കൊച്ചി: അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജിലെ ബി.കോം വിദ്യാർത്ഥിനി ജാസ്‌ലിയ ജോൺസൺ വാഹനാപകടത്തിൽ മരിച്ച കേസിൽ പ്രതിയായ ഡോക്‌ടർ സിറിയക് ജോർജ് പിടിയിൽ. അപകടം നടന്നശേഷം ഒളിവിൽ പോയ സിറിയക്കിനെ ആറാം ദിവസം വാഗമണ്ണില്‍ നിന്നാണ് പോലീസ് പിടികൂടിയത്. നേരത്തെ ഇയാളെ ഒളിവിൽ പോകാൻ സഹായിച്ചതിന് സിറിയക് ജോർജിന്റെ പിതാവ് ജോർജ് മാത്യു അറസ്റ്റിലായിരുന്നു.
നേരത്തെ കോട്ടയം അതിരമ്പുഴയിലെ വീട്ടിൽ പോലീസെത്തിയപ്പോൾ വീട് അടഞ്ഞുകിടക്കുന്ന നിലയിലായിരുന്നു. തുടർന്ന് സിറിയക്കിന്റെ പിതാവ് ജോർജിനെ അങ്കമാലി സ്റ്റേഷനിലേയ്ക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സിറിയക്കിന് ഒളിവിൽപ്പോകാനുള്ള എല്ലാ സഹായവും ഇയാൾ ചെയ്തുകൊടുത്തതായി ഫോൺ പരിശോധിച്ചതിൽ നിന്ന് പോലീസിന് വ്യക്തമായിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകളും പോലീസിന് ലഭിച്ചതായാണ് വിവരം. വ്യാഴാഴ്ച കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി സിറിയക് കോട്ടയം സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. ജാമ്യാപേക്ഷ എതിർക്കാനുള്ള റിപ്പോർട്ട് പോലീസ് കോടതിയിൽ ഇന്ന് സമർപ്പിക്കാനിരിക്കെയാണ് അറസ്റ്റ്.ഫെബ്രുവരി 28നാണ് അപകടമുണ്ടായത്. തുടർന്ന് ഒളിവിൽപ്പോയ സിറിയക് ജോർജിന്റെ പേരിൽ പോലീസ് ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. ചാലാക്കയിലെ മെഡിക്കൽ കോളേജിൽ എംബിബിഎസ് കഴിഞ്ഞ് ഹൗസ് സർജൻസി ചെയ്യുന്ന കോട്ടയം അതിരമ്പുഴ സ്വദേശി സിറിയക് ജോർജ് ഓടിച്ച മഹീന്ദ്ര എക്സ് യു വി 700 വാഹനമാണ് അമിതവേഗത്തിൽ അപകടമുണ്ടാക്കിയത്. ജാസ്‌ലിയ റോഡിലൂടെ തെറിച്ചുനീങ്ങുന്ന ഭീകരമായ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. വൈകിട്ട് ഏഴരയോടെ ഉണ്ടായ അപകടശേഷം വാഹനം നിറുത്താതെ പോവുകയായിരുന്നു.

