തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ പെയ്തിറങ്ങിയ അതിതീവ്ര മഴയിൽ വൻ നാശനഷ്ടങ്ങളും ജീവഹാനിയും. മഴക്കെടുതിയിലും ഉരുൾപൊട്ടലിലും മണ്ണടിച്ചിലിലുമായി 5 പേർ മരിച്ചു. പത്തനംതിട്ടയിലെ റാന്നിയിൽ മഴ കാരണം അതീവ ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളത്.
പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിലുണ്ടായ ഉരുൾപൊട്ടലിൽ വീട് ഇടിഞ്ഞുവീണ് ഇരുപത്തിനാലുകാരനായ ജോസഫിൻ ജോണിയും അമ്മ റജീനയും മരിച്ചു. അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ കുടയത്തൂർ സ്വദേശി സുമതി മരണപ്പെട്ടു. ഇവിടെ നിന്ന് രണ്ടുപേരെ രക്ഷപ്പെടുത്തി. ലീലാമണി എന്നയാളുടെ വീടിനു മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ബന്ധുവായ വൈക്കം സ്വദേശി പ്രഭാകരൻ നായർ മരിച്ചു.
പത്തനംതിട്ട ജില്ലയിലെ റാന്നി പൂർണ്ണമായും പ്രളയഭീതിയിലാണ്. വീടുകളും പ്രധാന റോഡുകളും വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിനടിയിലായി. പത്തനംതിട്ടയിലെ ളാഹയിൽ 25 സെന്റീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ഇടുക്കിയിലെ പീരുമേട്ടിലും തൊടുപുഴയിലും 21 സെന്റീമീറ്റർ വീതം അതിതീവ്ര മഴ പെയ്തു. റാന്നി, കോന്നി മേഖലകളിലും തുടർച്ചയായി ശക്തമായ മഴ പെയ്യുന്നത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.

