PRAVASI

കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്ക്; ആശുപത്രിയിലേക്ക് മാറ്റി

Blog Image

കണ്ണൂർ: കെ എസ് യു- യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടിയിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റു. കഴുത്തിനും കൈയ്ക്കുമാണ് പരിക്കേറ്റത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു സംഭവം. വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്യുന്നതിന് വേണ്ടിയാണ് മന്ത്രി റെയിൽവേ സ്റ്റേഷനിലെത്തിയത്. കെ എസ് യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടയിൽ മന്ത്രിക്ക് പെട്ടുപോവുകയായിരുന്നുവെന്നാണ് വിവരം. മന്ത്രിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്താരാഷ്ട്ര ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം നിർവഹിക്കാൻ എത്തിയതായിരുന്നു മന്ത്രി.
റെയിൽവേ സ്റ്റേഷനിൽ പോലീസ് ഉണ്ടായിരുന്നുവെങ്കിലും പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ സാധിച്ചില്ല. മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാർ മന്ത്രിയുടെ നേരെ പാഞ്ഞടുക്കുകയായിരുന്നു. പോലീസ് ഏറെ പണിപ്പെട്ടാണ് പ്രതിഷേധക്കാരെ മാറ്റിയത്. സംഭവ സമയത്ത് സ്പീക്കർ എ എൻ ഷംസീറും റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്നു. മന്ത്രിയെ പ്രതിഷേധക്കാർ ആക്രമിച്ചുവെന്ന് ഷംസീർ പറഞ്ഞു.മന്ത്രി റെയിൽവേ സ്റ്റേഷനിൽ എത്തുന്നതിനു മുൻപ്, പെരിങ്ങോത്ത് വീണാ ജോർജിനു നേരെ കരിങ്കൊടി കാണിച്ച യൂത്ത് ലീഗ് പ്രവർത്തകനെ പൊലീസ് സാന്നിധ്യത്തിൽ സിപിഎം പ്രവർത്തകർ വളഞ്ഞിട്ടു മർദിച്ചിരുന്നു. യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഷജീർ ഇക്ബാലിനെയാണ് മർദിച്ചത്.  പോലീസ് പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും പത്തോളം പേർ ആക്രമിക്കുകയായിരുന്നു. അക്രമത്തിനിടെ പോലീസ് ഉദ്യോഗസ്ഥനും മർദനമേറ്റു. പോലീസ് ഏറെ പണിപ്പെട്ടാണ് ഷജീറിെന സ്ഥലത്തു നിന്നും രക്ഷിച്ചത്. ഷജീറിനെ ആശുപത്രിയിലേക്ക് മാറ്റി.പെരിങ്ങോം താലൂക്ക് ആശുപത്രി കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് പോകുമ്പോഴാണ് പെരിങ്ങോം അങ്ങാടിയിൽ വച്ച് കരിങ്കൊടി കാണിച്ചത്. ഷജീറിനെ മർദിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂർ നഗരത്തിൽ യൂത്ത് ലീഗ് പ്രവർത്തകർ ആരോഗ്യമന്ത്രിയെ തടഞ്ഞു. തുടർന്ന് പോലീസ് ബലം പ്രയോഗിച്ച് പ്രവർത്തകരെ നീക്കിയ ശേഷമാണ് മന്ത്രിക്ക് കടന്നുപോകാനായത്. പിന്നാലെ പ്രവർത്തകർ റോഡ് ഉപരോധിച്ചു. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
കണ്ണൂരിൽ പലയിടത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോഗ്യ മന്ത്രിയെ കരിങ്കൊടി കാണിച്ചു. ഇരിക്കൂർ, തലശ്ശേരി, ചാലോട്, ആയിപ്പുഴ എന്നിവിടങ്ങളിലാണ് കരിങ്കൊടി കാണിച്ചത്. കരിങ്കൊടിയെ പൂമാലയായി സ്വീകരിക്കുന്നുവെന്നാണ് ആരോഗ്യമന്ത്രി കല്യാട് പ്രതികരിച്ചത്. ആരോഗ്യ രംഗത്ത് വന്ന മാറ്റത്തിലാണ് കരിങ്കൊടിയെങ്കിൽ അത് പൂമാലയായി സ്വീകരിക്കുന്നുവെന്നും കല്ലിട്ടു പോകുകയല്ലല്ലോ ചെയ്യുന്നതെന്നും വീണാ ജോർജ് പറഞ്ഞു

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.