PRAVASI

കുറവിലങ്ങാട് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ഓണാഘോഷം പ്രൗഢഗംഭീരമായി

Blog Image

ഹൂസ്റ്റൺ: കേരളീയ തനിമയും പാരമ്പര്യവും സൗഹൃദവും ഒത്തുചേർന്ന കുറവിലങ്ങാട് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (KAGH) ഓണാഘോഷം പ്രൗഢഗംഭീരമായി. ആഗസ്റ്റ് 30 ഞായറാഴ്ച ട്രിനിറ്റി മാർത്തോമ്മാ ചർച്ച് ഹാളിൽ നടന്ന ആഘോഷത്തിൽ ക്യാപ്റ്റൻ മനോജ് പൂപ്പാറ മുഖ്യാതിഥിയായി. അസോസിയേഷൻ അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പെടെ നിരവധി പേർ ആഘോഷത്തിൽ പങ്കെടുത്തു.

പരമ്പരാഗത കേരളീയ കലാരൂപങ്ങളുടെയും ഓണക്കാഴ്ചകളുടെയും അകമ്പടിയോടെയാണ് ആഘോഷപരിപാടികൾ അരങ്ങേറിയത്. നൃത്തച്ചുവടുകളോടെ മാവേലിയുടെ എഴുന്നള്ളത്ത്, താലപ്പൊലി, വെഞ്ചാമരം, മുത്തുക്കുടകൾ, പുലികളി, ചെണ്ടമേളം, അത്തപ്പൂക്കളം തുടങ്ങിയവ ആഘോഷത്തിന് മിഴിവേകി. തിടമ്പും വെഞ്ചാമരങ്ങളും മുത്തുക്കുടകളും അണിഞ്ഞ ഗജവീരന്മാരുടെ കൂറ്റൻ കട്ട്‌ഔട്ടുകൾ വേദിയുടെയും ആഘോഷപരിസരത്തിന്റെയും പ്രധാന ആകർഷണമായി.

വിവിധ നൃത്തപരിപാടികൾ, തിരുവാതിര, പാട്ടുകൾ, കോമഡി കഥാപ്രസംഗം തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി. കലാകാരന്മാരുടെ പ്രകടനങ്ങൾക്ക് നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് പ്രതികരിച്ചത്. KAGH-ലെ ഭാരവാഹികളും അംഗങ്ങളും ചേർന്ന് ആവേശത്തോടെ പങ്കെടുത്ത വള്ളംകളി ഓണാഘോഷത്തിലെ ഏറ്റവും ശ്രദ്ധേയമായ പരിപാടികളിലൊന്നായി. ആവേശം നിറച്ച വള്ളംകളി കാണികൾക്ക് ഏറെ ആസ്വാദ്യകരമായി.
ഓണാഘോഷ പരിപാടികളിൽ എത്തിച്ചേർന്നവരിൽ നിന്നും കുറവിലങ്ങാട് മന്നൻ, മങ്ക, കുമാരി, കുമാരൻ, പ്രിൻസ്, പ്രിൻസസ്സ് എന്നിവരെ തിരഞ്ഞെടുത്ത് ക്രൗൺ നൽകി ആദരിച്ചു.

KAGH പ്രസിഡന്റ് ജോമോൻ ജേക്കബിന്റെ നേതൃത്വത്തിലായിരുന്നു ഓണാഘോഷത്തിന്റെ സംഘാടനം. സെക്രട്ടറി ലതീഷ് കൃഷ്ണൻ, വൈസ് പ്രസിഡന്റ് ആനീസ് ഷാജി, ട്രഷറർ സിനു വെട്ടിയാനി എന്നിവർക്കൊപ്പം കമ്മിറ്റി അംഗങ്ങളായ ഷാജി ജോസ്, ടാസ് മോൻ, സൂസൻ, മനോജ്, ജിജോയ്, ബിജോയ്, സിറിയക്, ജോർജ്, രഞ്ജു, സണ്ണി എന്നിവരും പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു.

അസോസിയേഷൻ ഭാരവാഹികളുടെയും കമ്മിറ്റി അംഗങ്ങളുടെയും പ്രവർത്തകരുടെയും കൂട്ടായ പരിശ്രമവും അംഗങ്ങളുടെ അകമഴിഞ്ഞ സഹകരണവുമാണ് ആഘോഷം ഇത്രയും വിജയകരമാക്കാൻ സഹായിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.

കേരളത്തിന്റെ തനത് ഓണക്കാല പാരമ്പര്യങ്ങളും സ്നേഹവും സൗഹൃദവും ഒരുമയും വിളിച്ചോതിയ KAGH ഓണാഘോഷം, അമേരിക്കൻ മണ്ണിലും മലയാളത്തിന്റെ സാംസ്കാരിക പൈതൃകം പുതുതലമുറയിലേക്ക് പകർന്നു നൽകുന്ന ശ്രദ്ധേയമായ കൂട്ടായ്മയായി മാറി. 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.