ഇന്ത്യയിൽ കോക്ക്രോച്ച് ജനതാപാർട്ടി സംഘടിപ്പിച്ച പാർലമെൻ്റ് മാർച്ചുമായി ബന്ധപെട്ടുണ്ടായ പൊലീസ് നടപടി ദൗർഭാഗ്യകരവും പ്രതിഷേധാർഹവും ആണെന്ന് പറയുമ്പോൾ തന്നെ, ചില വസ്‌തുതകളും പറയാതിരിക്കാൻ കഴിയുകയില്ല. നീറ്റ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കാര്യക്ഷമമായി ഇടപെടാത്ത, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികളുടെ വീഴ്ചയാണ് കോക്ക്രോച്ച് പാർട്ടി ഇവിടെ വ്യാപകമായി ഉപയോഗപ്പെടുത്തുന്നത്. ഒടുവിൽ ഇതേ പ്രതിപക്ഷ പാർട്ടികൾക്ക് തന്നെ ഈ പ്രക്ഷോഭത്തെ പിന്തുണക്കേണ്ട സാഹചര്യമാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്.
കോക്രോച്ച് ജനതാ പാർട്ടി എന്ന സിജെപി ഒരു ഓൺലൈൻ തമാശയായിട്ടാണ് തുടങ്ങിയതെങ്കിലും, ഇന്ത്യയിലെ ലക്ഷക്കണക്കിന് അസംതൃപ്തരായ യുവാക്കളുടെ പിന്തുണ ആർജിക്കുന്ന രൂപത്തിൽ അതിപ്പോൾ വളർന്നു കഴിഞ്ഞിട്ടുണ്ട് എന്നതും ഒരു വസ്തുതയാണ്.
ഇനിയാണ് ശരിക്കുമുള്ള ട്വിസ്റ്റ് വരാൻ പോകുന്നത്. നരേന്ദ്ര മോദി സർക്കാരിന് ഏറ്റവും അപ്രതീക്ഷിതമായ വെല്ലുവിളികളിൽ ഒന്നായി അതിവേഗം വളർന്ന ഈ മുവ്മെൻ്റിന് പിന്നിൽ ജോർജ് സോറസിന്റെ വ്യവസായ ഗ്രൂപ്പ് ഉൾപ്പെടെയുള്ള ചില വിദേശ ശക്തികൾ ഉണ്ട് എന്ന ഞെട്ടിപ്പിക്കുന്ന വിവരം കൂടി ഇപ്പോൾ പുറത്ത് വരുന്നുണ്ട്. റോ, ഐബി, തുടങ്ങിയ കേന്ദ്ര ഏജൻസികളും ഇതേകുറിച്ച് ഗൗരവമായി അന്വേഷണം നടത്തി വരികയാണ് എന്നാണ് പുറത്ത് വരുന്ന വിവരം. അതേസമയം തന്നെ ഈ ഒരു പശ്ചാത്തലത്തിൽ പറയേണ്ട മറ്റൊരു കാര്യം 2025 ൽ , അന്നത്തെ ബിജെപി അധ്യക്ഷൻ ജെ.പി. നദ്ദയും ഐടി സെൽ മേധാവി അമിത് മാളവ്യയും രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയതാണ്. രാഹുലിന്റെ നിലപാടുകൾ ശതകോടീശ്വരനായ ജോർജ് സോറോസിന്റെ അജണ്ടയുമായി ബന്ധപ്പെട്ടതാണെന്ന ഗുരുതര ആരോപണമാണ് അന്ന് ഇരുവരും ഉയർത്തിയിരുന്നത്.
ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ പൊട്ടി പുറപ്പെട്ട ജെൻസി പ്രക്ഷോഭത്തിനു പിന്നിലും ഇത്തരം വിദേശ ശക്തികളുടെ ഇടപെടൽ സംബന്ധിച്ച ദുരൂഹതകൾ ഇപ്പോഴും നിലനിൽക്കുന്ന സാഹചര്യത്തിൽ, ഒരു സാധ്യതയും തള്ളിക്കളയാൻ കഴിയുന്നതല്ല. അമേരിക്കയിലെ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്ന് അടുത്തിടെ ബിരുദം നേടിയ ഇന്ത്യൻ പൗരനായ അഭിജീത് ദിപ്കെ എന്ന 30കാരൻ , മെയ് മാസത്തിലാണ് സിജെപി സ്ഥാപിച്ചത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഒരു വാദം കേൾക്കുന്നതിനിടെ, നടത്തിയ ഒരു പരാമർശമാണ് ദിപ്കെയെ പ്രകോപിപ്പിച്ചത് എന്ന് പറയുന്നുണ്ടെങ്കിലും, അത് വീണു കിട്ടിയ ഒരു ആയുധമാക്കിമാറ്റി കേന്ദ്ര സർക്കാരിന് എതിരായ ഒരു മൂവ്മെൻ്റായി ഉപയോഗപ്പെടുത്തകയായിരുന്നു എന്ന സംശയമാണ് ഇപ്പോൾ വ്യാപകമായിരിക്കുന്നത്.
തുടക്കത്തിൽ, ബിജെപിയെ വിമർശിക്കുന്ന ഒരു ആക്ഷേപഹാസ്യ പാർട്ടിയായി സിജെപിയെ സോഷ്യൽ മീഡിയയിലൂടെ മാറ്റിയ ദിപ്കെ, പാർലമെൻ്റ് മാർച്ചോടെ തനിനിറമാണ് കാണിച്ചിരിക്കുന്നത്. അതീവ സുരക്ഷാ മേഖലയിൽ, നിയമ വിരുദ്ധമായി പ്രക്ഷോഭം സംഘടിപ്പിക്കുക വഴി, അരാജകത്വം സൃഷ്ടിക്കാനാണ് ശ്രമിച്ചത് എന്നു തന്നെ പറയേണ്ടി വരും. നിലവിലെ സിസ്റ്റത്തെ തകർക്കുന്ന ഏത് നടപടിയും , രാജ്യ വിരുദ്ധ ശക്തികൾക്കാണ് ആയുധമാകുക എന്നതും നാം തിരിച്ചറിയാതെ പോകരുത്. നരേന്ദ്ര മോദി സർക്കാരിനോട് വിയോജിക്കാം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജി വയ്ക്കണമെന്നും ആവശ്യപ്പെടാം, അതിൽ ഒന്നും ഒരു തെറ്റുമില്ല. എന്നാൽ രാജ്യ തലസ്ഥാനത്ത് അരാജകത്വം സൃഷ്‌ടിക്കുന്നതിനെ ന്യായീകരിക്കാൻ കഴിയുകയില്ല. സോഷ്യൽ മീഡിയകളിലെ ആഹ്വാനത്തിലൂടെ ഒത്തുകൂടുന്ന അരാഷ്ട്രീയ കൂട്ടങ്ങൾ, രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിക്ക് തന്നെ എതിരാണ്. അങ്ങനെ മാത്രമേ തൽക്കാലം ഈ കൂട്ടങ്ങളെ കാണാൻ സാധിക്കൂ.
നാളെ ഏത് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം വിചാരിച്ചാലും വിദ്യാർത്ഥികളെയും യുവാക്കളെയും തെരുവിലിറക്കി എന്തും ചെയ്ത് കളയാം എന്ന അഹങ്കാരം, ഇന്ത്യയുടെ ജനാധിപത്യത്തിനു തന്നെ ഭീഷണിയാകും.
കേന്ദ്രത്തിലെ ബിജെപി സർക്കാർ ആയാലും സംസ്ഥാനങ്ങളിലെ ഭരണകൂടങ്ങളായാലും, ജനാധിപത്യ രീതിയിൽ ജനങ്ങൾ വോട്ട് ചെയ്ത് അധികാരത്തിലെത്തിയ ഭരണ സംവിധാനങ്ങളാണ്. ഇത്തരം ഭരണകൂടങ്ങൾ തെറ്റ് ചെയ്താൽ, അത് തിരുത്തിക്കാൻ ജനാധിപത്യ രീതിയിൽ സമരം ചെയ്യാൻ ഒരു തടസവുമില്ല. എന്നാൽ, അതേസമയം തന്നെ നിയമം കയ്യിലെടുക്കാൻ ആർക്കും തന്നെ അവകാശവുമില്ലന്നതും ഓർക്കണം. റീൽസ് ചെയ്ത് പണം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ ഈ സമരത്തിൽ പങ്കെടുക്കാൻ പോയവരും നിരവധിയാണ്.
സിജെപി സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീടിന് മുന്നിൽ പ്രതിഷേധിച്ചതും, തുടർന്ന് പൊലീസ് നടപടി വിളിച്ച് വരുത്തിയതു പോലും, കൃത്യമായ ആസൂത്രണത്തിൻ്റെ ഭാഗമാണ്.
മുതിര്‍ന്ന നേതാക്കളെയെല്ലാം പൊലീസ് ബലപ്രയോഗത്തിലൂടെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു. രാഹുലിനെ വഴിയിലൂടെ വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തത്. കയ്യൂക്ക് കാണിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത് എന്ന് കോൺഗ്രസ്സ് പറയുന്നുണ്ട് എങ്കിലും, അവർ ആഗ്രഹിച്ചതും ഇത്തരം ഒരു പൊലീസ് നടപടിയാണ് എന്നത് വ്യക്തമാണ്. പ്രതിഷേധിച്ച മുഴുവൻ എംപിമാരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്.കേരള മുഖ്യമന്ത്രി വി ഡി സതീശൻ ഉൾപ്പെടെയുള്ള കോൺഗ്രസ്സ് മുഖ്യമന്ത്രിമാരും കെ സി വേണുഗോപാലും സമരത്തില്‍ പങ്കാളികളാകാൻ എത്തിച്ചേര്‍ന്നിരുന്നു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജിവയ്ക്കണമെന്നാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്. യുവാക്കളെ ക്രൂരമായി മര്‍ദിച്ചതിന് പ്രധാനമന്ത്രി ഉത്തരം നല്‍കണമെന്ന് ആവശ്യപ്പെട്ട രാഹുല്‍ ഗാന്ധി, സര്‍ക്കാര്‍ യുവജനങ്ങളുടെ ഭാവി നശിപ്പിച്ചെന്നും വിമര്‍ശിക്കുകയുണ്ടായി.
കോക്രോച്ച് ജനത പാർട്ടിയുടെ സമരത്തിന് പിന്തുണയുമായി സിപിഎം ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇടത് എംപിമാർ ജന്തർ മന്തറിലെത്തി കളം നിറഞ്ഞതോടെയാണ് , പ്രക്ഷോഭവുമായി രംഗത്തിറങ്ങാൻ കോൺഗ്രസ്സ് നിർബന്ധിതമായിരുന്നത്.
പരീക്ഷ വീഴ്ചയിലെ യുവരോഷമാണ് രാജ്യം കാണുന്നതെന്നും ധർമ്മേന്ദ്ര പ്രധാന്റെ രാജി പ്രധാനമന്ത്രി ചോദിച്ച് വാങ്ങണമെന്നും ഇടത് എംപിമാർ ആവശ്യപ്പെട്ടപ്പോഴാണ്, പ്രധാനമന്ത്രിയുടെ രാജി തന്നെ കോൺഗ്രസ്സ് ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ഇനി അറിയേണ്ടത് ‘പാറ്റകളെ’ പറഞ്ഞ് വിട്ടത് ആരാണ് എന്നത് മാത്രമല്ല, അതിന് പിന്നിൽ പ്രവർത്തിച്ച ഇന്ത്യയിലെ ഉന്നത നേതൃത്വം ആരാണ് എന്നതു കൂടി വ്യക്തമാകേണ്ടതുണ്ട്.

