ഇരിങ്ങാലക്കുട : സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷനും കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ നിയുക്ത എം.എൽ.എയുമായ അഡ്വ. ഒ.ജെ. ജനീഷ് സംസ്ഥാന മന്ത്രിസഭയിലേക്ക്.
വി.ഡി. സതീശൻ മന്ത്രിസഭയിൽ യുവജനക്ഷേമ വകുപ്പായിരിക്കും ഒ.ജെ.ജനീഷിന് ലഭിക്കുക. തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ അദ്ദേഹം മന്ത്രിയായി ചുമതലയേൽക്കും.
ഇടതുപക്ഷ കോട്ടയായ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ തുടർച്ചയായി രണ്ടു തവണ എം.എൽ.എ ആയിരുന്ന പ്രമുഖ സി.പി.ഐ. നേതാവ് വി.ആർ. സുനിൽ കുമാറിനെ തോൽപ്പിച്ചാണ് ജനീഷ് നിയമസഭയിലേക്കും കന്നിവിജയത്തിൽ തന്നെ മന്ത്രിസഭയിലേക്കും എത്തുന്നത്. പരേതനായ മുൻ മന്ത്രി വി കെ രാജൻ്റെ മകനാണ് വി.ആർ. സുനിൽകുമാർ.
ഇരിങ്ങാലക്കുട മൂർക്കനാട് കായംപുറത്ത് കെ.സി.സുഭാഷിൻ്റെ മകൾ അഡ്വ. ശ്രീലക്ഷ്മിയാണ് ഒ ജെ ജനീഷിൻ്റെ ഭാര്യ. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമത്തിൽ മാസ്റ്റർ ബിരുദം നേടിയ അഡ്വ. ശ്രീലക്ഷ്മിയെ 2025 ഫെബ്രുവരിയിലാണ് ജനീഷ് വിവാഹം ചെയ്തത്. മാള കുഴൂർ സ്വദേശിയാണ് ജനീഷ്
പാലിയേക്കര ടോൾ നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലും, സുപ്രീം കോടതിയിലും അഡ്വ. ജനീഷ് നൽകിയ റിട്ട് ഹർജിയിൽ വന്ന വിധി ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. നിരവധി സമരമുഖങ്ങളിലെ സജീവ സാന്നിദ്ധ്യത്തിനും മികച്ച നേതൃപാടവത്തിനും, ഉറച്ച നിലപാടുകൾക്കും ലഭിച്ച അംഗീകാരമാണ് കന്നിയങ്കത്തിൽ തന്നെ ലഭിച്ച ജനീഷിൻ്റെ ഈ മന്ത്രി സ്ഥാനം
21 അംഗമന്ത്രിസഭയിൽ 14 പുതുമുഖങ്ങളെയും മതിയായ യുവജന പങ്കാളിത്തവും ഉറപ്പാക്കിയാണ് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തൻ്റെ പുതിയ മന്ത്രിസഭാ അംഗങ്ങളെ പ്രഖ്യാപിച്ചത്.



