സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക പീഡന കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി. ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള താജ് ഹോട്ടലില്‍ വച്ച് രഞ്ജിത്ത് തന്നെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്നായിരുന്നു കോഴിക്കോടുകാരനായ യുവാവിന്റെ പരാതി. 2012ൽ ‘ബാവൂട്ടിയുടെ നാമത്തിൽ’ എന്ന ചിത്രത്തിൻ്റെ ലൊക്കേഷനിൽ നടന്മാരെ കാണാൻ പോയപ്പോഴാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത്. അന്ന് പ്ലസ് ടു വിദ്യാർഥിയായിരുന്നു.ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വരാനാവശ്യപ്പെടുകയും അവിടെവെച്ച് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ക്രൂരമായി പീഡിപ്പിച്ചെന്നുമാണ് രഞ്ജിത്തിനെതിരെയുള്ള പരാതിയിൽ യുവാവ് വെളിപ്പെടുത്തിയത്. അന്നുതന്നെ ഇക്കാര്യം ഒരു പ്രമുഖ നടിയെ അറിയിച്ചിരുന്നുവെന്നും എന്നാൽ പ്രതികരിച്ചില്ലെന്നും കോഴിക്കോട് കസബ സ്റ്റേഷനിൽ യുവാവ് നൽകിയ പരാതിയിൽ പറയുന്നു.2012ല്‍ നടന്നെന്ന് പറയുന്ന സംഭവത്തിൽ 12 വര്‍ഷത്തിന് ശേഷമാണ് യുവാവ് കേസുമായി മുന്നോട്ട് വന്നത്. പരാതി നൽകാൻ ഇത്രയും കാലതാമസമുണ്ടായത് എന്തുകൊണ്ടാണെന്ന് വാദിഭാഗത്തിന് കോടതിയെ ബോധിപ്പിക്കാൻ കഴിഞ്ഞില്ല. പീഡനം നടന്നെന്ന് പറയപ്പെടുന്ന സമയത്ത് ബംഗളൂരിൽ താജ് ഹോട്ടൽ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല.
രണ്ടുവർഷം കഴിഞ്ഞതിനു ശേഷമാണ് ഹോട്ടൽ പ്രവർത്തനമാരഭിച്ചത്. അത് തന്നെ കേസ് സത്യസന്ധമല്ലെന്ന് തെളിയിക്കാനുള്ള കാരണമാണെന്ന് രഞ്ജിത്തിന്‍റെ അഭിഭാഷകന്‍ വാദിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ പ്രഭുലിംഗ് നവദ്ഗി ആണ് രജ്ത്തിന് വേണ്ടി ഹാജരായത്. ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് രഞ്ജിത്തിനെതിരെ നേരത്തെ ബംഗാളി നടി പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് പടിയിറങ്ങേണ്ടിവന്നു.

