യുഎഇയിൽ ദുബായ് യുഎസ് കോൺസുലേറ്റിന് സമീപം ഡ്രോൺ ആക്രമണം. ഡ്രോൺ ആക്രമണത്തിൽ കോൺസുലേറ്റിന് സമീപത്ത് ചെറിയ തോതിൽ തീപിടിത്തമുണ്ടായി. ദുബായ് യുഎസ് കോൺസുലേറ്റിന് സമീപം ഡ്രോൺ പതിച്ചതിനെത്തുടർന്ന് തീപിടുത്തമുണ്ടായതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സ്ഥിരീകരിച്ചു. കോൺസുലേറ്റിലെ എല്ലാ അമേരിക്കൻ ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്ന് അദ്ദേഹം വ്യക്തമാക്കി. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം.
കോൺസുലേറ്റിന് സമീപമുണ്ടായ തീപിടുത്തം ദുബായ് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ നിയന്ത്രണവിധേയമാക്കിയതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. ആക്രമണത്തിന് പിന്നാലെ പോലീസ് പ്രദേശം വളയുകയും സുരക്ഷാ നടപടികൾ ശക്തമാക്കുകയും ചെയ്തു. വൻ സ്ഫോടന ശബ്ദം കേട്ടതായും പിന്നാലെ തീജ്വാലകൾ കണ്ടതായുമാണ് പ്രദേശവാസികൾ പറയുന്നത്.
ഇറാനെതിരായ യുഎസ്-ഇസ്രായേൽ നീക്കങ്ങളും അതിനെത്തുടർന്നുള്ള പ്രതികാര നടപടികളും കാരണം കഴിഞ്ഞ ശനിയാഴ്ച മുതൽ വിവിധ ഗൾഫ് നഗരങ്ങൾ ആക്രമണ ഭീഷണിയിലാണ്. ദുബായിലെ സംഭവത്തിന് മണിക്കൂറുകൾക്ക് മുൻപ് സൗദി അറേബ്യയിൽ റിയാദിലെ യുഎസ് എംബസിയിലും ഡ്രോൺ ആക്രമണമുണ്ടായതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച കുവൈറ്റിലെ യുഎസ് എംബസിക്ക് നേരെയും സമാനമായ രീതിയിൽ ആക്രമണം നടന്നിരുന്നു.

