PRAVASI

കോട്ടയം മെഡിക്കൽ കോളേജ് ദുരന്തം:രക്ഷാപ്രവര്‍ത്തനം വൈകിയതില്‍ വിമർശനം ഉന്നയിച്ച് ഡോക്ടർ സരിത ശിവരാമന്‍

Blog Image

കോട്ടയത്ത് മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞുവീണ് ദുരന്തമുണ്ടായപ്പോൾ രക്ഷാപ്രവര്‍ത്തനം വൈകിയതില്‍ വിമർശനം ഉന്നയിച്ച് ഡോക്ടർ സരിത ശിവരാമന്‍. കെ കെ ശൈലജ ആരോഗ്യമന്ത്രി ആയിരുന്നപ്പോൾ ആരോഗ്യ വകുപ്പ് ഡയറക്ടറായിരുന്നു ഡോക്ടർ സരിത. നിപ്പ, കോവിഡ് രോഗങ്ങൾ പടർന്നു പിടിച്ചപ്പോൾ കെ കെ ശൈലജയുമായി തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച മുതിർന്ന ഡോക്ടറാണ് ഇപ്പോൾ ഫെയ്സ്ബുക്കിലൂടെ വിമർശനം ഉന്നയിച്ചിരിക്കുന്നത്.

ജീവൻ്റെ ഒരു തുള്ളിയെങ്കിലും ബാക്കിയുള്ളവരെ മരണത്തിന് വിട്ടുകൊടുക്കാൻ കഴിയില്ല എന്ന നിശ്ചയദാർഢ്യം നൽകിയ ഊർജം ചെറുതൊന്നുമല്ല, എന്ന് കെകെ ശൈലജയുടെ കാലത്തെ പ്രവർത്തനത്തെക്കുറിച്ച് ഡോ.സരിത എഴുതുന്നത്…. മന്ത്രിമാരുടെ സാന്നിധ്യമുണ്ടായിട്ടും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രക്ഷാപ്രവർത്തനം വൈകിയെന്ന് കേട്ടപ്പോൾ ഭൂതകാലത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കി പോയതാണ്, എന്ന് പറഞ്ഞാണ് അവസാനിപ്പിക്കുന്നതും.

ഇന്നലെ കോട്ടയം മെഡിക്കൽ കോളജിൻ്റെ പഴയ കെട്ടിടം ഇടിഞ്ഞ് വീണയുടൻ സ്ഥലത്തെത്തിയ വീണ ജോർജ് അടക്കം മന്ത്രിമാർ കെട്ടിടം ഉപയോഗശൂന്യമാണെന്നും അതിൽ ആരുമില്ലെന്നും ഉറപ്പിച്ച് പറഞ്ഞതോടെയാണ് രക്ഷാപ്രവർത്തനം വൈകിയത്. പിന്നീട് ഒരു മണിക്കൂറിനു ശേഷമാണ് ബിന്ദു എന്ന സ്ത്രീയുടെ മൃതദേഹം അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുക്കുന്നത്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് നിലവിലെ ആരോഗ്യമന്ത്രിയുടെ ക്രൈസിസ് മാനേജ്മെന്റ് പാളിയെന്ന് ഡോ.സരിത ചൂണ്ടിക്കാട്ടുന്നത്.

സരിത ശിവരാമന്റെ ഈ പോസ്റ്റിനു പിന്നാലെ ബിന്ദുവിന്റെ കുടുംബത്തിനും, ആരോഗ്യ വകുപ്പിനും പിന്തുണയുമായി കെകെ ശൈലജ രംഗത്തു വന്നിട്ടുണ്ട്. ബിന്ദുവിന്റെ കുടുംബത്തെ സംരക്ഷിക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പിനെതിരെ നടക്കുന്ന അവഹേളനങ്ങൾ ജനങ്ങൾ തിരിച്ചറിയണമെന്നും ആണ് മുൻ ആരോഗ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചത്.

അതേസമയം ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. വീണ ജോർജിനെതിരെ സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഫെയ്സ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ സംഘടനകൾ പ്രതിഷേധം ശക്തമാക്കുന്നതിനിടെ വിദഗ്ദ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പോകുന്നതും ചർച്ചയായിട്ടുണ്ട്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.