കുട്ടനാടിന്റെ ദൃശ്യ ചാരുതയും, വശ്യമായ പ്രണയാന്തരീക്ഷവും വീണ്ടും വെള്ളിത്തിരയിൽ "ഒരു മിന്നൽ വളയായി" മിന്നിത്തിളങ്ങുമ്പോൾ എങ്ങോ കളഞ്ഞുപോയ ബാല്യ കൗമാരത്തിലെ നഷ്ടവസന്തം അവിചാരിതമായി തിരികെ കിട്ടിയ അനുഭവമായി മാറി. 'മിന്നൽ വള കയ്യിലിട്ട പെണ്ണഴകേ' എന്ന പാട്ട് എന്റെ മകൾ വെറുതെ വീട്ടിലിരുന്നു മൂളുന്നത് കേട്ടപ്പോൾ ഏതോ "ന്യൂജൻ"പാട്ടാണെന്ന ചിന്തയിൽ ഞാൻ ശ്രദ്ധിച്ചതേയില്ല. എന്നാൽ വീണ്ടും അതേ പാട്ട് യൂട്യൂബിൽ അവൾ ആവർത്തിച്ച് പ്ലേ ചെയ്തപ്പോഴാണ് ആ പാട്ടിന്റെ വരികളുടെ സൗന്ദര്യവും ചിത്രീകരണ രംഗത്തിലെ ഗൃഹാതുരത്വം തുളുമ്പുന്ന ദൃശ്യ മനോഹാരിതയും അനുഭവേദ്യമായത്.
മലയാളത്തിലെ ഒട്ടനവധി സിനിമകൾ ചിത്രീകരിക്കപ്പെട്ട നാടാണ് 'കൂട്ടാനാട്' . അതുകൊണ്ടുതന്നെ ചരിത്രത്തിൽ ഇടം നേടിയ നിത്യഹരിത ഗാനങ്ങളിൽ കുട്ടനാടിന്റെ ഹരിത ചാരുതയും കായൽ അലകളുടെ കളമൊഴികളും സവിശേഷമായി സന്നിവേശിക്കപ്പെട്ടിട്ടുണ്ട്.
"നരിവേട്ട" എന്ന സിനിമ പുതിയതാണെങ്കിലും മിന്നൽമഴ കയ്യിലിട്ട പെണ്ണഴകേ എന്ന പാട്ട് തീർച്ചയായും പഴമയിൽ കൊത്തിയെടുത്ത ദൃശ്യാനുഭാവനാണ് . കൈതപ്രത്തിന്റെ അർത്ഥസമൃദ്ധമായ വരികളുടെ ഗരിമയും ബിജോയ്‌സ് ജയ്‌ക്സിന്റെ മനസ്സിൽ തങ്ങുന്ന ഈണവും ഈ പാട്ടിനെ ഏറെ ആകർഷകമാക്കുന്നു….



