ്പ് പോലും നിലവിലില്ലാത്ത ഒരു നികുതി കുറച്ചതായി സങ്കൽപ്പിച്ച് ഇന്ത്യ ഇപ്പോള്‍ അത് ആഘോഷിക്കുകയാണ്. 2025 ജൂലൈയ്ക്ക് മുമ്പ്, യുഎസ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ശരാശരി മൂന്ന് ശതമാനം താരിഫ് ചുമത്തിയിരുന്നു. ഇപ്പോൾ, ശരാശരി താരിഫ് 18% ആയിരിക്കും. അതായത്, എട്ട് മാസം മുമ്പുള്ളതിനേക്കാൾ ആറ് മടങ്ങ് കൂടുതല്‍! ഇന്ത്യയുടെ നിലവിലെ കയറ്റുമതിയിൽ, 40 ബില്യൺ ഡോളർ മൂല്യമുള്ള സാധനങ്ങൾക്ക് പൂജ്യം താരിഫ് ബാധകമാകുമെന്നും ശേഷിക്കുന്ന 30 ബില്യൺ ഡോളർ താരിഫ് ബാധകമാകുമെന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു. മറുവശത്ത്, യുഎസ് ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ വളരെ ഉയർന്ന താരിഫ് ചുമത്തുന്നു, അതിന് ഇന്ത്യ കാര്യമായ ഇളവുകളും വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യ അമേരിക്കന്‍ ഉല്പന്നങ്ങള്‍ക്ക് പൂജ്യം താരിഫ് ഏർപ്പെടുത്തുമെന്ന് ട്രംപ് പറഞ്ഞിട്ടുണ്ട്. വിരോധാഭാസമെന്നു പറയട്ടേ, ട്രംപ് ഒരിക്കൽ ഇന്ത്യയെ ‘താരിഫുകളുടെ രാജാവ്’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. അമേരിക്കൻ ബൈക്ക് ഹാർലി ഡേവിഡ്‌സണിന് മുമ്പ് 100% ൽ കൂടുതൽ താരിഫ് ഇന്ത്യ ചുമത്തിയിരുന്നു. എന്നാല്‍, അടുത്തിടെ ഇന്ത്യൻ സർക്കാർ ഹാർലി ഡേവിഡ്‌സൺ ബൈക്കിന് പുറമേ നിരവധി തരം മദ്യങ്ങളുടെയും താരിഫ് കുറച്ചു. എന്നാല്‍, ഇന്ത്യയിൽ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ശരാശരി 15% തീരുവ ഉണ്ടായിരുന്നു. അതിപ്പോള്‍ പൂജ്യമായി കുറയ്ക്കുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. പൂജ്യമല്ലെങ്കിൽ പോലും, അതിൽ വലിയ കുറവുണ്ടാകും. അതിനർത്ഥം അമേരിക്കയിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ ആറ് മടങ്ങ് ആകുമെന്നും, ഇന്ത്യയില്‍ അമേരിക്കൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ കുറവായിരിക്കുമെന്നുമാണ്. അപ്പോൾ ഇപ്പോഴത്തെ പ്രഖ്യാപനത്തില്‍ ഇത്രയധികം ആഘോഷിക്കാൻ എന്താണുള്ളതെന്നാണ് ചോദ്യം.

ഇനി, ഇന്ത്യ ഇത്രയധികം സന്തോഷിക്കാനും ആഘോഷിക്കാനും മറ്റൊരു കാരണം കൂടിയുണ്ട്. അതായത്, അയൽരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ മേലുള്ള തീരുവകൾ അല്പം കുറവാണ് എന്നതാണ്. പാക്കിസ്താന്‍, ബംഗ്ലാദേശ്, വിയറ്റ്നാം, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾക്ക് 19 അല്ലെങ്കിൽ 20 ശതമാനം താരിഫുകളാണ് ചുമത്തിയിരിക്കുന്നത്. എന്നാല്‍, ബ്രിട്ടണിന്മേലുള്ള യുഎസ് തീരുവ 10 ശതമാനം മാത്രമാണ്, യൂറോപ്യൻ യൂണിയനും ജപ്പാനും 15 ശതമാനം മാത്രമാണ്. അതിനർത്ഥം ഇന്ത്യ രണ്ടിനും ഇടയിലാണ് നിൽക്കുന്നത് എന്നാണ്. താരിഫുകൾക്കപ്പുറം, ഇന്ത്യയിലെ ജനങ്ങളെ ആശങ്കപ്പെടുത്തുന്ന മറ്റൊരു വസ്തുത കാർഷിക, പാലുൽപ്പന്നങ്ങളാണ്. കർഷകരുടെയും കന്നുകാലി കർഷകരുടെയും താൽപ്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് പ്രധാനമന്ത്രി തന്നെ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ, ഇന്ത്യയുടെ വിപണി ചില കാർഷിക ഉൽപ്പന്നങ്ങൾക്കായി തുറക്കപ്പെടുമെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ ചെന്നെത്തിയിരിക്കുന്നത്.

ജെയിംസൺ ഗ്രീറും ബ്രൂക്ക് റോളിൻസും ഇതിനെക്കുറിച്ച് സൂചന നൽകിയിട്ടുണ്ട്. സോയാബീൻ, ചോളം, ജനിതകമാറ്റം വരുത്തിയ ഭക്ഷണങ്ങൾ എന്നിവയ്‌ക്ക് പുറമേ ചില സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കൾക്ക് ഇന്ത്യയിൽ വിപണി കണ്ടെത്താൻ കഴിയുമെന്ന് പറയപ്പെടുന്നു. എന്നാല്‍, ഇന്ത്യ കയറ്റുമതി വർദ്ധിപ്പിക്കാനും ഉൽ‌പാദന മേഖലയെ ശക്തിപ്പെടുത്താനും തയ്യാറെടുക്കുകയാണെങ്കിൽ, തുണിത്തരങ്ങൾ, തുകൽ, സമുദ്രോൽപ്പന്നങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ എന്നിവയ്‌ക്കപ്പുറം മറ്റ് ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യാനും കഴിയും. അയൽരാജ്യങ്ങളുമായും മത്സരിക്കുന്ന രാജ്യങ്ങളുമായും താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ താരിഫുകൾ ഇന്ത്യക്ക് പ്രയോജനപ്പെട്ടേക്കാം.

താരിഫുകൾക്കപ്പുറം, യുഎസ് പ്രസിഡന്റിന്റെ ഇന്ത്യക്കാരോടുള്ള പെരുമാറ്റവും വിസ പ്രശ്‌നങ്ങളുമാണ് ഒരു പ്രധാന വിഷയം. ട്രംപും അദ്ദേഹത്തിന്റെ മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ (മാഗ) പ്രസ്ഥാനത്തിന്റെ പിന്തുണക്കാരും ഇന്ത്യക്കാരെ ശത്രുക്കളായി കണക്കാക്കുകയും അവരെ ആക്രമിക്കുകയും ചെയ്യുന്നത് പതിവ് സംഭവമായി മാറിയിരിക്കുന്നു. എച്ച്-1ബി വിസയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളായ ഇന്ത്യൻ പ്രൊഫഷണലുകളെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുകൾ നേരിടുന്ന തരത്തിൽ ട്രംപ് തന്നെ വിസ നിയമങ്ങൾ കർശനമാക്കി. വിവിധ സര്‍‌വ്വകലാശാലകളില്‍ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികള്‍ കാര്യമായ പ്രശ്‌നങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നു. ലക്ഷങ്ങള്‍ മുടക്കി അമേരിക്കയില്‍ പഠിക്കാനെത്തിയ ഈ വിദ്യാര്‍ത്ഥികളുടെ ഭാവി തന്നെ അപകടത്തിലാക്കും വിധമാണ് വിസ നിയമങ്ങളില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍. പല വിദ്യാര്‍ത്ഥികളും പഠനം ഇടയ്ക്കു വെച്ച് നിര്‍ത്തി ഇന്ത്യയിലേക്ക് തിരിച്ചുപോകുകയോ മറ്റേതെങ്കിലും രാജ്യത്തേക്ക് മാറുകയോ ചെയ്യുന്നു. വിസ പുതുക്കലിനായി അപേക്ഷകര്‍ വർഷങ്ങളോളം കാത്തിരിക്കേണ്ടിവരുന്നു. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്രം‌പുമായുള്ള ‘സൗഹൃദം’ ഇക്കാര്യങ്ങളില്‍ യാതൊരു ചലനവും സൃഷ്ടിച്ചിട്ടില്ല.

താൻ കാരണം അമേരിക്കൻ വരുമാനം വർദ്ധിച്ചതിൽ പ്രസിഡന്റ് ട്രംപ് സന്തോഷിക്കുന്നു. അമേരിക്കയെ സമ്പന്ന രാജ്യമാക്കുമെന്ന് അദ്ദേഹം വാതോരാതെ സംസാരിക്കുന്നു…. താരിഫുകളിൽ നിന്ന് കോടിക്കണക്കിന് ഡോളർ വരുന്നു. എന്നാൽ, അമേരിക്കയുടെ മഹത്വം കോടിക്കണക്കിന് ഡോളർ സമ്പാദിക്കുന്നതുകൊണ്ടല്ല എന്ന് അദ്ദേഹം മനസ്സിലാക്കുന്നില്ല. അമേരിക്കയുടെ സ്വാധീനം അതിന്റെ സമ്പത്ത് കൊണ്ടല്ല, മറിച്ച് ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിലും, അതിന്റെ ശക്തമായ സ്ഥാപനങ്ങൾ, കുടിയേറ്റക്കാരുടെ സംഭാവനകൾ, ലോകമെമ്പാടുമുള്ള സൗഹൃദ രാജ്യങ്ങളുടെ സഹകരണം എന്നിവയിലുമാണ്. അമേരിക്കയുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനായി ട്രംപ് സൗഹൃദ രാജ്യങ്ങളെ അമേരിക്കയ്‌ക്കെതിരെ മത്സരിപ്പിച്ചു. അല്ലെങ്കില്‍ അവരുടെ അതൃപ്തി നേടിയെടുത്തു.

ഒരു അമേരിക്കൻ ഭക്ഷ്യ ശൃംഖലയുടെ പേര് പറഞ്ഞ് അത് അടച്ചുപൂട്ടുമെന്ന് ഒരു ഇറ്റാലിയൻ പ്രധാനമന്ത്രി പറയുന്നത് ഇതാദ്യമായിരിക്കാം. 80 യുഎസ് സൈനിക താവളങ്ങൾ അടച്ചുപൂട്ടിക്കുമെന്നും അവര്‍ പറഞ്ഞു. ഫ്രാൻസിൽ, ഏജൻസികൾ ഇലോൺ മസ്‌കിന്റെ കമ്പനിയുടെ ഓഫീസ് റെയ്ഡ് ചെയ്ത് അദ്ദേഹത്തെ വിളിച്ചുവരുത്തി. ബ്രിട്ടനിലെ മസ്‌കിന്റെ കമ്പനിക്കെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ, ഫേസ്ബുക്കിന്റെയും വാട്ട്‌സ്ആപ്പിന്റെയും മാതൃ കമ്പനിയായ മെറ്റയോട് ഇന്ത്യൻ നിയമങ്ങൾ പാലിക്കാന്‍ കഴിയില്ലെങ്കില്‍ ഇന്ത്യ വിട്ടു പോകണമെന്ന് ഈ അടുത്ത ദിവസമാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്. ഇതെല്ലാം സംഭവിച്ചത് അമേരിക്കയ്ക്ക് സ്വാധീനമുള്ളതുകൊണ്ടല്ല. അമേരിക്കയെ ‘ഗ്രേറ്റ് എഗെയ്ൻ’ ആക്കാന്‍ രാജ്യത്തിന്റെ സ്വാധീനം നശിപ്പിച്ചതുകൊണ്ടാണ്, സഖ്യകക്ഷികളുടെ വിശ്വാസമാണ് ട്രംപ് നശിപ്പിച്ചത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.