PRAVASI

തിരുവനന്തപുരത്ത് നിന്ന് കണ്ണൂരേക്ക് മൂന്നര മണിക്കൂർ:കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്രം അനുമതി നൽകിയെന്ന് ഇ. ശ്രീധരൻ

Blog Image

കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്രം അനുമതി നൽകിയെന്ന് ഇ. ശ്രീധരൻ. പദ്ധതിക്ക് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ പ്രാഥമിക അനുമതി ലഭിച്ചതായും 15 ദിവസത്തിനകം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും മെട്രോമാൻ ഇ. ശ്രീധരൻ പാലക്കാട് വച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളോട് പറഞ്ഞു. പദ്ധതിയുടെ ഡിപിആർ തയ്യാറാക്കാൻ ഡൽഹി മെട്രോ റെയിൽ കോർപറേഷനെ ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. പദ്ധതി നടപ്പിലായാൽ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലെത്താൻ ഏകദേശം മൂന്നര മണിക്കൂർ മതിയാകും. നിലവിലെ ട്രെയിനുകളേക്കാൾ പകുതിയിലധികം സമയം ലാഭിക്കാൻ ഇതിലൂടെ സാധിക്കും. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിലായിരിക്കും ട്രെയിനുകൾ സഞ്ചരിക്കുക. ശരാശരി വേഗത 135 കിലോമീറ്റർ ആയിരിക്കും.

പാതയുടെ 70 ശതമാനവും തൂണുകളിലൂടെയുള്ള പാതയായിരിക്കും. 20 ശതമാനം തുരങ്കപാതയും. ഇത് ജനവാസ മേഖലകളിലെ കുടിയൊഴിപ്പിക്കൽ ഗണ്യമായി കുറയ്ക്കാനും പരിസ്ഥിതി ആഘാതം ഒഴിവാക്കാനും സഹായിക്കും. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ മൊത്തം 21 സ്റ്റേഷനുകളാണ് ഈ പാതയിൽ വിഭാവനം ചെയ്തിരിക്കുന്നത്. തിരുവനന്തപുരം, വർക്കല, കൊല്ലം, കൊട്ടാരക്കര, അടൂർ, ചെങ്ങന്നൂർ, കോട്ടയം, വൈക്കം, എറണാകുളം, ആലുവ, നെടുമ്പാശേരി, തൃശൂർ, കുന്നംകുളം, എടപ്പാൾ, തിരൂർ, കരിപ്പൂർ, കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്ശേരി, കണ്ണൂർ എന്നിവയാണ് സ്റ്റേഷനുകൾ. പ്രധാന നഗരങ്ങളെയും വിമാനത്താവളങ്ങളെയും ബന്ധിപ്പിച്ചായിരിക്കും സ്റ്റേഷനുകൾ. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയായിരിക്കും ആദ്യ ഘട്ടം. രണ്ടാം ഘട്ടത്തിൽ ഇത് കാസർകോട്ടേക്കും പിന്നീട് മംഗലാപുരം, മുംബൈ എന്നിവിടങ്ങളിലേക്കും നീട്ടാൻ പദ്ധതിയുണ്ട്.

സിൽവർ ലൈനിനെ അപേക്ഷിച്ച് വളരെ കുറഞ്ഞ അളവിൽ മാത്രമേ സ്ഥലം ആവശ്യമുള്ളൂ. തൂണുകളുടെ നിർമ്മാണം കഴിഞ്ഞാൽ ആ ഭൂമി ഉടമകൾക്ക് തന്നെ കൃഷിക്കായി വിട്ടുനൽകും. സംസ്ഥാന സർക്കാർ മുൻപ് അവതരിപ്പിച്ച സിൽവർ ലൈൻ പദ്ധതിക്ക് ബദലായാണ് കേന്ദ്രത്തിന്റെ സഹകരണത്തോടെ ഈ അതിവേഗ പാത വരുന്നത്. സിൽവർ ലൈനിൽ നിന്ന് വ്യത്യസ്തമായി സ്റ്റാൻഡേർഡ് ഗേജ് പാതയാണ് ഇതിനായി ഉപയോഗിക്കുക. നിലവിലെ റെയിൽവേ പാതയുമായി ഇതിന് നേരിട്ട് ബന്ധമുണ്ടാകില്ലെങ്കിലും ഇത് ഇന്ത്യൻ റെയിൽവേയുടെ ഭാഗമായിരിക്കും. ഏകദേശം ഒരു ലക്ഷം കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ് കണക്കാക്കുന്നത്. കൊങ്കൺ റെയിൽവേ മാതൃകയിൽ കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുക. അഞ്ചു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.