കോതമംഗലം:കോതമംഗലത്ത് 23കാരി സോനാ എൽദോസ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി അമ്മ. സുഹൃത്ത് റമീസ് മതം മാറണമെന്ന് നിർബന്ധിച്ച് മാനസികമായി തളർത്തിയതാണ് സോനയുടെ മരണത്തിനു കാരണമെന്ന് അമ്മ. ഒരുപാട് വർഷങ്ങളായി ഇരുവരും തമ്മിൽ സ്നേഹത്തിലായിരുന്നുവെന്നും സോനയുടെ അമ്മ ബിന്ദു ന്യൂസ് 18 നോട് പറഞ്ഞു.
വീട്ടിലെത്തിയ മകളെ റമീസിന്റെ കുടുംബം ഒരുപാട് ദ്രോഹിച്ചുവെന്നും അമ്മ. ജീവിച്ചിരുന്നാൽ അവനെ വേണമെന്ന് തോന്നുമെന്ന് മോൾ പറഞ്ഞിരുന്നു. അവനെ വിശ്വസിച്ചിട്ടല്ലേ മകൾ ഇറങ്ങി പോയത്.എന്റെ മകൾ മരിച്ചു കളയുമെന്ന് വിചാരിച്ചില്ല. നല്ല മനഃശക്തിയുള്ള കുട്ടിയായിരുന്നു. തലേ ദിവസം വരെ റമീസിന് അയച്ച മെസ്സേജിൽ മരിക്കുമെന്ന് പറഞ്ഞിരുന്നു. അതിന് പോയി മരിക്കാനാണ് അവൻ മറുപടി നൽകിയത്. അത്രയ്ക്ക് ദുഷ്ടനായിട്ടല്ലേ എന്നും അമ്മ വിതുമ്പി.
പുറത്തുപോയിരുന്ന അമ്മ ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിനു വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ യുവതിയെ കണ്ടത്. പോസ്റ്റ്‌മോർട്ടത്തിനു ശേഷം ചേലാട് ബസാനിയ പള്ളിയിൽ സംസ്കാരം നടത്തി. 23 കാരിയുടെ മരണത്തിൽ ആലുവ സ്വദേശിയായ റമീസിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസ് എടുത്തു.

