PRAVASI

ഇന്ത്യ-അമേരിക്ക വ്യാപാര കരാർ; ഇറക്കുമതി തീരുവ 18 ശതമാനമായി കുറച്ചതിൽ ട്രംപിന് നന്ദി പറഞ്ഞ് മോദി

Blog Image

ന്യൂഡൽഹി: ആഗോള വിപണിയിൽ ഇന്ത്യയ്ക്ക് വൻ കുതിപ്പേകുന്ന ചരിത്രപരമായ വ്യാപാര കരാർ ഇന്ത്യയും അമേരിക്കയും തമ്മിൽ ഒപ്പുവെച്ചു. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയിരുന്ന ഉയർന്ന ഇറക്കുമതി തീരുവ 50 ശതമാനത്തിൽ നിന്നും 18 ശതമാനമായാണ് കുറച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നടത്തിയ നിർണ്ണായക ചർച്ചകൾക്കൊടുവിലാണ് ഈ പ്രഖ്യാപനം പുറത്തുവന്നത്.
തന്റെ പ്രിയ സുഹൃത്ത് ട്രംപുമായി സംസാരിച്ചതിൽ സന്തോഷമുണ്ടെന്നും മെയ്ഡ് ഇൻ ഇന്ത്യ ഉൽപ്പന്നങ്ങളുടെ തീരുവ കുറച്ചതിന് 140 കോടി ജനങ്ങൾക്ക് വേണ്ടി നന്ദി അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു. ലോകത്തിലെ രണ്ട് വലിയ ജനാധിപത്യ രാജ്യങ്ങൾ ഒത്തുചേരുന്നത് ആഗോള സമാധാനത്തിനും പുരോഗതിക്കും അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ട്രംപ് ഇന്ത്യയ്ക്ക് മേൽ 50 ശതമാനം തീരുവ ഏർപ്പെടുത്തിയിരുന്നുവെങ്കിലും പുതിയ കരാറോടെ അത് 18 ശതമാനമായി കുറഞ്ഞു. ഇതോടെ ചൈന, വിയറ്റ്നാം, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്കൻ വിപണിയിൽ വലിയ മുൻതൂക്കം ലഭിക്കും. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കുമെന്ന ധാരണയും ഈ കരാറിന് പിന്നിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.അമേരിക്കൻ അംബാസഡർ സെർജിയോ ഗോറും ഈ നേട്ടത്തെ സ്വാഗതം ചെയ്യുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം പരിധിയില്ലാത്ത സാധ്യതകളാണ് തുറന്നുനൽകുന്നതെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. . കേന്ദ്ര മന്ത്രിമാരായ എസ്. ജയശങ്കറും പിയൂഷ് ഗോയലും കരാറിനെ പ്രകീർത്തിച്ച് രംഗത്തെത്തിയിട്ടുണ്ട്.
 


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.